ADVERTISEMENT

അച്ഛൻ ഒരിക്കലും ഒരു അഴിമതിക്കാരനായ മന്ത്രി ആയിരിക്കില്ലെന്ന് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. അച്ഛനിൽ നിന്നും കേരളത്തിലും ഇന്ത്യയിലുള്ള ജനങ്ങൾക്ക് ഗുണം ഉണ്ടാകുമെന്നു കരുതുന്നുവെന്നും ആ ഗുണം ആളുകൾ വാങ്ങി എടുക്കണമെന്നും ഗോകുൽ സുരേഷ് പറയുന്നു. അച്ഛനെ മോശം പറഞ്ഞവർ തന്നെ ഇപ്പോൾ മന്ത്രി കസേരയിൽ എത്തിയപ്പോൾ നല്ല വാക്കുകൾ പറഞ്ഞു കാണുന്നുണ്ട്.  അച്ഛൻ ചെയ്ത നല്ല കാര്യങ്ങളൊന്നും ആരും പറഞ്ഞിട്ടില്ല ഇല്ലാത്ത കഥകൾ ഉണ്ടാക്കി പറയുകയാണ് ചെയ്തത്.  അച്ഛനെപ്പറ്റി മോശം പറയുന്നത് കേൾക്കുമ്പോൾ വിഷമം വന്നിട്ടുണ്ട്. അച്ഛന്റെ പിന്നിൽ എന്നും നിശബ്ദ പിന്തുണയായി നിന്നിട്ടുള്ള പങ്കാളിയാണ് അമ്മ. അച്ഛൻ മന്ത്രി ആയെന്നു കരുതി മക്കളാരും അദ്ദേഹത്തിന്റെ ജോലിയിൽ കയറി ഇടപെടില്ലെന്നും മന്ത്രിയുടെ മകൻ എന്ന നിലയിലല്ല ഒരു പൗരൻ മാത്രമായി നിന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നോക്കിക്കാണുമെന്നും ഗോകുൽ സുരേഷ് പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന മനോരമ ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്‌സ് വിആർ എക്സ്പോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഗഗനചാരി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഗോകുലും അനാർക്കലി മരിക്കാറും റോബോവേഴ്‌സ് വിആർ എക്സ്പോയിൽ പങ്കെടുക്കാനെത്തിയത്.

‘‘അച്ഛൻ ഇങ്ങനെയൊക്കെ തന്നെ ആകണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.  അങ്ങനെയൊക്കെ തന്നെ സംഭവിച്ചുവെന്നതിൽ വളരെ സന്തോഷമുണ്ട്.  എന്റെ അച്ഛനെക്കൊണ്ട് കേരളത്തിനോ ഇന്ത്യയിലോ ഉള്ള ജനതക്ക് ഒരു ഗുണം ഉണ്ടാകുമെന്നുണ്ടെങ്കിൽ എന്റെ അച്ഛനിൽ നിന്ന് നിങ്ങൾ ആ ഗുണം നേടണം എന്നാണ് എന്റെ ആഗ്രഹം.  അതിനു വേണ്ടി മനസ്സ് കൊടുത്താണ് അച്ഛൻ ഇപ്പോൾ ഈ പരിപാടിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഒരു തരത്തിലും മുൻധാരണയോ അഴിമതിയോ ഉള്ള രാഷ്ട്രീയക്കാരൻ ആയിരിക്കില്ല അച്ഛൻ എന്ന് എനിക്ക് ഉറപ്പുണ്ട്. അങ്ങനെ തന്നെ തുടരും. എന്റെ അച്ഛന് എല്ലാ ആശംസകളും നേരിടുന്നു. അച്ഛൻ വിജയിച്ചു വന്നപ്പോൾ ആളുകൾ അച്ഛന്റെ നല്ല കാര്യങ്ങൾ പറയുന്നു, വിജയിക്കാതിരുന്നപ്പോൾ ആ പുള്ളി മുന്നോട്ട് വരില്ല എന്ന് കരുതി മോശം പറയുന്നു, അച്ഛൻ എന്താണോ അല്ലാത്തത് അത് ആണെന്ന് പറയുന്നു, എല്ലാം അജണ്ടകളാണ്. 

അച്ഛനെ മോശം പറയുന്നവരുടെ കൂടി ജീവിതത്തിന്റെ ഓട്ടപ്പാച്ചിലാണ് അച്ഛനെ ദ്രോഹിക്കുന്നത്. ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ സന്തോഷം അതിനെ ബാലൻസ് ചെയ്യും. അച്ഛൻ മോശം കാര്യങ്ങൾ ചെയ്തതായി എനിക്ക് അറിവില്ല. നല്ല കാര്യങ്ങൾ ചെയ്തത് അധികം ചർച്ച ചെയ്യപ്പെടുന്നില്ല. നല്ലതു ചെയ്തു ജീവിക്കുന്ന ഒരു മനുഷ്യനെ ആളുകൾ ഇത്രത്തോളം ദ്രോഹിച്ചപ്പോൾ അത് ഞങ്ങളാരും അനുഭവിക്കരുത് എന്നൊരു ആഗ്രഹം അച്ഛനുണ്ടാകാം. ഇത്രയും നല്ലതു ചെയ്തിട്ട് മോശം പറയുമ്പോൾ അത് കേട്ടില്ല എന്ന് നടിക്കാൻ കഴിയില്ല.  

വിജയിച്ച ഏതു സ്ത്രീക്ക് പിന്നിൽ ഒരു പുരുഷനും പുരുഷന് പിന്നിൽ ഒരു സ്ത്രീയും ഉണ്ടാകും.  ഒരു അവകാശവാദങ്ങളോ ഒന്നുമില്ലാതെ ഇന്നത് ചെയ്യരുത് അല്ലെങ്കിൽ ഇങ്ങനെ ചെയ്യണം എന്നൊന്നും പറയുന്ന ഒരു ഭാര്യ അല്ല അച്ഛന്റേത്. അച്ഛന് വളരാനായുള്ള ഇടം ഉണ്ടാക്കിക്കൊടുത്തിട്ടുള്ള, അച്ഛന് വേദനിക്കുമ്പോൾ വളരെ നിശബ്ദമായി ഒരു തുണയായി നിൽക്കുന്ന ഒരു അമ്മയാണ് ഞങ്ങളുടേത്. അച്ഛനു മാത്രമല്ല ഞങ്ങൾക്കും അമ്മ അങ്ങനെയാണ്. അച്ഛനും അമ്മയും ഇന്നത് ശരി ഇന്നത് തെറ്റ് എന്നൊന്നും പറഞ്ഞു തന്നിട്ടില്ല എല്ലാം ഞങ്ങൾ ഓരോ പ്രായത്തിൽ കണ്ടു മനസ്സിലാക്കി വളർന്നതാണ്. ഞങ്ങൾ ചെയ്യുന്ന തെറ്റുകൾ തിരുത്തി വളരുന്നവരാണ് ഞങ്ങൾ. എന്റെ അമ്മയുടെ മികവ് തന്നെയാണ് അച്ഛന്റെ വിജയത്തിന് പിന്നിൽ.  

എന്റെ അച്ഛന് ഞാൻ ഒന്നും പറഞ്ഞു കൊടുക്കാറില്ല, അങ്ങനെ പറഞ്ഞു കൊടുക്കണമെങ്കിൽ എനിക്ക് അതിനുള്ള അറിവും കഴിവും വേണം. എന്റെ ഡിഗ്രി ടൂറിസത്തിൽ ആണ്.  ഞാൻ എന്റെ കാര്യങ്ങൾ നോക്കി ജീവിക്കുന്നു. അച്ഛൻ മന്ത്രികസേരയിൽ എത്തിയതിനു ശേഷം അച്ഛനെ കണ്ടിട്ടില്ല. ഇതുവരെ അച്ഛന്റെ മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. അച്ഛന്റെ പ്രായവും പക്വതയും അറിവും അനുഭവപരിചയവും വച്ച് നോക്കുമ്പോൾ ഞാൻ അതിന്റെ ഏഴ് അയലത്ത് എവിടെയും വന്നിട്ടില്ല.  അച്ഛൻ എപ്പോഴെങ്കിലും എന്റെ മുന്നിൽ വച്ച് എന്തെങ്കിലും ചർച്ച ചെയ്താൽ എനിക്ക് നല്ല അഭിപ്രായം എന്ന് തോന്നുന്നത് ഞാൻ പറയും എന്നല്ലാതെ ഞാൻ ഒന്നിലും ഇടപെടില്ല.  രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ട കസേരയിൽ ഇരിക്കുന്ന ആളാണ് അദ്ദേഹം ഇപ്പോൾ, അതിൽ ഒരു പൗരൻ മാത്രമായ ഞാൻ അദ്ദേഹത്തിന്റെ മകനാണെന്ന് കരുതി ഒരു അഭിപ്രായം പറയുന്നത് ശരിയല്ല.  അച്ഛൻ ഒരു ചുമതലയിൽ എത്തിയെന്നു കരുതി അതിൽ കയറി കൂടുതൽ ഇടപെടുന്ന മക്കളല്ല ഞങ്ങൾ ആരും.’’–ഗോകുൽ സുരേഷിന്റെ വാക്കുകൾ.

English Summary:

Gokul Suresh on Suresh Gopi's Integrity and the Future of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com