ADVERTISEMENT

സംവിധായകൻ ഫാസിലിന്റെ ദീർഘവീക്ഷണമാണ് ‘മണിച്ചിത്രത്താഴ്’ എന്ന ക്ലാസിക് സിനിമയ്ക്കു പിന്നിലെന്ന് നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ. സിനിമയ്ക്കു ദേശീയ പുരസ്കാരം ലഭിക്കുമെന്ന് ചിത്രീകരണത്തിനു മുമ്പ് തന്നെ ഫാസില്‍ ഉറപ്പിച്ചിരുന്നുവെന്നും അപ്പച്ചൻ പറയുന്നു. ഫാസിലിനെ കൂടാതെ സിബി മലയിൽ, പ്രിയദർശൻ, സിദ്ദീഖ് ലാൽ എന്നീ സംവിധായകരും എന്തുകൊണ്ടാണ് സിനിമയിൽ പ്രവർത്തിച്ചതെന്ന ചോദ്യത്തിനു അപ്പച്ചൻ മറുപടി പറയുകയുണ്ടായി. ‘മണിച്ചിത്രത്താഴ്’ സിനിമയുടെ ഫോർ കെ പതിപ്പ് റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് അപ്പച്ചൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘‘മൂന്ന് വര്‍ഷമെടുത്താണ് ഫാസിൽ സാറും മധു മുട്ടവും ഇതിന്റെ തിരക്കഥ പൂർത്തിയാക്കിയത്. 1993 നവംബർ ഒന്നാം തിയതിയാണ് തിരുവനന്തപുരം പത്മനാഭ കൊട്ടാരത്തിൽ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. തിരക്കഥ മുഴുവൻ റെഡിയാണ്. ഫാസില്‍ സാറിന് ഒരേ നിർബന്ധമാണ് ഈ സിനിമ ദേശീയ അവാർഡിനും സംസ്ഥാന അവാർഡിനും അയയ്ക്കണമെന്നത്. അങ്ങനെ അയയ്ക്കണമെങ്കിൽ ഡിസംബർ 31ന് മുമ്പ് സെൻസർ സർട്ടിഫിക്കറ്റ് വേണം. 

ഇനി അറുപത് ദിവസമാണുള്ളത്. അറുപതാം ദിവസം െസൻസര്‍ സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ അവാർഡിനു സമർപ്പിക്കാൻ പറ്റൂ എന്ന് മനസ്സിലായി. അങ്ങനെ അദ്ദേഹം എടുത്ത തീരുമാനാണ്, സിനിമ ചിത്രീകരിക്കാൻ തന്റെ സുഹൃത്തുക്കളെ കൂടി വിളിക്കാം എന്നത്.

അങ്ങനെ പ്രിയദർശൻ, സിബി മലയിൽ, സിദ്ദീഖ് ലാൽ എന്നിവർ ജോയിൻ ചെയ്തു. തിരക്കഥ മുഴുവൻ റെഡിയാണ്, ലൊക്കേഷനും തീരുമാനിച്ചുവച്ചിരിക്കുന്നു. അങ്ങനെ ഫാസിൽ സർ ഈ നാലുപേർക്കും ഓരോ സീൻസ് വീതിച്ച് എടുക്കാൻ ഏൽപ്പിച്ചു. ഡിസംബർ 20ന് സിനിമ സെൻസർ ചെയ്തു. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തി.

ഏതെങ്കിലും ഒരു ദേശീയ അവാർഡ് സിനിമയ്ക്കു ലഭിക്കുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ ശോഭനയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. പക്ഷേ ഫാസിൽ സാറിന്റെ മനസ്സിൽ അന്നേ ഇങ്ങനെയൊരു അവാർഡ് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.

സിനിമ പിടിക്കണമെന്ന ആഗ്രഹം വന്നപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരേയൊരു സംവിധായകൻ ഫാസിൽ സർ ആയിരുന്നു. നോക്കെത്താ ദൂരത്ത് എന്ന സിനിമയുെട ക്ലൈമാക്സ് ശ്രദ്ധിച്ചിട്ടുണ്ടോ. പുറത്തെ വാതിലിൽ ഒരു കോളിങ് ബെൽ പിടിപ്പിക്കുന്നു. അന്നും ഇന്നും പ്രേക്ഷകർ ആ ക്ലൈമാക്സ് യഥാർഥത്തിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. വലിയൊരു സംവിധായകനെ അങ്ങനെ ചിന്തിക്കാൻ പറ്റൂ. അതു കണ്ടപ്പോൾ എന്റെ മനസ്സിൽ കുറിച്ചിട്ടു, എന്റെ സിനിമയുടെ സംവിധായകൻ ഫാസിൽ സർ ആണ്.

ഫാസിൽ സാറിനെ അന്ധമായി വിശ്വസിക്കുന്ന ആളാണ് ഞാൻ. സിനിമ പിടിക്കാൻ വേണ്ടി സ്റ്റേറ്റ് ബസില്‍ ഫാസിൽ സാറിന്റെ വീട്ടിലെത്തി ആളാണ് ഞാൻ. ഒരിക്കലും അദ്ദേഹമെന്നെ നിർമാതാവെന്ന നിലയിൽ കണ്ടിരുന്നില്ല. ഒന്നരവർഷം നിരന്തരം ശല്യപ്പെടുത്തിയതിനു ശേഷമാണ് നിർമാതാവെന്ന നിലയിൽ ഫാസിൽ സർ എന്നെ അംഗീകരിക്കുന്നത്. പിന്നീട് അദ്ദേഹത്തിനൊപ്പം പതിനൊന്നോളം സിനിമകൾ ചെയ്തു.’’–സ്വർഗചിത്ര അപ്പച്ചന്റെ വാക്കുകൾ.

English Summary:

Swargachitra Appachan About Manichitrathazhu Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com