ADVERTISEMENT

സുശീല, സുമധുരഭാഷിണി, സർവംസഹ, അമ്മ, ശാലീന എന്ന വാക്കുകളുടെ കൂടെ ചേർന്നു വരുന്ന ഒരുപാടു മുഖങ്ങളില്ലേ? അതിൽ പലതിനും സിനിമയിലെ കഥാപാത്രങ്ങളുടെ ഛായയുണ്ടാകും. സിനിമയെന്ന കച്ചവടത്തിന്റെ ഭാഗമാണ് അതിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന പ്രശസ്തി. മനുഷ്യരെന്ന നിലയിൽ എന്തു ചെയ്താലും അതു ശ്രദ്ധിക്കാനും അഭിപ്രായം പറയാനും ആളുണ്ടാകും. ഈ അടുത്ത് ചർച്ചയാകുന്ന ചില ഗർഭവിചാരങ്ങൾ സിനിമയെ ചുറ്റിപ്പറ്റിയാണ്. 'അവൾ ഗർഭിണിയാണോ?' , 'വിവാഹത്തിന് മുൻപെ വയർ കണ്ടില്ലേ? ഉം, ഗർഭിണി തന്നെ' , 'ഇത് സറോഗസിയാണ്. ശരിക്കുമുള്ള ഗർഭം ഇങ്ങനെയല്ലല്ലോ' എന്നിങ്ങനെ നീളുന്നു വാഗ്‌വിലാസങ്ങൾ. ഗർഭകാലത്ത് ഉണ്ണിവയർ മുറുക്കിക്കെട്ടി കാമുകിയായും സ്‌കൂൾക്കുട്ടിയായുമെല്ലാം അഭിനയിച്ച നടിമാരുടെ പേരെണ്ണിയാൽ തീരില്ല. പക്ഷേ, ദീപികയും പ്രിയങ്കയും നയൻതാരയും കരീന കപൂറും ആലിയയും അമല പോളും അവരുടെ ഗർഭകാലവും ചർച്ചയാകുന്ന രീതി അപകടകരമാണ്‌ 

പുതിയൊരു മനുഷ്യനെ ജനിപ്പിക്കുന്നതിൽ താരതമ്യേന വലിയ പങ്കു വഹിക്കുന്നവരാണല്ലോ സ്ത്രീകൾ. കാലങ്ങളായി കുട്ടി, കുടുംബം, സഭ്യത തുടങ്ങിയ കാര്യങ്ങളിലാണ് സ്ത്രീയുടെ ജോലിയും ജീവിതവും ശരീരവുമെല്ലാം കാണുന്നവരുടെയും കേൾക്കുന്നവരുടെയും അഭിപ്രായങ്ങൾക്ക് വിധേയമാകാറുള്ളത്. ചരിത്രപരമായ കാരണങ്ങളാൽ അത്തരം അഭിപ്രായങ്ങളോട് സ്ത്രീകൾ, പ്രത്യേകിച്ച് ഗർഭിണികളായ സ്ത്രീകൾ പ്രതികരിക്കുന്നത് 'ചിലർ' ആശാസ്യമായി കാണാറുമില്ല. ഇന്നേക്ക് കാലം മാറി. സമൂഹത്തിന്റെ അഭിപ്രായങ്ങളിൽ ഗുണകരമായ നേരിയ മാറ്റങ്ങൾ വന്നു തുടങ്ങി. പൂർണ്ണമായ അർഥത്തിൽ അല്ലെങ്കിലും സിനിമയും കലയും സ്ത്രീയുടെ ഒപ്പം നിൽക്കാൻ തുടങ്ങി. പിന്നെയും ഈ വിഷയം പൊതുയിടത്തിൽ സംസാരിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? 

പെണ്ണേ, അപ്പൊ എങ്ങനെയാ ഭാവി പരിപാടികൾ?

അഭിനയം എന്ന ജോലി ചെയ്യുന്ന സ്ത്രീയോട് വിവാഹശേഷം 'കല്യാണം കഴിഞ്ഞാലും അഭിനയിക്കുമോ?' എന്ന ചോദ്യം ഇപ്പോൾ കേൾക്കാറില്ലല്ലോ. സമയമെടുത്താണ് അത്തരമൊരു മാറ്റം ഉണ്ടായത്. എന്നാൽ ഗർഭവും ഗർഭകാലവും സെലിബ്രിറ്റികളായ സ്ത്രീകളെ ഓഡിറ്റ് ചെയ്യാൻ പ്രധാന കാരണമാകുന്നുണ്ട്. 1994ലിൽ പ്രക്ഷേപണം ആരംഭിച്ച 'ഫ്രണ്ട്‌സ്' സിറ്റ് കോം സീരീസ് കണ്ടിരിക്കുമല്ലോ. ജെനിഫർ ആനിസ്റ്റൻ അവതരിപ്പിച്ച റെയ്‌ച്ചൽ ഗ്രീൻ എന്ന കഥാപാത്രം അവളുടെ കാമുകനും ഗർഭത്തിലിരിക്കുന്ന കുട്ടിയുടെ അച്ഛനുമായ റോസിനോട് (ഡേവിഡ് ഷ്വിമർ) ഒരിക്കൽ പറഞ്ഞത് 'ഗർഭപാത്രം ഇല്ലാത്തവർ അഭിപ്രായം പറയേണ്ട' (No eutrus, no opinion) എന്നാണ്. പ്രശ്നം അഭിപ്രായം പറയുന്നതിലല്ല. ഒരാളുടെ തീർത്തും വ്യക്തിപരമായ ഇടത്തിലേക്ക് ഇടിച്ചു കയറാനുള്ള ദുഃസ്വാതന്ത്ര്യം ശരിയല്ലെന്ന ബോധ്യം ഓരോ മനുഷ്യനും ഉണ്ടാവേണ്ടതുണ്ട്.

'ഇത് കള്ളത്തരമാണ്!'

'ദീപിക പദുകോൺ ഗർഭിണിയാണോ?' എന്നിട്ടും 

'ഏതെങ്കിലും ഗർഭിണി പോയിന്റഡ് ഹീൽസ് ധരിക്കുമോ?'

'അവരുടെ ജോലൈൻ എന്താ ഇപ്പോളും അങ്ങനെത്തന്നെയിരിക്കുന്നേ?'

 'ഇത്തിരിപോലും തടിവച്ചില്ലല്ലോ'

 'ഓരോ സമയത്ത് ഓരോ അളവിലുള്ള വയർ ആണല്ലോ. തലയിണയാണോ വയറിനു പകരം?'

 'അയ്യേ, അവരുടെ നടത്തം കണ്ടാലറിയാം അഭിനയമാണെന്ന്' 

'സറോഗസി ചെയ്യുന്ന നേരത്ത്, സ്വന്തം കുഞ്ഞിനെ പ്രസവിച്ചൂടെ' തുടങ്ങിയ ചോദ്യങ്ങൾക്കിടയിൽ കൂടുതൽ നെഗറ്റീവ് മാർക്ക് കൊടുക്കേണ്ടത് 'ഇതിനൊക്കെ ആ കുടുംബത്തിൽ പിറന്ന രൺവീർ സിങ് സമ്മതിച്ചോ?' എന്നതാണ്. 

deepika-padukone-fake-pregnancy

ആലോചിച്ചുനോക്കിയാൽ, ജീവിതത്തിലേക്ക് കുഞ്ഞിനെ ക്ഷണിക്കാൻ തയാറായ രണ്ടുപേരുടെ കാര്യത്തിൽ നമുക്ക് എന്താണ് കാര്യം? പക്ഷേ, ആലോചിക്കണം. ഓരോ മനുഷ്യരുടെയും ശാരീരിക സ്ഥിതികൾ വ്യത്യസ്തമായിരിക്കും. അവരുടെ രൂപവും ഭംഗിയും നോക്കി ഗണിച്ചു കണ്ടുപിടിക്കാവുന്ന ഒന്നല്ല ഗർഭം എന്നെങ്കിലും ഈ സോഷ്യൽ മീഡിയ കമന്റുകൾ ചെയ്യുന്നവർ മനസ്സിലാക്കേണ്ടതാണ്. 

റാണ ദഗുപതി, ദീപിക പദുക്കോൺ, പ്രഭാസ്, അമിതാഭ് ബച്ചൻ
റാണ ദഗുപതി, ദീപിക പദുക്കോൺ, പ്രഭാസ്, അമിതാഭ് ബച്ചൻ

ഈയടുത്ത് കൽക്കിയുടെ പ്രൊമോഷൻ പരിപാടിക്ക് വന്ന ദീപികയെ വേദിയിൽ നിന്നും ഇറങ്ങാൻ സഹായിച്ച അമിതാബ് ബച്ചനും റാണയും പ്രഭാസുമെല്ലാം നല്ല മാതൃകകളാണ്. ഒരാൾക്ക് ആവശ്യമെങ്കിൽ നൽകുന്നതാണ് സഹായം. മറ്റുള്ളതെല്ലാം അപരിലേക്കുള്ള അനാവശ്യ കടന്നുകയറ്റമാണ്. 

ദീപിക പദുക്കോൺ‍∙ ചിത്രം: Deepika padukone/ Instagram
ദീപിക പദുക്കോൺ‍∙ ചിത്രം: Deepika padukone/ Instagram

പൊതുയിടത്തിൽ കൂടുതലായി ഇടപെടേണ്ടിവരുന്ന ജോലി ചെയ്യുന്നവരാണ് സിനിമാനടിമാർ. അവരുടെ ഫാഷനും വ്യത്യസ്തമായിരിക്കും. ദീപികയുടെ ബേബി ബംപ് സൂക്ഷിക്കാനും, പരിഗണിക്കാനും അവരെക്കാൾ ഏറെ മറ്റാർക്കും അറിയാൻ തരമില്ലല്ലോ. അപ്പോൾ ഇറുകിയ വസ്ത്രമിട്ട് ബേബി ബംപ് കാണിച്ചാൽ പ്രശ്നം. ലൂസായ ഉടുപ്പാണെങ്കിൽ 'ഓഹ്, ഇല്ലാത്ത വയർ മറയ്ക്കാനുള്ള തത്രപ്പാടാണല്ലേ' എന്ന ശകാരം. ഒരിക്കൽ എങ്കിലും ഈ കമന്റുകളിലൂടെ കടന്നുപോകുന്ന ഗർഭിണിയായ സ്ത്രീയെപ്പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ?  

'എന്റെ ഗർഭം ഇങ്ങനെ അല്ല'

സാമൂഹികമായി, ഏതാണ് ശരിയായ ഗർഭരീതി എന്ന് ആർക്കു നിർണയിക്കാനാകും? 

ഏഞ്ചല ഗാർബ്സ് എന്ന അമേരിക്കൻ എഴുത്തുകാരി പറഞ്ഞത്, 'ഗർഭിണിയാകാനും അമ്മയാകാനും കുടുംബമുണ്ടാക്കാനുമുള്ള വഴികളിൽ ശരിയോ തെറ്റോ ഇല്ല. അതിൽ ഒരേയൊരു വഴിയേയുള്ളു. അതു തനിവഴിയാണ്' എന്നാണ്. ഗർഭകാലത്തിനു ശേഷം ആറു മാസം അവധി എന്നത് ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശമാണ്. അതുപോലും കിട്ടാത്ത ജോലിസാഹചര്യമാണ് സിനിമയിലെ സ്ത്രീകളുടേത്. അതു സ്ത്രീയുടെ ചോയ്‌സ് ആയിരിക്കെ, മറ്റാരും അതിൽ അഭിപ്രായപ്പെടേണ്ടതില്ലല്ലോ. 

amala-paul

തെന്നിന്ത്യൻ അഭിനേത്രി മിയ ഇപ്പറഞ്ഞ ആറു മാസം മാത്രമായിരുന്നു അവധിയെടുത്തിരുന്നത്. അതിനുശേഷം ജോലി തുടരാമെന്ന് കരുതിയിരുന്നു എങ്കിലും, കുട്ടി ഉണ്ടായതിനുശേഷം വലിയ അവസരങ്ങൾ സിനിമയിൽ നിന്നും വന്നിരുന്നില്ല. ഗർഭവും കുട്ടിയുമെല്ലാമായി മിയ തിരക്കിലാകും എന്നു ചിലർ ചിന്തിച്ചതിന്റെ ഭാഗമായായിരുന്നു അവരുടെ കരിയറിലെ ആ ഇടവേളയ്ക്കു കാരണം. 

ബോളിവുഡിൽ കരീന കപൂർ ഖാനാണ് ഗർഭം സ്ത്രീയുടെ ജോലിക്ക് വിഘാതമല്ലെന്നു സിനിമ ഇൻഡസ്ട്രിയിൽ പരക്കെ ചിന്തിക്കാൻ കാരണമായത്. ഒരാൾ വഴി വെട്ടിയാൽ തുടന്നു വരുന്നവർക്ക് എളുപ്പമുണ്ടല്ലോ. ആലിയയും യാമി ഗൗതമുമെല്ലാം ആ വഴിയിൽ നടന്നു വന്നവരാണ്. സെലിബ്രിറ്റി 'ബേബി ബംപ്' ചർച്ചകളിൽ 'ജോലി ചെയ്യുന്ന' അമ്മമാർ സ്വാഭാവികമായി ഉണ്ടാകുന്നത് നല്ലതാണല്ലോ. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ഗർഭകാലം ഒന്നിനും വിഘാതമല്ല. 

ഇതൊക്കെ ശരിയാണോ? 

നോവറിഞ്ഞു പ്രസവിച്ചാലേ അമ്മ-കുഞ്ഞ് ബന്ധം ദൃഢമാകൂ എന്ന വാചകത്തിൽ വഴുക്കി വീണ എത്രയോ പെണ്ണുങ്ങളെ പരിചയമില്ലേ? അക്കാലത്താണ് 'സറോഗസി പ്രെഗ്നൻസി' ചിത്രത്തിലേക്ക് വരുന്നത്. 'അയ്യയ്യോ, സ്വന്തം കുട്ടിയെ വേറെ ഒരാൾ പ്രസവിക്കുകയോ' എന്നെല്ലാം സങ്കുചിതമായി ചിന്തിച്ചിരുന്നവർ 'ഇത് കൊള്ളാമല്ലോ' എന്ന് കരുതാൻ സെലിബ്രിറ്റി അമ്മമാർ വഹിച്ച പങ്ക് ചെറുതല്ല. സാമ്പത്തികമായി എല്ലാവർക്കും പ്രാപ്യമല്ലെങ്കിലും, അതൊരു പുതിയ സാധ്യതയായി. 

Photo Credit: Wikkiofficial / Instagram
Photo Credit: Wikkiofficial / Instagram

പ്രിയങ്ക ചോപ്രയും നയൻതാരയും അണ്ഡം ശീതീകരിച്ചു വച്ചതും, അവർ തയാറായപ്പോൾ മാത്രം കുട്ടിയെ ക്ഷണിക്കാൻ തീരുമാനിച്ചതുമെല്ലാം വാർത്തയായി. അപ്പോൾ പുതിയ ചേരിതിരിവുകൾ രൂപപ്പെട്ടു. സറോഗസിയിലൂടെ അമ്മ ആകുന്നവരേക്കാൾ 'മികച്ചവരാണ്' സ്വാഭാവികമായി അമ്മയാകുന്നവരെന്നു കരുതുന്നവരുണ്ടായി. കുട്ടിയെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നതാണല്ലോ പ്രധാനം. അതിലേക്കുള്ള മാർഗത്തെ ഇത്രയേറെ പ്രാധാന്യം നൽകി 'ഓവറാക്കി ചളമാക്കേണ്ടതുണ്ടോ'. 

English Summary:

Deepika Padukone's fans shut down trolls who call her baby bump "fake and artificial"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com