ADVERTISEMENT

വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതു വരെ അക്കാര്യം വിശ്വസിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി കന്നട താരം ഋഷഭ് ഷെട്ടി. മികച്ച നടനായി തന്നെ തിരഞ്ഞെടുത്തതിന് ജൂറിക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. മത്സരത്തിന് മമ്മൂട്ടിയുടെ സിനിമകൾ ഉണ്ടായിരുന്നോയെന്ന് അറിയില്ല. അദ്ദേഹത്തെപ്പോലുള്ള മഹാനടന്റെ മുൻപിൽ നിൽക്കാനുള്ള ശക്തി ഇല്ലെന്നും ഋഷഭ് പ്രതികരിച്ചു. മമ്മൂട്ടിയുമായി മത്സരിച്ചാണല്ലോ ദേശീയ പുരസ്കാരം സ്വന്തമാക്കിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഋഷഭ് ഷെട്ടിയുടെ വാക്കുകൾ: "മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോയെന്ന് എനിക്ക് അറിയില്ല. സമൂഹമാധ്യമത്തിൽ അത്തരം വാർത്തകൾ കണ്ടിരുന്നു. എന്നാൽ, ജൂറിയുടെ മുൻപിലുള്ളത് ഏതൊക്കെ ചിത്രങ്ങളാണെന്ന് എനിക്ക് അറിയില്ല. മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെപ്പോലുള്ള മഹാനടന്റെ മുൻപിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല. മമ്മൂട്ടിയെപ്പോലുള്ള ഇതിഹാസതാരങ്ങൾ മത്സരത്തിനുണ്ടായിരുന്നെങ്കിൽ ഞാൻ എന്നെത്തന്നെ വലിയ ഭാഗ്യവാനായി കാണുന്നു." 

"ഞാൻ ഇതു പ്രതീക്ഷിച്ചിരുന്നില്ല. പലരും എനിക്കാണ് അവാർഡെന്ന് പറഞ്ഞെങ്കിലും വാർത്താസമ്മേളനത്തിൽ ജൂറി അതു പ്രഖ്യാപിക്കുന്നതു വരെ ഞാൻ അക്കാര്യം വിശ്വസിച്ചില്ല. പുരസ്കാര വാർത്ത അറിഞ്ഞ് ആദ്യം എന്നെ അഭിനന്ദിക്കുന്നത് എന്റെ ഭാര്യയാണ്. കാന്താരയിലെ കഥാപാത്രത്തെ ജൂറി വിലയിരുത്തി അതു തിരഞ്ഞെടുത്തുവെന്ന് ഞാൻ വിശ്വസിക്കുന്നു. ജൂറിക്ക് സിനിമ ഇഷ്ടപ്പെട്ടു. അതിന് അവർക്ക് കാരണങ്ങളുണ്ടാകാം. ജൂറിക്ക് നന്ദി," ഋഷഭ് ഷെട്ടി പറഞ്ഞു.

അതേസമയം ദേശീയ അവാർഡിൽ മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ലെന്ന് സംവിധായകനും ദേശീയ അവാർഡ് ജൂറി അംഗവുമായ എം.ബി. പദ്മകുമാർ പറഞ്ഞിരുന്നു. ദേശീയ പുരസ്‌കാരത്തിനായി മമ്മൂട്ടിയും റിഷഭ് ഷെട്ടിയും കടുത്ത പോരാട്ടമാണ് നടത്തുന്നതെന്നായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഒടുവിൽ വരെ പ്രചരിച്ചിരുന്ന വാർത്തകൾ. അതിനിടെയാണ് ദേശീയ അവാർഡിൽ 2022ൽ റിലീസ് ചെയ്ത മമ്മൂട്ടിയുടെ സിനിമകൾ മത്സരരംഗത്തില്ലായിരുന്നുവെന്ന് ജൂറി അംഗം വെളിപ്പെടുത്തുന്നത്.

English Summary:

Humbled Rishab Shetty on National Award Win: "I Don't Stand Before Legends Like Mammootty"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com