ADVERTISEMENT

മലയാള സിനിമയില്‍ കടുത്ത പുരുഷാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിമര്‍ശനവുമായി നടി വി ന്‍സി. അലോഷ്യസ്. ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമയിലെന്ന് വിന്‍സി പറയുന്നു. ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഗോസിപ്പുകള്‍ പറഞ്ഞുപരത്തുന്നത് പതിവാണെന്നും, ഇതിന് പിന്നില്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍മാര്‍ ആണെന്നും നടി പറഞ്ഞു.അഞ്ച് വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്, തനിക്ക് നേരെ ലൈംഗികാത്രികമങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കരാര്‍ പോലും പല സിനിമകളിലും ഉണ്ടായിട്ടില്ല. അഡ്വാന്‍സ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു.

‘‘ലൈംഗികാതിക്രമം പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിന് വേണ്ടി സര്‍ക്കാരുകളും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കേള്‍ക്കുന്നത്. എനിക്കത്തരം അതിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാനും എല്ലാവരെയും പോലെ എന്താണ് സത്യാവസ്ഥ എന്നറിയാന്‍ കാത്തിരിക്കുകയാണ്. ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പറഞ്ഞ് ഒരാള്‍ വരുമ്പോള്‍ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാന്‍ നമ്മള്‍ തയാറാവണം. 

എനിക്കും ചില ദുരനുഭവങ്ങൾ സിനിമയില്‍ നിന്നുണ്ടായിട്ടുണ്ട്. നമുക്കൊരു വേതനം ഉറപ്പിച്ചായിരിക്കും ഒരു സിനിമയിൽ അഭിനയിക്കാൻ വരുക, കൃത്യമായ കരാര്‍ ഉണ്ടാകില്ല. പറഞ്ഞ തുക കിട്ടാതിരിക്കുമ്പോള്‍ അത് ചോദിക്കാറുണ്ട്. എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ചോദിക്കുമ്പോള്‍, ഈ സംവിധായകന്റെ സിനിമയാണ്, എല്ലാവരും പൈസയുടെ കാര്യത്തില്‍ സഹകരിക്കണമെന്നാണ് പറയുക. ഈ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കണം എന്ന ആഗ്രഹം കൊണ്ടാണ് എല്ലാവരും വരുന്നത് എന്നൊക്കെയാണ് പറയുന്നത്. നമ്മുടെ ഉള്ളില്‍ വിഷമങ്ങളുണ്ടാവും. ചോദിക്കുന്നത് ശരിയാണോ അല്ലയോ എന്നാണ് ചിന്ത. ഇങ്ങനെയാണ് സിനിമ എന്നാണ് അവർ പറഞ്ഞു പഠിപ്പിച്ചിരുന്നത്.

ഇപ്പോള്‍ എല്ലാവരും ദുരനുഭവങ്ങള്‍ പറയുമ്പോഴാണ് നമ്മളും ആ അനീതിക്ക് കീഴിലാണെന്ന് തിരിച്ചറിയുന്നത്. ഇനി വരുമ്പോൾ ശബ്ദം ഉയര്‍ത്തണം, ചോദിക്കുന്നതിൽ തെറ്റില്ല എന്നൊരു ധൈര്യം വന്നിട്ടുണ്ട്. ഞാൻ ‘അമ്മ’യിലോ മറ്റൊരു സംഘടനയും ഇല്ല. എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ.

മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് എനിക്ക് അറിയില്ല. പക്ഷേ ചിലരുടെ മേധാവിത്വം അനുഭവപ്പെട്ടിട്ടുണ്ട്. കോണ്‍ട്രാക്ട് ഇല്ലാതെ സിനിമ ചെയ്യേണ്ടി വരുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ചിലരുടെ ഈഗോ മൂലം സിനിമകള്‍ നഷ്ടപ്പെട്ടുവെന്നും വിന്‍സി വ്യക്തമാക്കി

പ്രതിഫലത്തിന്റെ കാര്യം ചോദിക്കുമ്പോള്‍, ‘വിൻസി സിനിമയിൽ വന്നിട്ട് വെറും അഞ്ച് വർഷമേ ആയിട്ടൊള്ളൂ, സിനിമ എന്താണെന്ന് വിന്‍സിക്ക് അറിയില്ല. അത് പഠിക്കാന്‍ ഇരിക്കുന്നതേയുള്ളൂ’ എന്നൊക്കെ പറയും. ഇവിടെ ഇങ്ങനെയൊക്കെയാണ്. ഇപ്പോൾ കുറച്ചൊക്കെ ഇതിനെതിരെ ചോദ്യം ചെയ്യാൻ എന്ന ആത്മവിശ്വാസം ഉണ്ടായിട്ടുണ്ട്.

ഞാനിങ്ങനെ ചോദ്യം ചോദിക്കുമ്പോള്‍ ചിലരുടെ ഈഗോ പുറത്തുവരും. നമ്മുടെ അവകാശം ചോദിച്ച് വാങ്ങുമ്പോൾ ഇതുമൂലം പല അവസരങ്ങളും ഇല്ലാതായിട്ടുണ്ട്. അങ്ങനെ നമ്മളെക്കുറിച്ച് പല കഥകൾ പുറത്തുവരും അതിലൂടെ സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതാണ് ഞാനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്, അത് മറികടക്കും. ഭാഗ്യവശാൽ അടുത്ത സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. 

പാർവതി ചേച്ചിയൊക്കെ ഭയങ്കര പ്രചോദനമാണ്. നമുക്കെന്തൊക്കെ നിഷേധിക്കപ്പെട്ടാലും, നമ്മുടെ ഭാഗത്തു തെറ്റില്ലെന്നുണ്ടെങ്കിൽ അവസരങ്ങൾ നമ്മെ തേടിയെത്തും. ഇനി സിനിമ നഷ്ടപ്പെട്ടാൽ തന്നെ ജീവിതം ബാക്കിയുണ്ട്. അത് ഞാൻ മര്യാദയ്ക്ക് ജീവിക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ പലതും നടക്കുന്നത്. സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. എന്തിന് മാറ്റിനിര്‍ത്തപ്പെട്ടു എന്നറിയില്ല. ഞാന്‍ ഒരു സംഘടനയിലുമില്ല. എല്ലാം പുറത്തുവരട്ടെ. നമ്മള്‍ അവകാശം ചോദിച്ച് വാങ്ങുമ്പോള്‍ ഈഗോ ഹര്‍ട്ട് ആകുന്നുണ്ട്. പിന്നീട് പല കഥകളാണ് നമ്മളെ കുറിച്ച് പറയുന്നത്. അതിലൂടെ സിനിമകള്‍ ഇല്ലാതാകുന്നു. അതാണ് ഞാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഇനിയും ചോദ്യങ്ങൾ ഉയർന്നാൽ ഞാൻ തെളിവുകളുമായി എത്തും. നേരിടാൻ തയാറാണ്.

മുകേഷേട്ടനും സിദ്ദിഖേട്ടനും എതിരായുള്ള കേസുകളിൽ സത്യാവസ്ഥ ബോധ്യപ്പെടണം. ഇവരൊക്കെ തെറ്റ് ചെയ്തു എന്ന് എനിക്ക് പറയാൻ പറ്റില്ല. ഇരകൾ പറയുന്നത് വ്യാജമാണെന്നും പറയാൻ പറ്റില്ല. സത്യം പുറത്തുവരട്ടെ. തെറ്റ് ആരുടെ ഭാഗത്താണോ അത് എല്ലാവർക്കും ബോധ്യപ്പെടണം, അത് ആവർത്തിക്കരുത്. മലയാള സിനിമാ മേഖലയ്ക്ക് കുറച്ച് ചീത്തപ്പേര് വന്നിരിക്കുകയാണ്. മലയാള സിനിമയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന താരങ്ങൾക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. സത്യം തെളിയട്ടെ. അതിനുേശഷം ഇതിലെ കളകളെ എടുത്തു മാറ്റണം.’’–വിന്‍ സി.യുടെ വാക്കുകൾ.

English Summary:

They Silence You With Gossip": Actress Vincy Aloshious Exposes Malayalam Industry's Dark Side

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT