ADVERTISEMENT

ബാല–അമൃത സുരേഷ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഇവരുടെ ഡ്രൈവറായിരുന്ന ഇർഷാദ് രംഗത്ത്. അമൃത സുരേഷും പാപ്പുവും പറയുന്നത് സത്യമായ കാര്യങ്ങളാണെന്നും ബാല ഇവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇർഷാദ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെ വെളിപ്പെടുത്തി.

‘‘2010ലാണ് ബാലയുടെ ഡ്രൈവറായി ജോലിക്കു കയറുന്നത്. അവരുടെ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കു ശേഷമായിരുന്നു അത്. അവർ പിരിയുന്നതു വരെയും ഞാൻ അവരുടെ കൂടെ ഉണ്ടായിരുന്നു. പല കാര്യങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ബാല ചേച്ചിയെ ഉപദ്രവിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. പിരിഞ്ഞതിനുശേഷം ഞാൻ ചേച്ചിക്കൊപ്പം ഡ്രൈവറായി പോകുകയായിരുന്നു. പോകാൻ കാരണങ്ങളുണ്ട്.

ചേച്ചിയെ ബാല ടോർച്ചർ ചെയ്യുന്നതുപോലെ എന്നെയും ചവിട്ടി ഉപദ്രവിച്ചിട്ടുണ്ട്. മൂക്കിൽ നിന്നും രക്തം വരെ വരുന്ന അവസ്ഥ ഉണ്ടായി. എനിക്കന്ന് പതിനെട്ട് വയസ്സ് ആണ്. തിരിച്ചു പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല അയാളോട് ഒരു ബഹുമാനവും ഉണ്ടായിരുന്നു. ചേച്ചിക്കും കുടുംബത്തിനും അവരുടെ അമ്മയ്ക്കുമൊക്കെ ഒരു മകനെപ്പോലെ ആയിരുന്നു ഞാൻ. അങ്ങനാണ് അവർ എന്നെ കണ്ടിരുന്നത്.

ഈ വിഡിയോ ഇപ്പോൾ ചെയ്യാൻ കാരണമുണ്ട്. ചേച്ചിയുടെയും പാപ്പുവിന്റെയും വിഡിയോ കണ്ടു. പാപ്പുവിന്റെ വിഡിയോയിലെ കുറേ കമന്റുകൾ കണ്ടു. പാപ്പുവിനെ ഇത് പറഞ്ഞ് െചയ്യിപ്പിച്ചതാണെന്ന്. ഒരിക്കലും ചേച്ചിയും അമ്മയും അഭിയും അങ്ങനെ ചെയ്യില്ല. കാരണം പാപ്പുവിനെ മീഡിയയുടെ മുന്നിൽ കൊണ്ടുവരാൻ താൽപര്യമില്ല. അങ്ങനെ ഉണ്ട് എന്നുണ്ടെങ്കിൽ നേരത്തെ ആകാമായിരുന്നു.

14 വർഷമായിട്ട് എന്നോടു ഇതുവരെയും അവരുടെ കുടുംബം എന്നോട് പോലും അങ്ങനെ പറഞ്ഞിട്ടില്ല. കാരണം എല്ലാ സത്യങ്ങളും എനിക്ക് അറിയാവുന്നതാണല്ലോ. അതു പുറത്തു പറയാൻ ഇതുവരെ എന്നോടു പറഞ്ഞിട്ടില്ല. ഇതുവരെ നീ എവിടെ ആയിരുന്നെടാ എന്ന് ചിലർക്കു തോന്നുമായിരിക്കും. ഇത്രയും കാലം ഞാൻ മിണ്ടാതിരുന്നതാണ്. പാപ്പുവിന്റെയും ചേച്ചിയുടെയും വിഡിയോ കണ്ട് വിഷമമായതുകൊണ്ടാണ് ഈ തുറന്നു പറച്ചിൽ. ആ വിഡിയോയിൽ പറഞ്ഞതൊക്കെ സത്യമാണ്. ഈ വിഡിയോ ഇടുന്നതുപോലും അവർക്കറിയില്ല. ഇനിയും ഒരുപാട് കാര്യങ്ങൾ കേരളത്തിലെ ജനങ്ങളോടു തുറന്നു പറയാനുണ്ട്.

മൂന്ന് പെണ്‍കുട്ടികളും ഒരു അമ്മയും അടങ്ങുന്ന കൊച്ച് കുടുംബമാണ് അവരുടേത്. അവർ പരമാവധി സഹിച്ചു. ഇതുവരെയും ചേച്ചി ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. പാപ്പുവിനെ ഓർത്താണ് ചേച്ചി ഇതുവരെ മിണ്ടാതിരുന്നത്.

ബാലയുടെ പിന്നാലെ നടക്കുന്ന ചില മാധ്യമങ്ങളുണ്ട്. അവർ ഇവരെ വലിച്ചു കീറിയിട്ടുണ്ട്. ഇനിയും വലിച്ചു കീറാനാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ പലതും ഞാനും പുറത്തു പറയും. നിങ്ങളോടൊരു അപേക്ഷയാണ്. ചേച്ചിയും പാപ്പുവും പറഞ്ഞതൊക്കെ സത്യമാണ്. കൊച്ചു മനസ്സിൽ കള്ളമില്ല എന്നത് ചെറുപ്പം മുതലേ കേൾക്കുന്നതല്ലേ. കൊച്ചുമനസ്സിൽ കളങ്കമില്ല.

ഇനിയും ബാല ഇവരെ ദ്രോഹിക്കുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ പറയേണ്ടി വരും. ബാലയെ ഞാൻ ഭീഷണിപ്പെടുത്തുന്നതല്ല, അങ്ങനെ തോന്നണ്ട. ഇതിനു മുമ്പൊരു വിഡിയോ ഇട്ടപ്പോൾ ബാല ഭീഷണിപ്പെടുത്തുന്ന തരത്തിലൊരു വിഡിയോ എനിക്കെതിരെ ഇട്ടിരുന്നു. അന്ന് എന്നെ േപടിപ്പിച്ച് ആ വിഡിയോ നീക്കം ചെയ്യിപ്പിച്ചിരുന്നു. ഇനിയും ഇവരെ ദ്രോഹിച്ചാൽ പലതും തുറന്നു പറയും.’’–ഇർഷാദിന്റെ വാക്കുകള്‍.

English Summary:

Bala Assault Allegations: Ex-Driver Irshad Confirms Amrutha Suresh's Claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com