ADVERTISEMENT

തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടാകുന്നത്. സിനിമാ മേഖലയിൽ നിന്ന് നടിമാർ മാറി നിൽക്കുന്നതിന് കാരണം കെ.ടി. രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. 

നാ​ഗചൈതന്യയും സമാന്തയും വേർപിരിഞ്ഞതിന് പിന്നിൽ‌ കെടിആറാണെന്നും അവർ പറഞ്ഞു. നടിമാർ സിനിമാ മേഖല വിട്ടുപോകുന്നതും പെട്ടെന്ന് വിവാ​ഹം കഴിക്കുന്നതും കെടിആർ കാരണമെന്ന് കൊണ്ട സുരേഖ ആരോപിച്ചു. കെടിആർ എപ്പോഴും സ്ത്രീകളെ ചൂഷണം ചെയ്യാറുണ്ടെന്നും വ്യക്തിപരമായ വിവരങ്ങൾ കൈക്കലാക്കുന്നതിന് ഫോൺ ചോർത്താറുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. 

‘‘മയക്ക് മരുന്ന് മാഫിയയാണ് കെടിആര്‍, സിനിമാ ഇൻഡസ്ട്രിയിലെ പലര്‍ക്കും അദ്ദേഹം മയക്ക് മരുന്ന് എത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പല നടിമാരും അഭിനയം നിര്‍ത്തി പോയി. കെടിആറിന് അടുത്ത് പോകാന്‍ നാഗാര്‍ജുന തന്റെ മകന്റെ ഭാര്യയായ സമാന്തയോട് ആവശ്യപ്പെട്ടു. അവര്‍ അതിന് വിസമ്മതിച്ചു. അതേ തുടര്‍ന്നുള്ള പ്രശ്‌നത്തിനൊടുവിലാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും വേര്‍പിരിഞ്ഞത്'- എന്നായിരുന്നു കൊണ്ട സുരേഖയുടെ വിവാദ പരമാര്‍ശം.

24 മണിക്കൂറിനുള്ളില്‍ ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും എന്നാണ് കെടിആര്‍ പ്രതികരിച്ചത്. തന്റെ കുടുംബത്തിന്റെ അഭിമാനം തകര്‍ത്ത പരമാര്‍ശത്തിനെതിരെ നാഗാര്‍ജുനയും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്ത് നിന്നുകൊണ്ട് ഇത്തരുമൊരു പരമാര്‍ശം നടത്തിയത് വളരെ മോശമാണെന്നും. ഈ പറഞ്ഞത് തീര്‍ത്തും വാസ്തവവിരുദ്ധമാണെന്നും നാഗാര്‍ജുന പ്രതികരിച്ചു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിഷയത്തില്‍ നാഗ ചൈതന്യയുടെ പ്രതികരണം. ‘‘വിവാഹ മോചനം എന്ന തീരുമാനം ഒട്ടും എളുപ്പമായ ഒന്നല്ല, വളരെ അധികം വേദന നിറഞ്ഞ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഞാനും എന്റെ മുന്‍ ഭാര്യയും ചേര്‍ന്നെടുത്ത തീരുമാനമാണ് വിവാഹ മോചനം. ഞങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും അതായിരുന്നു ശരി എന്ന തീരുമാത്തില്‍ രണ്ട് പ്രായപൂര്‍ത്തിയായ ആളുകള്‍ എടുത്ത തീരുമാനം. എന്നിരുന്നാലും അതിന്റെ പേരില്‍ ഒരുപാട് കിംവദന്തികളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുന്‍ ഭാര്യയുടെയും എന്റെ കുടുംബത്തെയും ബഹുമാനിക്കുന്നത് കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്.

എന്നാല്‍ ഇപ്പോള്‍ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരമാര്‍ശം വാസ്തവ വിരുദ്ധമാണ് എന്ന് മാത്രമല്ല, അങ്ങേയറ്റം ആക്ഷേപം കൂടെയാണ്. സ്ത്രീകള്‍ ബഹുമാനവും പിന്തുണയും അര്‍ഹിക്കുന്നവരാണ്. മാധ്യമ ശ്രദ്ധയ്ക്കു വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തെ കുറിച്ച് എന്തും പറയാം എന്ന നിലയിലേക്ക് തരംതാഴുന്നത് അങ്ങേയറ്റം നാണക്കേടുള്ള കാര്യമാണ്.’’

മന്ത്രിമാര്‍ കുറച്ച് കൂടി ഉത്തരവാദിത്തമുള്ളവരും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്നവരുമാകണമെന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ സാമന്തയുടെ പ്രതികരണം. രാഷ്ട്രീയപ്പോരിലേക്ക് തന്‍റെ പേര് ആരും വലിച്ചിഴയ്ക്കേണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ അവര്‍ വ്യക്തമാക്കി. വിവാഹമോചനം തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും അതേക്കുറിച്ച് കൂടുതല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഒഴിയണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും അവര്‍ കുറിച്ചു.

സാമന്തയുടെ കുറിപ്പിങ്ങനെ:  ‘‘സ്ത്രീകള്‍ക്ക് മാന്യമായ പെരുമാറ്റം പലപ്പോഴും കിട്ടാത്ത സദാ വെള്ളിവെളിച്ചത്തിലുള്ള ഒരു തൊഴിലിടത്തില്‍ ജോലി ചെയ്യുന്ന, അതിജീവിക്കുന്ന, പ്രണയത്തിലാകാനും അതില്‍ നിന്ന് പുറത്ത് വരാനും, നിവര്‍ന്ന് നില്‍ക്കാനും പോരാടാനുമെല്ലാം കഴിയുന്ന സ്ത്രീയാകാന്‍ വലിയ ധൈര്യവും മനക്കരുത്തും ആവശ്യമാണ്. ഈ യാത്ര എന്നെ എവിടെ എത്തിച്ചുവെന്നതിലും എങ്ങനെ പരുവപ്പെടുത്തിയെന്നതിലും ഞാന്‍ അഭിമാനിക്കുന്നുണ്ട്. ബഹുമാനപ്പെട്ട കൊണ്ട സുരേഖ, നിങ്ങളതിനെ തീര്‍ത്തും നിസാരമായി കാണരുത്. മന്ത്രിയെന്ന നിലയില്‍ നിങ്ങളുടെ വാക്കുകള്‍ക്ക് കരുത്തേറെയാണെന്ന് നിങ്ങള്‍ക്കറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയെ ബഹുമാനിക്കാനും കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കാനും നിങ്ങള്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. 

എന്‍റെ വിവാഹമോചനം തീര്‍ത്തും സ്വകാര്യമായ വിഷയമാണ്. അതേക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാണ് അഭ്യര്‍ഥന. അക്കാര്യം തികച്ചും സ്വകാര്യമായി സൂക്ഷിക്കാനും അനാവശ്യമായ പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനുമാണ് ഞങ്ങള്‍ തീരുമാനിച്ചത്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ആ വിവാഹമോചനം രണ്ടുപേരുടെയും സമ്മതത്തോട് കൂടി സംഭവിച്ചതാണ്. ഒരു രാഷ്ട്രീയ ഗൂഢാലോചനയും അതില്‍ ഉണ്ടായിട്ടില്ല. നിങ്ങളുടെ രാഷ്ട്രീയപ്പോരുകളില്‍ നിന്ന് എന്‍റെ പേര് ഒഴിവാക്കാമോ? ഇന്നേ വരെ രാഷ്ട്രീയത്തിലിടപെടാതെയാണ് ഞാന്‍ കഴിഞ്ഞത്, അതങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതും.’’

English Summary:

'KTR behind Samantha Prabhu-Naga Chaitanya's divorce': Telangana minister stirs row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com