ADVERTISEMENT

. ബോഗയ്ൻ വില്ല പൂക്കുന്നു

ഒരിതൾ, കുറേ ഇതളുകളുള്ള ഒരു പൂവ്, കുറേ പൂക്കളുള്ള പൂക്കുല, കുറേ പൂക്കുലകളുള്ള ഒരു മരം, അടുത്തടുത്തുള്ള മരങ്ങളിൽ തിങ്ങിവിങ്ങി ചുവന്ന പൂക്കൾ, ബോഗയ്ൻവില്ല. കടും ചുവപ്പിൽ മോഹിപ്പിക്കുകയാണ് അമൽ നീരദിന്റെ ബോഗയ്ൻവില്ല. ഒരു കാർ അപകടത്തിൽ ആദ്യത്തെ ചുവന്ന പൂ വിരിയുന്നു. പിന്നീട് സിനിമയുടെ ഓരോ നിമിഷത്തിലും പൂക്കുലയും  പൂമരവുമായി ഈ സൈക്കോ ത്രില്ലർ സിനിമ മുന്നേറുകയാണ്. ഒരു പൂ വിരിയുന്നതിന്റെ നിഷ്കളങ്കതയല്ല, ഓരോ ഇതളിൽ നിന്നും ചോരവാർന്നു വീഴുന്നതിന്റെ ത്രസിപ്പിക്കലാണത്. ഭീഷ്മ പർവത്തിനു ശേഷം അമൽ നീരദ് ഒരിക്കൽക്കൂടി തൻ്റെ ക്ലാസ് പ്രകടിപ്പിച്ചിരിക്കുന്നു. പതിഞ്ഞ തുടക്കമാണ്, ഒരു പൂ വിരിയുംപോലെ. 

ഇടവേളയിലേക്കടുക്കും തോറും അതിന്റെ വേഗത കൂടുന്നു. ബോധവും അബോധവുമെല്ലാം കൂടിച്ചേർന്നുള്ള റിട്രോ ഗ്രേഡ് അമ്നീഷ്യയുടെ ചുവന്ന കണ്ണിലൂടെയുള്ള അതിവേഗ ഓട്ടമാണ് ഇടവേളയ്ക്കു ശേഷം. പൊലീസ് ഇൻവെസ്റ്റിഗേഷൻ ഈ ഓട്ടത്തിന് വേഗമേറ്റുന്നു. രണ്ടാം പകുതിയുടെ അവസാന ഭാഗത്തേക്കെത്തും വരെ സൈക്കോപ്പാത്തിനെ കാഴ്ചക്കാർക്കിടയിലൂടെ കൂളായി നടത്തിക്കുന്നതിലൂടെ തിരക്കഥ വിജയിക്കുന്നു, സംവിധായകൻ സാന്നിധ്യം അറിയിക്കുന്നു. അപകടത്തിൽ അമ്നീഷ്യ ബാധിക്കുന്ന യുവതി, കെയറിങ്ങായ അവളുടെ ഡോക്ടർ ഭർത്താവ്, ഫാം ഹൗസ്, മൂന്നു പെൺകുട്ടികളുടെ തിരോധാനം, ബോഗയ്ൻ വില്ല മാത്രം വിരിയുന്ന കാൻവാസുകൾക്കിടയിൽ ഒരിക്കൽ മാത്രം വരഞ്ഞെടുത്ത സൂര്യകാന്തിപ്പാടം, മക്കൾക്കുള്ള പ്രത്യേക മുറി, കിടക്കയ്ക്കടിയിൽ ചുരുട്ടിവയ്ക്കുന്ന കുഞ്ഞു കുറിപ്പുകൾ..എല്ലാം ത്രില്ലറിലേക്കുള്ള കൃത്യമായ ചേർത്തുവയ്ക്കലുകൾ, ഒപ്പം ബാത്ത് ടബ്ബിനെപ്പോലും ജീവനുള്ള കഥാപാത്രമാക്കുന്നു. ഏതൊരു മിസ്റ്ററി ത്രില്ലറിലേതും പോലെ ക്ലൈമാക്സ് ഏറെക്കുറെ ഊഹിക്കാവുന്നതാണ്. 

എങ്കിലും സിനിമയുടെ പോസ്റ്ററിലെ കടും ചുവപ്പ് ഫീലിങ് പ്രേക്ഷകരിലെത്തിക്കുന്നതിൽ സിനിമ വിജയിച്ചെന്നു പറയാം. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി അദ്ദേഹവും അമൽ നീരദും ചേർന്നൊരുക്കിയ തിരക്കഥയിൽ നോവലിൽ നിന്ന് ചെറിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.  

. ജ്യോതിർമയിയുടെ ചിത്രം, കുഞ്ചാക്കോ ബോബന്റെയും 

അമൽ നീരദിന്റെ ബോഗയ്ൻ വില്ലയെ ഇങ്ങനെ അടയാളപ്പെടുത്താനാകും മിക്കവർക്കും ഇഷ്ടം. 11 വർഷത്തിനു ശേഷം സിനിമയിലേക്ക് മടങ്ങി വന്ന ജ്യോതിർമയിയുടെ ചുവപ്പൻ ആഘോഷമാണ് ഈ സിനിമ. ഭർത്താവിന്റെ പടത്തിൽ റീത്തുവെന്ന കഥാപാത്രത്തെ അസാധാരണ മികവുകൊണ്ട്  കൊത്തിവച്ചിരിക്കുന്നതു കാണാൻ അവൾ വരച്ച ബോഗയ്ൻ വില്ല ചിത്രങ്ങളേക്കാൾ ചാരുതയുണ്ട്.  ഒപ്പം ഞെട്ടിക്കുകയാണ് റീത്തുവിന്റെ ഭർത്താവായ ഡോ.  റോയ്സായി എത്തുന്ന കുഞ്ചാക്കോ ബോബൻ. ചാവേറിനു ശേഷം മറ്റൊരു ഗെറ്റപ്പിൽ കുഞ്ചാക്കോ ബോബൻ  തകർക്കുകയാണ്. പൊലീസ് ഓഫിസർ ഡേവിഡ് കോശിയായി എത്തുന്ന ഫഹദ് ഫാസിലിന് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് ആനന്ദകരമാണ്. അമൽ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ നിസ്തർ സേട്ട് ചുരുങ്ങിയ നിമിഷങ്ങളിലൂടെ ക്രൂരനായ മാടമ്പിയായി മാറുന്നതും കണ്ടിരിക്കാൻ  രസം. സുഷിൻ ശ്യാമിന്റെ സംഗീതം കൃത്യം മൂഡ് ക്രിയേറ്റ് ചെയ്യുന്നു.

amal-neerad23

. ക്ലൈമാക്സിലെ സാമ്യം

സൈക്കോകളുടെ ലോകത്തിന് സമാനതകൾ ഉണ്ടായിരിക്കാം. ബോഗയ്ൻവില്ലയുടെ ക്ലൈമാക്സ് വർഷങ്ങൾക്ക് മുൻ പിറങ്ങിയ മറ്റൊരു സിനിമയുടെ ക്ലൈമാക്സുമായി പെട്ടെന്നു കൂട്ടിവായിക്കുന്നതും  അതുകൊണ്ടായിരിക്കാം. അഞ്ചാം പാതിരയ്ക്ക് ആ സൈക്കോപാത്തിനെ പിടികൂടാൻ എത്തുന്നത് കുഞ്ചാക്കോ ബോബനാണെന്നത് മറ്റൊരു സാമ്യം. സിനിമയ്ക്ക് കർട്ടനിടുന്ന ആ പാട്ടും ഡാൻസും ഇല്ലെങ്കിലും ഈ  ബോഗയ്ൻവില്ല കാഴ്ചക്കാരുടെ മനസ്സിൽ ചുവന്ന വടുവായി തന്നെ കിടന്നോളുമെന്നും ഉറപ്പാണ്.

English Summary:

Bougainvillea Movie Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com