ADVERTISEMENT

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നത് പുതിയകാലത്തെ ആസ്വാദകരെ കയ്യിലെടുക്കുന്ന ക്രൈം ത്രില്ലറുമായാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരീ പുത്രനായ അഷ്‌കര്‍ സൗദാനാണ്‌ ‘ഡിഎൻഎ’യിലെ നായകനായി എത്തുന്നത്.

കൊച്ചി എഫ്എം സ്റ്റേഷനിലെ റേഡിയോ ജോക്കികളായ ലക്ഷ്മി നാരായണനും അന്നയും ഉറ്റ സുഹൃത്തുക്കളാണ്. നഗരത്തിൽ സ്ഥലം മാറിവന്ന സുന്ദരിയും ഊർജ്വസ്വലയുമായ കമ്മിഷണർ റേച്ചൽ പുന്നൂസിനെ തന്റെ ഷോയിലേക്ക് ലക്ഷ്മി അതിഥിയായി ക്ഷണിക്കുന്നു.  കൊച്ചി നഗരത്തെ നടുക്കിയ കൊലപാതക പരമ്പരയിലെ പ്രതി ‘പെൻഡ്രൈവ് കില്ലറി’ന് പിന്നാലെയാണ് റേച്ചൽ പുന്നൂസ്. ഡിഎസ്പി ആനന്ദും എൽദോയുമാണ് അന്വേഷണത്തിൽ റേച്ചലിന്റെ സഹപ്രവർത്തകർ. ഇരയോട് ഒരു അനുകമ്പയുമില്ലാതെ വേദനിപ്പിച്ച് കൊല്ലാക്കൊല ചെയ്ത് ആ ക്രൈമിന്റെ ദൃശ്യം ചിത്രീകരിച്ച് പെൻഡ്രൈവിലാക്കി ശവശരീരത്തിൽ തന്നെ നിക്ഷേപിക്കുന്ന രീതിയാണ് കില്ലറുടേത്.  ഒരു പഴുതും ബാക്കിവയ്ക്കാതെ മൂന്നുപേരെ യമപുരിക്കയച്ച കൊലയാളിയെ തപ്പി റേച്ചൽ പുന്നൂസും ആനന്ദും ദിക്കറിയാതെ നിൽക്കുമ്പോൾ അവസാനത്തെ ഇരയെ കൊലയാളി നിക്ഷേപിച്ചത് ഡിഎസ്പി ആനന്ദിന്റെ കാറിലാണ്. പൊലീസിന്റെ മൂക്കിന് കീഴിൽ നടക്കുന്ന അസാധാരണമായ കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ 24 മണിക്കൂർ മാത്രമാണ് റേച്ചലിന് മുന്നിലുള്ളത്. ഏതു കൊലയാളിയും അവശേഷിപ്പിക്കുന്ന ദൈവത്തിന്റെ അദൃശ്യകാര്യങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ആ തെളിവിനായി റേച്ചലും കാത്തിരുന്നു.  

കോട്ടയം കുഞ്ഞച്ചൻ എന്ന ഒറ്റ സിനിമ മതി മലയാളികൾക്ക് ടി എസ് സുരേഷ് ബാബു എന്ന സംവിധായകനെ ഓർക്കാൻ.  കുഞ്ഞച്ചന് മുൻപും പിൻപും മലയാളികളുടെ ഇഷ്ട സിനിമകളുടെ ലിസ്റ്റ് എടുത്താൽ സുരേഷ് ബാബു എന്ന സംവിധായകന്റേതായി ഏറെ ഉണ്ടാകും. പരിചയസമ്പന്നനായ സംവിധായകനിൽ പ്രേക്ഷകരുടെ പ്രതീക്ഷ വീണ്ടും ആവോളം ഉയർത്തുന്ന ചിത്രമായി മാറുകയാണ് ഡിഎൻഎ. സിനിമയുടെ ജീവനും ആത്മാവും അറിയുന്ന സംവിധായകനോടൊപ്പം തന്നെ ഛായാഗ്രാഹകനും സംഗീത സംവിധായകനും എഡിറ്ററും സഞ്ചരിച്ച് ഡിഎൻഎയെ ഒരു കറതീർന്ന കുറ്റാന്വേഷണ സിനിമയുടെ പരിപൂർണതയിലേക്ക് എത്തിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ, സഹോദരപുത്രൻ അഷ്‌കർ സൗദാനാണ് ആർജെ ലക്ഷ്മി നാരായണനായി എത്തിയത്. മികച്ച പ്രകടനം കാഴ്ചവച്ച് മലയാളത്തിന്റെ ഭാവി വാഗ്ദാനമായി മാറുകയാണ് അഷ്‌കർ. ഒരിടവേളയ്ക്ക് ശേഷം നടി റായി ലക്ഷ്മി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പഴയതിൽ നിന്ന് ഏറെ വ്യത്യസ്തമായ ലുക്കിൽ വളരെ മികച്ച രീതിയിൽ റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെ റായ് ലക്ഷ്മി അവതരിപ്പിച്ചു. പദ്മരാജ് രതീഷ് ഡി എസ് പി ആനന്ദ് എന്ന കഥാപാത്രമായി കയ്യടി നേടുന്നുണ്ട്. ഹന്ന റെജി കോശി, ബാബു ആന്റണി, രൺജി പണിക്കർ, റിയാസ് ഖാന്‍,  ഇർഷാദ്, അജു വർഗീസ് രവീന്ദ്രൻ, ഇനിയ, സ്വാസിക, ഗൗരിനന്ദ, സീത, ശിവാനി, സജ്നാ, അഞ്ജലി അമീർ, ഇടവേള ബാബു, കോട്ടയം നസീർ, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ എന്നിവർക്കൊപ്പം പഴയകാല നടി സലീമ അതിഥിവേഷത്തിൽ എത്തുന്നുണ്ട്.

തുടക്കം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഡിഎൻഎ ക്ക് കഴിയുന്നുണ്ട്.  സീരിയൽ കില്ലർ ഓരോ ഇരയേയും കൊലപ്പെടുത്തുന്ന രീതി കാഴ്ച്ചക്കാരുടെ  ചോര മരവിപ്പിക്കാൻ പോന്നതാണ്. കൊലയാളിയുടെ ചടുലതയും ഇരയുടെ ഭീതിയും അന്വേഷണ സംഘത്തിന്റെ ആശയക്കുഴപ്പവും എല്ലാം മടുപ്പുളവാക്കാത്തവിധം പ്രേക്ഷകരിലെത്തിക്കാൻ ഈടുറ്റ തിരക്കഥയ്ക്ക് മാത്രമേ കഴിയൂ. അത്തരത്തിൽ എല്ലാം തികഞ്ഞ ലക്ഷണമൊത്ത ത്രില്ലർ സിനിമകൾ കാണാൻ താല്പര്യമുള്ള പ്രേക്ഷകർക്ക് ഉറപ്പായും ഡിഎൻഎക്ക് ടിക്കറ്റെടുക്കാം.

English Summary:

DNA Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com