ADVERTISEMENT

മരണമില്ലാത്ത ചെകുത്താനായ ഡെഡ്പൂൾ, വയലന്റ് ആയാൽ അവഞ്ചേഴ്സ് പട ഒരുമിച്ചു വന്നാലും നെഞ്ചുവിരിച്ചു നിൽക്കുന്ന വോൾവെറിൻ. ഇവർ ഒരുമിച്ചാല്‍ ചോരപ്പുഴ ഉറപ്പ്. മാർവലിന്റെ ടൈറ്റിലില്‍ കാണുന്ന അതേ ചുവപ്പാണ് സിനിമ നിറയെ. മാര്‍വൽ സിനിമകളിൽ കണ്ടുവരാത്ത വയലന്റ് രംഗങ്ങളുടെ അതിപ്രസരവുമായാണ് ‘ഡെഡ്പൂൾ ആൻഡ് വോൾവെറിൻ’ എത്തുന്നത്. രണ്ടുപേരുടെയും കോംബോ തന്നെയാണ് പ്രധാന ആകർഷണം. തിയറ്റിൽ ത്രില്ലടിച്ച്, ചിരിച്ചാസ്വദിച്ച് കാണാൻ പറ്റുന്ന സിനിമ. ഗസ്റ്റ് റോളുകളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട, ഇതിനൊരു അന്ത്യമില്ലേ എന്നു പറയിപ്പിക്കുന്ന വിധം ഇഷ്ടം പോലെ താരങ്ങൾ ഇടയ്ക്കിടയ്ക്കു വന്നുപോകുന്നുണ്ട്.

ഡിസ്നി–ഫോക്സ്(ട്വന്റീത് സെഞ്ച്വറി ഫോക്സ്) ലയനം വന്നതോടെ എക്സ്മെൻ, ദ് ഫന്റാസ്റ്റിക് ഫോർ, ഡെഡ്പൂൾ ഈ ഫ്രാ‍ഞ്ചൈസികൾ കൂടി മാർവലിനൊപ്പമായി. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ഫേസ് ഫൈവിൽ റിലീസ് കഴിഞ്ഞ മൂന്ന് സിനിമകളും അത്ര ഗംഭീരമായിരുന്നില്ല. അതില്‍ ഗാർഡിയൻ ഓഫ് ഗ്യാലക്സ് 3 ആണ് കുറച്ചെങ്കിലും പ്രേക്ഷക പ്രീതിനേടിയത്. അങ്ങനെ നോക്കുമ്പോൾ ‘ഡെഡ്പൂൾ ആൻഡ് വോൾവെറിൻ’ ഒരുപിടി മുന്നിലാണ്. മേക്കിങിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും ഡയലോഗുകളിലുമെല്ലാം ചിത്രം കയ്യടി നേടുന്നുണ്ട്. 

എന്നാൽ കഥയിലേക്കു വരുമ്പോൾ പാളിയെന്നു പറയേണ്ടിവരും. മാർവൽ ചിത്രമെന്നതിലുപരി ഈ സിനിമയെ ഒരു എക്സ്മെൻ സിനിമയെന്നു വിശേഷിപ്പിക്കാം. മാർവൽ സിനിമാറ്റിക് യൂണിവേഴ്സും എക്സ്മെൻ ഫിലിം സീരിസും തമ്മിലുള്ള ക്രോസ് ഓവർ. ഫോക്സിനെയും മാർവലിനെയും എന്തിന് ഡിസ്നിയെ വരെ കളിയാക്കുന്ന തഗ് ഡയലോഗുകളും ഒരുപേക്ഷ ഈ സിനിമയിൽ മാത്രമേ ഉണ്ടാകൂ.

(ഡെഡ്പൂൾ 2വിന്റെ അവസാനം) കേബിളിന്റെ ടൈം ട്രാവൽ ഡിവൈസ് ഉപയോഗിച്ച് സേക്രഡ് ടൈം ലൈനില്‍  എത്തിയ ഡെഡ്പൂൾ സ്വസ്ഥ ജീവിതം ആസ്വദിക്കുകയാണ്. അങ്ങനെ ജീവിതം സമാധാന പൂർണായി പോകുന്നതിനിടെയാണ് ടിവിഎ എന്ന ടൈം വേരിയന്റ് അതോറിറ്റി ഡെഡ്പൂളിനെ ഒരു ദൗത്യം ഏൽപ്പിക്കുന്നത്. ആ ദൗത്യത്തിലേക്ക് ഡെഡ്പൂളിനൊപ്പം എത്തുന്നതാണ് വോൾവെറിൻ. മൾടിവേഴ്സ് യൂണിവേഴ്സിൽ ഡെഡ്പൂളിനൊപ്പമുള്ളത് നമുക്കെല്ലാം അറിയാവുന്ന ആ പഴയ വോൾവെറിൻ തന്നെയാകുമോ? അതോ ഏറ്റവും ക്രൂരനും വെറുക്കപ്പെട്ടവനുമായ വോൾവെറിനാകുമോ?

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

വോൾവെറിന്‍ എന്ന ഇതിഹാസ കഥാപാത്രത്തിനു നൽകാവുന്ന ഏറ്റവും മികച്ച തിരിച്ചുവരവ് തന്നെയാണ് ഈ സിനിമയിലൂടെ അണിയറക്കാർ നൽകിയിരിക്കുന്നത്. ലുക്കിലും ആക്‌ഷനിലും ഡയലോഗ് ഡെലിവറിയിലും ആ പഴയ ലോഗനെ തന്നെയാണ് നമുക്ക് കാണാനാകുക. ഡെഡ്പൂൾ, പിന്നെ പറയേണ്ട കാര്യമില്ല. ടൈറ്റില്‍ കാർഡ് ഇൻട്രൊ തന്നെ ആ അഴിഞ്ഞാട്ടം നമുക്ക് കാണാം.

ചാൾസ് എം സേവ്യറിന്റെ ഇരട്ടസഹോദരിയായ കസാന്ദ്ര നോവയാണ് ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം. എമ്മ കോറിൻ ആ കഥാപാത്രത്തെ അതിഗംഭീരമാക്കിയെന്നു പറയാം. പിന്നീടുള്ള കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞാൽ സ്പോയിലർ ആകും.

ലോകി സീരിസിലൂടെയാണ് ടിവിഎ (ടൈം വേരിയന്റ് അതോറിറ്റി), വോയ്ഡ്, വേരിയന്റ്സ്, അലിയോത്ത് ദ് ജയന്റ് എന്നിവയെക്കുറിച്ച് കൂടുതലായി അറിയാൻ കഴിഞ്ഞത്. ഈ റെഫറന്‍സുകൾ ‘ഡെഡ്പൂൾ ആൻഡ് വോൾവെറിനെ’ പ്രധാന ഭാഗങ്ങളാണ്.

റിയൽ സ്റ്റീൽ, ഫ്രീ ഗൈ, സ്ട്രെയ്ഞ്ചർ തിങ്സ് എന്നിവയുടെ സംവിധായകനായ ഷോൺ ലെവിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേക്കിങ്, പശ്ചാത്തല സംഗീതം, എഡിറ്റിങ്, സിനിമാറ്റോഗ്രഫി ഒന്നിനൊന്നു മെച്ചം. റയാൻ റെയ്നോൾഡ്സ്, ഷോൺ ലെവി എന്നിവരുടെ തിരക്കഥയ്ക്കു മാത്രമാണ് പോരായ്മയുള്ളത്. ഇടവേള വരെ വളരെ വേഗത്തിൽ പറഞ്ഞുപോകുന്ന കഥ പിന്നീട് ഒന്നുമല്ലാതായി മാറുന്ന കാഴ്ചയാണ് അവസാന ഭാഗത്തെത്തുമ്പോള്‍ കാണാനാകുക.

2009ൽ റിലീസ് ചെയ്ത എക്സ് െമൻ ഒറിജിൻസ്: വോൾവെറിൻ എന്ന ചിത്രത്തിലാണ് ഡെഡ്പൂളും വോൾവെറിനും ആദ്യമായി ഒന്നിച്ചെത്തുന്നത്. അന്നൊരു ചെറിയ വേഷത്തില്‍ മാത്രം പ്രത്യക്ഷപ്പെടേണ്ട ഡെഡ്പൂൾ, റയാൻ റെയ്നോൾഡ്സ് വന്നതോടെ വലുതാകുകയായിരുന്നു. പക്ഷേ ഈ സിനിമയിലെ തന്റെ ഗതി തന്നെയാണ് പിന്നീട് ഡെഡ്പൂളിനും വന്നത്. അതോടു കൂടി ആ കഥാപാത്രത്തെ ഏവരും മറന്നു. എന്നാല്‍ വോൾവെറിൻ പിന്നീട് ലോഗനായി മാറി ഏവരുടെയും ഇഷ്ട സൂപ്പർഹീറോയായി. 2016ലാണ് ഡെഡ്പൂൾ ആദ്യ ഭാഗം റിലീസിനെത്തുന്നത്. ഒരൊറ്റ സിനിമയിലൂടെ ഡെഡ്പൂളിന് ലോകമെമ്പാടും ആരാധകരായി. 15 വർഷങ്ങൾക്കു ശേഷം ഇരുവരും കൈ കോർക്കുമ്പോൾ ഒന്ന് ഉറപ്പിച്ചോളൂ, അവഞ്ചേഴ്സിനൊത്ത ടീംസ് ഇവിടുണ്ട്.

വാൽക്കഷ്ണം: ഒരേയൊരു പോസ്റ്റ് ക്രെഡിറ്റ് സീൻ മാത്രമാണ് സിനിമയിലുള്ളത്.

English Summary:

Deadpool and Wolverine movie review malayalam

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com