ADVERTISEMENT

ബാഹുബലി, കെജിഎഫ്, പുഷ്പ, സലാർ എന്നീ സിനിമകളില്‍ നായകന്മാർക്ക് കൊടുക്കുന്നൊരു ബിൽഡ് അപ്പ് ഉണ്ട്. അതിനെ പിന്തുണയ്ക്കുന്ന കുറേ ഹൈ മൊമന്റ്സും. മാസ് ആക്‌ഷൻ സിനിമകളെ പ്രേക്ഷകനിലേക്കടുപ്പിക്കുന്നതും ആവേശം ജനിപ്പിക്കുന്നതും ഇത്തരം രംഗങ്ങളാണ്. റോക്കിയും പുഷ്പയും ദേവരയും പോലെ കരുത്തനായ നായകനെയാണ് കൊരട്ടാല ശിവയും ‘ദേവര’യിലൂടെ കൊണ്ടുവരാൻ ശ്രമിക്കുന്നതെങ്കിലും ജൂനിയർ എൻടിആറിന്റെ സ്ക്രീൻ പ്രസൻസിൽ മാത്രമൊതുങ്ങുന്നു ഈ സിനിമ.

1970–80 കാലഘട്ടങ്ങളിലാണ് കഥ നടക്കുന്നത്. കർണാടക–ആന്ധ്ര അതിർത്തരികിലെ മലനിരകൾക്കിടയിൽ പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു ഗ്രാമം. ആ ഊരിൽ തന്നെ നാല് വ്യത്യസ്ത വംശങ്ങൾ യോജിപ്പോടെ ജീവിക്കുന്നു. ഇവരുടെ പൂർവികന്മാർ ബ്രിട്ടിഷുകാർക്കെതിരെ പടപൊരുതിയ വീര യോദ്ധാക്കന്മാരാണെങ്കിലും ഇപ്പോൾ ഇവിടെയുള്ളവർ പണക്കൊതിയുള്ള രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും കൂലിക്കാർ മാത്രമാണ്. നടുക്കടലിൽ നിന്നും ജീവൻപണയം വച്ച് സാധനങ്ങൾ കടത്തി കൊടുക്കുകയാണ് അവരുടെ പ്രധാന ജോലി. ഇതിനായി അവര്‍ക്കേതിനും എന്തിനും ഒപ്പമുള്ളത് ദേവരയും ഭൈരയും. ദേവരയുടെ ധൈര്യത്തിലാണ് രക്തക്കൊതിയന്മാരായ സ്രാവുകളുടെ ഇടയിലൂടെ പോലും ഊളിയിട്ട് കടൽക്കൊള്ള നടത്തുന്നത്. തങ്ങൾ ചെയ്യുന്ന ഈ കള്ളക്കടത്ത് സ്വന്തം ഊരിനും ആപത്തായി ഭവിക്കുമെന്ന് ദേവര തിരിച്ചറിയുന്നതിടത്താണ് കഥ ആവേശഭരിതമാകുന്നത്. 

ആഴത്തിലുള്ള കഥാപാത്ര രൂപരേഖകൾ അവതരിപ്പിക്കാനും കഥ വികസിക്കുന്ന ലോകത്തെ കെട്ടിപ്പടുക്കാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മുന്നോട്ടു പോകുംതോറും കഥയുടെ ആഴം കുറഞ്ഞുപോകുന്നു. ആദ്യ പകുതിയിലെ ആവേശം പക്ഷേ രണ്ടാം പകുതിയിൽ ചോർന്നുപോകുന്ന കാഴ്ചയാണ് കാണാനാകുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഹൈ മൊമന്റ്സ് ഒന്നും തന്നെ ചിത്രത്തിലില്ല. ഇന്റർവെല്ലിനു തൊട്ടുമുമ്പുള്ള പതിനഞ്ച് മിനിറ്റ് നീണ്ടു നിൽക്കുന്ന ആക്‌ഷൻ രംഗം മാത്രമാണ് സിനിമയിലുള്ള ഒരേയൊരു മാസ് സീൻ. 

ജൂനിയർ എൻടിആർ–സെയ്ഫ് അലിഖാൻ താരങ്ങളുടെ നേർക്കുനേർ പോരാട്ടം സിനിമയ്ക്കു കരുത്തു പകർന്നിട്ടുണ്ട്. ഭൈര എന്ന നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രമായി തന്റെ തെലുങ്ക് അരങ്ങേറ്റം സെയ്ഫ് ഗംഭീരമാക്കി. നൃത്ത രംഗങ്ങളിലും ആക്‌ഷൻ ചലനങ്ങളിലും ജൂനിയർ എൻടിആറിന്റെ സ്ക്രീൻ സ്പെയ്സ് എടുത്തു പറയണം. ദേവര, വര എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളിലാണ് ജൂനിയർ എൻടിആർ പ്രത്യക്ഷപ്പെടുന്നത്.

കൊരട്ടാല ശിവയുടെ തന്നെ മിർച്ചിയിലും ശ്രീമന്ധുഡുവിലും ജനത ഗാരേജിലുമുള്ള ചടുലത ‘ദേവര’യിൽ കാണാനാകില്ല. ഊഹിക്കാവുന്ന കഥാഗതികളാണെങ്കിലും കയ്യടക്കത്തോടെയുള്ള അവതരണമാണ് ഈ സിനിമകളെയൊക്കെ മാസ് എന്റർെടയ്നറാക്കി മാറ്റിയത്. എന്നാൽ എന്തൊക്കെയോ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു അവസാനം ഒന്നും ഇല്ലാതെ ആകുന്ന അവസ്ഥയാണ് ‘ദേവര’യിൽ സംഭവിച്ചത്. കൊരട്ടാല ശിവ സംവിധാനം ചെയ്ത ഈ ജൂനിയർ എൻടിആർ ചിത്രം ശരാശരിക്കു താഴെ നിൽക്കുന്ന ചിത്രമാണ്. സിനിമയുടെ മോശം തിരക്കഥയാണ് വിനയായി മാറിയത്.

ജൂനിയർ എൻടിആർ
ജൂനിയർ എൻടിആർ

മലയാളത്തിൽ നിന്നും ഷൈൻ ടോം ചാക്കോയ്ക്കും സുദേവ് നായർക്കും സ്ക്രീൻ സ്പേസ് നിറയെ ഉണ്ട്. പ്രകാശ് രാജ്, സൃഷ്ടി മറാത്തെ, ശ്രീകാന്ത്, തല്ലുരി രാമേശ്വരി, നരെയ്ൻ, കലൈയരസൻ, രാജീവ് കനകല, മുരളി ശർമ, അജയ്, അഭിമന്യു സിങ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഗ്ലാമറിനു േവണ്ടി മാത്രം കൊണ്ടുവന്ന ജാൻവി കപൂർ തന്റെ കഥാപാത്രത്തോട് പൂർണമായും നീതിപുലർത്തി. ട്രെൻഡിങ് ആയി മാറിയ ‘ചുട്ടമല്ലി’ എന്ന ഗാനം തന്നെ ഇതിനുദാഹരണം.

devara

അനിരുദ്ധിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയ്ക്കു നൽകിയ പിന്തുണ വളരെ വലുതാണ്. ‘ഫിയർ സോങ്’ പ്ലേസ്മെന്റ് ഗംഭീരമായിരുന്നു. പക്ഷേ ഇടയ്ക്കെപ്പോഴോ ‘ലിയോ’ സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്കോറും വന്നുപോകുന്നു.  പ്രമോഷനു നൽകിയ അഭിമുഖങ്ങളിൽ ജൂനിയർ എൻടിആർ വാതോരാതെ പറഞ്ഞ സീക്വൻസ് ആണ് സ്രാവുമായുള്ള രംഗം. ‘സുര’ സിനിമയിലെ വിജയ്‌യുടെ മീനിനു പകരക്കാരൻ വന്നുവെന്നു തോന്നുന്ന തരത്തിലുള്ള രംഗമാണ് സ്ക്രീനിൽ കാണാനായത്. എന്നാൽ ആ രംഗത്തിൽ വിഎഫ്എക്സിലൂടെ സൃഷ്ടിച്ചെടുത്ത സ്രാവിന്റെ രംഗങ്ങൾ പ്രശംസിക്കാതെ വയ്യ.

മൂന്ന് മണിക്കൂർ ദൈർഘ്യവും സിനിമയ്ക്കു വിനയായി മാറി. രണ്ടാം പകുതിയിൽ ഒരു ഗാനം നീക്കം ചെയ്തിട്ടു കൂടെ നല്ല രീതിയിൽ ഇഴയുന്നുണ്ട്. ആർ. രത്നവേലുവാണ് ഛായാഗ്രഹണം. സാബു സിറിലിന്റേ്താണ് പ്രൊഡക്‌ഷൻ ഡിസൈൻ. എഡിറ്റിങ് ശ്രീകർ പ്രസാദ്. തെന്നിന്ത്യയിൽ തുടർച്ചയായി വരുന്ന സീക്വൽ സിനിമകൾക്ക് കാരണം കട്ടപ്പയാണ്. കക്ഷി ബാഹുബലിയെ കൊന്നില്ലായിരുന്നെങ്കിൽ ഇതിൽ പലതും പ്രേക്ഷകര്‍ക്കു സഹിക്കേണ്ടി വരുമായിരുന്നില്ല. സത്യത്തിൽ വളരെ കൃത്യമായി തീരുന്ന സിനിമയ്ക്ക് എന്തിനാണ് ഇനിയൊരു രണ്ടാം ഭാഗമെന്ന് മനസ്സിലാകുന്നില്ല.

English Summary:

Devara Malayalam Movie Review And Rating

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com