നിരത്തിലെത്തും 3 ലക്ഷം ഇ ഓട്ടോറിക്ഷകൾ

Mail This Article
കൊച്ചി ∙ വൈദ്യുത വാഹന ഉൽപാദനവും ഉപയോഗവും വർധിപ്പിക്കാനുള്ള കേന്ദ്ര നയത്തിന്റെ (ഫെയിം 2– ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ഇലട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇഇഎസ്എൽ) വഴി 3 ലക്ഷം ഇ ഓട്ടോറിക്ഷകൾ വാങ്ങുന്നു. ഡീസൽ, പെട്രോൾ ഓട്ടോ റിക്ഷകളുടെ വിലയ്ക്കു ഇലട്രിക് ഓട്ടോകൾ സാധാരണക്കാർക്കു ലഭ്യമാക്കുകയാണു ലക്ഷ്യം.
ഓട്ടോകൾ വിലകുറച്ചു നൽകണോ, ഇഇഎസ്എൽ വൈദ്യുതി കാറുകളും ബസുകളും വാർഷിക വാടകയ്ക്കു നൽകുന്നതു പോലെ പൊതു ഗതാഗത മേഖലയിലുള്ള സൊസൈറ്റികൾക്കും, ട്രസ്റ്റുകൾക്കും നൽകണമോ എന്നതു പിന്നീട് തീരുമാനിക്കും. ഇതു സംബന്ധിച്ചു ഫെയിം മാർഗരേഖയിൽ തിരുത്തൽ വരുത്തി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കി. ഇലക്ട്രിക് ബസുകളും കാറുകളും ഇഇഎസ്എൽ വഴി സംഭരിച്ച് വിതരണം ചെയ്തിരുന്നെങ്കിലും ആദ്യമായാണ് ഓട്ടോറിക്ഷകളെ ഉൾപ്പെടുത്തുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി പതിനായിരത്തിൽ നിന്നു 15000 ആയി വർധിപ്പിച്ചു.
ഫെയിം 2 പദ്ധതി നടപ്പാക്കാൻ കേന്ദ്ര ബജറ്റിൽ 10000 കോടി രൂപ വകയിരുത്തിയെങ്കിലും വിനിയോഗം വളരെക്കുറച്ചേയുള്ളു എന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണു ഭേദഗതി. വൈദ്യുതി വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേരളത്തിൽ കഴിഞ്ഞ ജനുവരിയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി 10000 ഇ ഓട്ടോകൾക്ക് 30000 രൂപ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ ഇത് 25000 ആയിരുന്നത് വർധിപ്പിച്ചതാണ്. ഏതു തരത്തിലുള്ള ഇ വാഹനങ്ങൾക്കും നികുതിയിൽ 5 വർഷത്തേക്ക് 50 % ഇളവ് അനുവദിക്കാനും തീരുമാനമുണ്ട്.