ADVERTISEMENT

പെരുമാൾ മുരുകൻ: നമ്മുടെ സമൂഹത്തിൽ ആദ്യ തലമുറയായി വിദ്യാഭ്യാസം നേടിയവർ ഒട്ടേറെയുണ്ട്. അവർക്കൊന്നും സാഹിത്യം വായിച്ചു മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള പ്രാപ്തിയായിട്ടില്ല. അതിനാലാണ് നോവൽ വായിക്കുമ്പോൾ അതിലെ തെറ്റു ചെയ്യുന്ന കഥാപാത്രത്തിന്റെ ജാതി ഇന്നതാണെന്നു നോക്കി പ്രകോപനമുണ്ടാക്കുന്നത്.

കനി കുസൃതി: എനിക്കു കൂടുതൽ സിനിമയും സീരീസും കിട്ടുന്നതു ഹിന്ദിയിലാണ്. മലയാളത്തിൽ ഓഡിഷൻ കോൾ കണ്ടിട്ട് മെസേജ് അയയ്ക്കുമ്പോൾ ആരും എന്നെ വിളിച്ചിട്ടില്ല. ചില സിനിമകൾ കാണുമ്പോൾ അതിലെ ചില കഥാപാത്രങ്ങൾക്കായി എന്നെ ഓഡിഷൻ ചെയ്യാമായിരുന്നല്ലോ എന്നു തോന്നിയിട്ടുണ്ട്.

എം.മുകുന്ദൻ: നദിയുടെ കരയിലായിരുന്നു ബാല്യകാലം. അതുകൊണ്ടുതന്നെ പുഴ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഡൽഹിയിൽ പോയപ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദിപ്പിച്ചത് കൺമുന്നിലൂടെ ഒഴുകിക്കൊണ്ടിരുന്ന യമുനാനദിയാണ്. കൂടുതൽ സന്ദർശിച്ച രാജ്യം ഫ്രാൻസാണ്. അവിടെയും നദി ഒഴുകുന്നുണ്ട്. നദിയെ എന്റെ ജീവിതത്തിൽനിന്നു മാറ്റിനിർത്താൻ പ്രയാസമാണ്.

മമ്മൂട്ടി: 1987ലാണ് ആദ്യമായി ദുബായിൽ എത്തുന്നത്. അവിടെയുള്ള ഏതോ പ്രസാണ് ‘മെഗാസ്റ്റാർ മമ്മൂട്ടി ഇന്നെത്തുന്നു’ എന്നു പരസ്യം ചെയ്തത്. പിന്നീട് എല്ലാവരും അതെന്റെ വിശേഷണമാക്കി മാറ്റി. പക്ഷേ, എനിക്ക് ആ വിശേഷണം കൊണ്ടുനടക്കാൻ താൽപര്യമില്ല. മമ്മൂക്ക എന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം.

അരുന്ധതി റോയ്: ഒരുകാലത്ത് കോളനിവൽക്കരണത്തിനു വിധേയരായവരുടെയും പലസ്തീൻ ജനതയുടെയും ആത്മാർഥ സുഹൃത്തായിരുന്ന നമ്മുടെ രാജ്യത്തിന്റെ തെരുവുകൾ ദശലക്ഷങ്ങൾ പങ്കെടുത്ത പ്രകടനങ്ങളാൽ മുഖരിതമായിരുന്നുവെങ്കിൽ ഇന്ന് ആ തെരുവുകളെല്ലാം നിശ്ശബ്ദമാണ്. ഏതാനും ചിലരൊഴികെ, നമ്മുടെ രാജ്യത്തെ എഴുത്തുകാരും പ്രഖ്യാത ബുദ്ധിജീവികളും നിതാന്ത നിശ്ശബ്ദതയിലാണ്.

ഹരിശ്രീ അശോകൻ: ‘പഞ്ചാബി ഹൗസി’ന്റെ രണ്ടാം ഭാഗം എടുക്കാത്തത് പേടിച്ചിട്ടാണ്. അത്രത്തോളമാണ് അതു മലയാളികളുടെ മനസ്സിൽ പതിഞ്ഞത്. ഇനി എടുക്കുമ്പോൾ അതിനുമേലെ വന്നില്ലെങ്കിലും അത്രയെങ്കിലും ആകേണ്ടേ?

ബൈജു തിട്ടാല, കേംബ്രിജ് മേയർ: ഏതൊരു പ്രവാസിയെയുംപോലെ ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയതാണ്. കോട്ടയം ആർപ്പൂക്കരയിലെ സാധാരണ കർഷകകുടുംബത്തിൽനിന്നാണു ഞാൻ വരുന്നത്. 18 വയസ്സിൽ നാടുവിട്ടു ഡൽഹിയിലെത്തി. അവിടുന്ന് ഇവിടെയെത്തി. ‘പത്തേമാരി’ സിനിമ കാണുമ്പോൾ എനിക്ക് എന്നെത്തന്നെ ഓർമ വരും.

തമ്പി ആന്റണി: കേരളത്തിലെ ജനസംഖ്യ കുറയുന്നില്ലെങ്കിലും മലയാളികളുടെ സംഖ്യ ക്രമാതീതമായി കുറയുന്നു! ഇങ്ങനെപോയാൽ 100 വർഷത്തിനുള്ളിൽ മലയാളികൾ വിരലിലെണ്ണാവുന്നവരായി മാറും. കുടിയേറ്റക്കാരായ ഇതരസംസ്ഥാനക്കാരുടെ മക്കളെയുൾപ്പെടെ മലയാളം പഠിപ്പിക്കുക മാത്രമാണു പരിഹാരമാർഗം.

എൻ.പ്രഭാകരൻ: ഒരു പുസ്തകത്തിന്റെ വായന ശരിയായി നടക്കണമെങ്കിൽ വായിക്കുന്നയാൾ തന്റെ ബുദ്ധിയും ഭാവനയും അതിനുമേൽ പ്രയോഗിക്കണം. ആ ശീലത്തിൽനിന്നു ചെറുപ്രായം മുതലേ അകന്നുപോകുന്നതുകൊണ്ടാണ് പുതുതലമുറയിലെ വായനക്കാർ ഗൗരവമുള്ള ഒരു പുസ്തകത്തിന്റെയും വായനയ്ക്കു മുതിരാത്തത്.

ഡോ. കെ.എസ്.രവികുമാർ: ചങ്ങമ്പുഴയുടെ അജപാല വിലാപകാവ്യമായ രമണൻ പുറത്തുവന്നപ്പോൾ കേരളത്തിൽ ആട്ടിൻപറ്റവും ആട്ടിടയനും ഇല്ലല്ലോയെന്ന് ആക്ഷേപിച്ചവരുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ ആട്ടിൻപറ്റവും ബഷീറിന്റെ പാത്തുമ്മയുടെ ആടും അല്ല മലയാളഭാഷയിൽ ശൈലിയായി ഇടംപിടിച്ചത്. ബന്യാമിന്റെ ആടുജീവിതത്തിനാണ് ആ ഭാഗ്യം ലഭിച്ചത്.

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com