ADVERTISEMENT

നവകേരളത്തിന്റെ വലിയ സമ്പദ്പ്രതീക്ഷകൂടിയായ ടൂറിസം മേഖല ഉയർന്നുപറക്കാൻ എത്രയുംവേഗം ബഹുമുഖ നടപടികൾ ഉണ്ടാകണമെന്ന് ഓർമിപ്പിച്ചും വിനോദസഞ്ചാരത്തിലെ മാറുന്ന പ്രവണതകൾ ചൂണ്ടിക്കാണിച്ചും കേരള ട്രാവൽ മാർട്ട് സമാപിച്ചിരിക്കുന്നു. കെ‍ാച്ചിയിൽ നടന്ന മാർട്ട് ചർച്ച ചെയ്തതു കേരളത്തിന്റെ അനന്തമായ ടൂറിസം സാധ്യതകളെക്കുറിച്ചും അതോടെ‍ാപ്പം നാം നേരിടേണ്ട വെല്ലുവിളികളെക്കുറിച്ചുമാണ്. രണ്ടായിരത്തോളം ആഭ്യന്തര സംരംഭകർക്കുപുറമേ, 75 വിദേശ രാജ്യങ്ങളിൽനിന്നായി എണ്ണൂറോളം സംരംഭകർ രാജ്യത്തെ ഏറ്റവും വലിയ ഈ ട്രാവൽ മാർട്ടിൽ പങ്കെടുത്തുവെന്നതും നാലു ദിവസങ്ങളിലായി ഏകദേശം 75,000 വാണിജ്യ കൂടിക്കാഴ്ചകൾ നടന്നുവെന്നതും കേരളത്തിന്റെ ടൂറിസം സാധ്യതകൾ ആഴത്തിലും പരപ്പിലും അടയാളപ്പെടുത്തുന്നു. 

വരുംകാല ടൂറിസം നിർമിതബുദ്ധി(എഐ)യിൽ അധിഷ്ഠിതമാകുമെന്നു ട്രാവൽ മാർട്ടിനോടനുബന്ധിച്ച സെമിനാർ വിലയിരുത്തിയതു ശ്രദ്ധേയമായ ദിശാസൂചകംതന്നെയായി കാണണം. അത്തരമൊരു സാഹചര്യത്തെ നേരിടാനും ഉപയോഗപ്പെടുത്താനും നമ്മുടെ ടൂറിസം മേഖല തയാറെടുക്കണമെന്നും  വിദഗ്ധർ നിർദേശിക്കുന്നുണ്ട്. സാങ്കേതികവിദ്യയെ പൂർണമായും ആശ്രയിക്കുന്ന തലമുറയാണു വളർന്നുവരുന്നതെന്ന യാഥാർഥ്യം മുന്നിൽവച്ചുവേണം നമ്മുടെ ടൂറിസം വരുംകാലത്തെ അഭിമുഖീകരിക്കാൻ. 

വെറും കാഴ്ചയല്ല പുതുകാല സഞ്ചാരികൾ ആഗ്രഹിക്കുന്നത്. അതതു നാടുകളുടെ ജീവിതം അറിയാനും അനുഭവിക്കാനും ഇഷ്ടപ്പെടുന്നവരാണ് അവർ. അതുതന്നെയാണു കേരളത്തിന്റെ വലിയ സാധ്യതയും. പ്രകൃതിയുടെ മോഹിപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം സാംസ്കാരികത്തനിമയും ഗ്രാമ്യജീവിതത്തിന്റെ നേരനുഭവങ്ങളും സമ്മാനിക്കാൻ നമുക്കു കഴിയും. ആഡംബരസൗകര്യങ്ങളെക്കാൾ അനുഭവധന്യമായ യാത്രകൾക്കാണ് യാത്രികർ മുൻഗണന നൽകുന്നതെന്നു ട്രാവൽ മാർട്ടിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. ഉത്തരവാദിത്ത ടൂറിസം വിഭാഗത്തിൽ രാജ്യത്തെ മികച്ച വില്ലേജായി കടലുണ്ടിയെയും മികച്ച അഗ്രി ടൂറിസം വില്ലേജായി കുമരകത്തെയും ഇക്കഴിഞ്ഞ ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്തത് ഇതോടു ചേർത്തുവയ്ക്കുകയും ചെയ്യാം. 

കോവിഡ് ഉൾപ്പെടെയുള്ള തിരിച്ചടികളിൽനിന്നു കേരള ടൂറിസം വൻതിരിച്ചുവരവാണു നടത്തിയതെന്നു ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. കഴിഞ്ഞവർഷം 2.18 കോടി ആഭ്യന്തര സഞ്ചാരികളാണു കേരളം സന്ദർശിച്ചത്; 15.92 ശതമാനം വർധന. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 6.49 ലക്ഷമായി; 87.83 ശതമാനം വർധന. ടൂറിസം വളർച്ചയ്ക്കെ‍ാപ്പം മുന്നേറാൻ കേരളം എത്രത്തോളം സുസജ്ജമാണെന്ന ചോദ്യം ഇതോടെ‍ാപ്പം ഉയരുന്നുമുണ്ട്.

മികച്ച കാലാവസ്ഥയോടെ‍‍ാപ്പം ശുദ്ധവായുവും ശുചിത്വവുമുള്ള സ്ഥലങ്ങൾക്കു സഞ്ചാരികൾ വലിയ പ്രാധാന്യമാണു നൽകുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മകെ‍ാണ്ടും മാലിന്യക്കൂമ്പാരങ്ങൾകെ‍ാണ്ടും കടിക്കാൻ തക്കംപാർത്തു നടക്കുന്ന തെരുവുനായ്ക്കളെക്കെ‍ാണ്ടുമാണോ കേരളം സഞ്ചാരികളെ വിരുന്നുവിളിക്കേണ്ടത്? കുണ്ടും കുഴിയുമില്ലാത്ത റോഡുകളും മൂടിയുള്ള ഓടകളും വൃത്തിയുള്ള പൊതുശുചിമുറികളുമൊക്കെ അടിയന്തരാവശ്യം തന്നെ. 

കഴിഞ്ഞ രണ്ടു സാമ്പത്തികവർഷത്തിനിടെ, കേരളത്തിലെ മൈസ് (മീറ്റിങ്സ്, ഇൻസെന്റീവ്സ്, കോൺഫറൻസസ് ആൻഡ് എക്സിബിഷൻസ്) ടൂറിസം – ഡെസ്റ്റിനേഷൻ വെഡ്ഡിങ് മേഖല നേരിട്ടത് ഏകദേശം 1975 കോടി രൂപയുടെ ബിസിനസ് നഷ്ടമാണെന്നത് ഏറെ ഗൗരവമുള്ള വസ്തുതയാണ്. 15 ലക്ഷത്തിലേറെപ്പേർക്കു നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്ന ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണിത്. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും കേരളം കടുത്ത മത്സരം നേരിടുമ്പോൾ മുന്നിലെത്താൻവേണ്ട വഴികൾ നാം ആലോചിക്കേണ്ടതുണ്ട്. അതുകെ‍ാണ്ടുതന്നെ, മൈസ് ടൂറിസം– ഡെസ്റ്റിനേഷൻ വെഡ്ഡിങ് മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ ട്രാവൽ മാർട്ട് പ്രാധാന്യത്തോടെ ചർച്ച ചെയ്തത് ഉചിതമായി. 

ടൂറിസം മേഖലയിലെ പുതിയ സംരംഭങ്ങൾക്കായി ഇൻക്യുബേഷൻ ആൻഡ് ഇന്നവേഷൻ സെന്റർ സംസ്ഥാന സർക്കാർ ആരംഭിക്കുന്നത് പുതിയകാലം ആവശ്യപ്പെടുന്നതുതന്നെ. വെൽനെസ് ടൂറിസം, എക്സ്പീരിയൻസ് ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ പുതിയസാധ്യതകൾ നാം ഉപയോഗപ്പെടുത്തണമെന്നും ടൂറിസത്തിൽ പുതിയ നിക്ഷേപങ്ങളും പുതിയ ആശയങ്ങളും വരേണ്ടതുണ്ടെന്നും കേരള ട്രാവൽ മാർട്ട് ഓർമിപ്പിക്കുന്നു. പുതുകാല രീതികളും സാങ്കേതികവിദ്യകളുടെ സാധ്യതകളും കണക്കിലെടുത്തു നമ്മുടെ ടൂറിസം വ്യവസായം സ്വയം നവീകരിക്കുകതന്നെയാണു പരമപ്രധാനം.

English Summary:

Editorial about Kerala Travel Mart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com