ലഹരിക്കെതിരെ ഒത്തൊരുമിച്ച്

Mail This Article
ലഹരിക്ക് അടിപ്പെട്ട് കുടുംബത്തിനാകെ ഭീഷണിയായി മാറിയ മകനെ കോഴിക്കോട് എലത്തൂരിൽ ഒരമ്മ പൊലീസിനു കൈമാറിയ ദുഃഖചിത്രം കഴിഞ്ഞദിവസം കേരളം കണ്ടു. ലഹരി എന്ന വലിയ വിപത്ത് സൃഷ്ടിച്ചിരിക്കുന്ന ഭീതിദമായ സാമൂഹികാന്തരീക്ഷത്തിന്റെ നേർച്ചിത്രമായിരുന്നു അത്. ‘ശരീരത്തെ കാർന്നുതിന്നുന്നു’വെന്നു നാം പ്രയോഗിച്ചുപോരുന്നതു കാൻസറിനെപ്പറ്റിയാണെങ്കിൽ, ശരീരത്തെയും മനസ്സിനെയും സമൂഹത്തെയാകെത്തന്നെയും കാർന്നുതിന്നുന്ന മാരകരോഗമായി ലഹരിയുപയോഗം മാറിയിരിക്കുന്നു.
സർക്കാരിന്റെ ലഹരിമോചന കേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തുന്ന കൗമാരക്കാരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണ് എക്സൈസ് മന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ വച്ചത്. ഈ നാടിന്റെ ഭാവിപ്രതീക്ഷകളേറ്റെടുക്കേണ്ടവരിൽ പിടിമുറുക്കുന്നതുവഴി നാടിനോടുള്ള യുദ്ധപ്രഖ്യാപനമാണു ലഹരിസംഘങ്ങൾ നടത്തുന്നത്.
പ്രളയവും കോവിഡും അടക്കമുള്ള പ്രതിസന്ധികളെ ഒരുമിച്ചുനിന്നു നേരിട്ട കേരളത്തിന്, അതിലും വലിയ ഈ പ്രതിസന്ധിഘട്ടത്തിൽ ഒരുമിച്ചുള്ള പോരാട്ടമല്ലാതെ മറ്റൊരു പോംവഴിയില്ല. അവസരത്തിനൊത്തുയർന്ന്, വിപുലമായ കർമപദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ ശക്തമായ പ്രചാരണ, പ്രതിരോധ പരിപാടികൾ നടപ്പാക്കാനാണു മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലെ തീരുമാനം.
കർമപദ്ധതിയുടെ രൂപരേഖ തയാറാക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കുട്ടികൾ ലഹരിവലയിൽ വീഴാതിരിക്കാനുള്ള മുൻകരുതലുകൾ പ്രത്യേകമായി സ്വീകരിക്കണമെന്ന നിർദേശമാണു മുഖ്യമന്ത്രി നൽകിയത്. കുട്ടികളിലെ അക്രമവാസനയും ലഹരിയുപയോഗവും തമ്മിൽ ബന്ധമുണ്ടെന്നു മനസ്സിലാക്കി 30ന് വിദഗ്ധരെയുൾപ്പെടെ പങ്കെടുപ്പിച്ചു വിപുലമായ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
സർക്കാരിന്റെ പരിശ്രമം ശ്ലാഘനീയമായിരിക്കുമ്പോൾത്തന്നെ ഭരണകൂടത്തിനു മാത്രമായി ഈ പോരാട്ടം വിജയിപ്പിക്കാനാകില്ല. ലഹരി വൻ വിപത്താണെന്നു തിരിച്ചറിയുന്ന ഓരോരുത്തരും സ്വയം സന്നദ്ധരായി സർക്കാരിനൊപ്പം അണിചേരണം. രാഷ്ട്രീയപാർട്ടികളും മത–സമുദായ സംഘടനകളും സർവീസ് സംഘടനകളും വിദ്യാർഥി–യുവജന പ്രസ്ഥാനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളുമെല്ലാം ചേർന്നു ലഹരിക്കെതിരെ മനുഷ്യമഹാമതിൽ തീർക്കുകതന്നെവേണം. ലഹരിസംഘങ്ങളുടെ എല്ലാ കടന്നുകയറ്റവും ആ വൻമതിലിൽ തട്ടിത്തകരണം.
രണ്ടുവർഷം മുൻപു ലഹരിക്കെതിരെ സർക്കാർ ചില പ്രചാരണപരിപാടികൾ സംഘടിപ്പിച്ചെങ്കിലും തുടർച്ചയുണ്ടായില്ല. ലക്ഷ്യം നേടാതെ പുതിയ കർമപദ്ധതി അവസാനിപ്പിക്കില്ലെന്നുള്ള പ്രതിജ്ഞകൂടി സർക്കാരിൽനിന്നു ജനം പ്രതീക്ഷിക്കുന്നുണ്ട്. ലഹരി വ്യാപനത്തിന് ഒത്താശ ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ലെന്ന നിലപാട് ആത്മാർഥതയോടെ സ്വീകരിക്കാൻ രാഷ്ട്രീയപ്രസ്ഥാനങ്ങളും തയാറാകണം. ഒരു കിലോയിൽ കുറവു കഞ്ചാവ് പിടിച്ചാൽ ജാമ്യം കിട്ടുന്നതരത്തിലാണ് നിലവിലുള്ള നിയമം. ഈ കേന്ദ്രനിയമത്തിൽ പരിഷ്കരണം വേണമെന്നു കേരളം കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ഇക്കാര്യത്തിൽ കേരളത്തിലെ എംപിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും ഇടപെടലുണ്ടാകണം.
ലഹരിക്കെതിരെ കോട്ട കെട്ടാനുള്ള എല്ലാ പ്രയത്നങ്ങൾക്കും പിന്തുണയുണ്ടെന്ന് ‘മലയാള മനോരമ’ നേരത്തേതന്നെ പ്രഖ്യാപിച്ചതാണ്. കേരളത്തിലെ നൂറുകണക്കിനു സ്കൂളുകളിൽ ഒരേദിവസം ലഹരി വിരുദ്ധ– അക്രമ വിരുദ്ധ പ്രതിജ്ഞയെടുക്കാൻ അവസരമൊരുക്കി ആരംഭിച്ച ആ നാടുണർത്തൽ പല വഴികളിലൂടെ തുടരുകയുമാണ്. സംസ്ഥാനത്തെ മുൻ ഡിജിപിമാരെ പങ്കെടുപ്പിച്ച് ആശയക്കൂട്ടം ഒരുക്കുകയും അവരുടെ നിർദേശങ്ങൾ ക്രോഡീകരിച്ചു മുഖ്യമന്ത്രിക്കു സമർപ്പിക്കുകയും ചെയ്തു. വായനക്കാരുടെ ആധി എക്സൈസ് മന്ത്രിയെ നേരിട്ട് അറിയിക്കാനുള്ള ഫോൺ ഇൻ പരിപാടിയുമൊരുക്കി. ഈ ശ്രമങ്ങളെപ്പറ്റി തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പ്രത്യേകം പരാമർശിച്ചതു ചാരിതാർഥ്യമുള്ള കാര്യമാണ്.
ഈ പോരാട്ടം സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുകയും ഫലപ്രാപ്തിയിലെത്തിക്കുകയും ചെയ്യുക എന്നതാണ് കേരളത്തിനു മുൻപിലുള്ള വലിയ വെല്ലുവിളി. ഈ മഹാദൗത്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലതാനും.