ഡോ.ഷമിക വീണ്ടും പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയിൽ

Mail This Article
ന്യൂഡൽഹി∙ സാമ്പത്തികശാസ്ത്രജ്ഞ ഡോ.ഷമിക രവി വീണ്ടും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ (ഇഎസി). ഇത്തവണ സെക്രട്ടറി റാങ്കിൽ സ്ഥിരാംഗമായാണു നിയമനം. തമിഴ്നാട് ഗവർണറും മുൻ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ആർ.എൻ. രവിയുടെ മകളാണ്.
2017 മുതൽ സമിതിയിൽ പാർട്ട് ടൈം അംഗമായിരുന്നു. 2019ൽ കേന്ദ്ര സാമ്പത്തിക നയങ്ങളെ വിമർശിച്ചതിനു പിന്നാലെ സമിതിയിൽനിന്ന് ഷമിക രവിയെയും രതിൻ റോയിയെയും ഒഴിവാക്കി. രാജ്യത്ത് 2012നു ശേഷം വിദേശ നിക്ഷേപം കുറഞ്ഞു വരികയാണെന്നും സാമ്പത്തിക പരിഷ്കരണ നടപടികൾ ഫലം കണ്ടില്ലെന്നുമാണ് അന്നു ഷമിക ട്വീറ്റ് ചെയ്തത്.
തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലും കണ്ണൂർ ചിന്മയ വിദ്യാലയത്തിലും പഠിച്ച ഷമിക ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് എംഎയും നേടിയശേഷം ന്യൂയോർക്ക് സർവകലാശാലയിൽനിന്നു പിഎച്ച്‌ഡി എടുത്തു.
യുഎസ് കേന്ദ്രമായ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഇന്ത്യ സെന്റർ സീനിയർ ഫെലോ കൂടിയായ ഷമിക ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ വിസിറ്റിങ് പ്രഫസറാണ്. ബിബേക് ദെബ്രോയിയാണ് ഇഎസി സമിതിയുടെ അധ്യക്ഷൻ.
English Summary : Dr.Shamika Ravi appointed in prime ministers advisory committee