ADVERTISEMENT

ന്യൂഡൽഹി/ പട്ന ∙ നീറ്റ്– യുജി ചോദ്യപേപ്പർ ചോർത്തൽ കേസിലെ പ്രധാന പ്രതികളിലൊരാളായ സിക്കന്തർ യാദവേന്ദുവിനെതിരെ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിനും കേസ് റജിസ്റ്റർ ചെയ്യാൻ സിബിഐ തീരുമാനിച്ചു. ബിഹാറിലെ ദാനാപുർ നഗരസഭ ജൂനിയർ എൻജിനീയറായ സിക്കന്തർ നേരത്തേയും അഴിമതിക്കേസുകളിൽ ഉൾപ്പെട്ടയാളാണ്. 3 കോടി രൂപയുടെ എൽഇഡി അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

സിബിഐയുടെ ഉദ്യോഗസ്ഥ സംഘം ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ ഓഫിസിലെത്തി തെളിവുകൾ ശേഖരിച്ചു. സിക്കന്തറിന്റെ ഫ്ലാറ്റിൽ കത്തിച്ച നിലയിൽ കണ്ടെത്തിയ നീറ്റ് ചോദ്യപ്പേപ്പർ, അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ലാപ് ടോപ്പുകൾ, ചെക്കുകൾ തുടങ്ങിയവയാണ് ബിഹാർ പൊലീസിനു തെളിവുകളായി ലഭിച്ചിരുന്നത്. കേസിൽ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്ത പരീക്ഷാർഥികൾ ഉൾപ്പെടെയുള്ള 18 പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസന്വേഷണത്തിന്റെ ഭാഗമായി ഇവരെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തു ഡൽഹിയിലേക്കു കൊണ്ടുപോയേക്കും. 

പട്നയിൽനിന്നു കത്തിയ നിലയിൽ പൊലീസ് കണ്ടെത്തിയ ചോദ്യക്കടലാസുകൾ മേയ് 5ലെ പരീക്ഷയ്ക്ക് ഉപയോഗിച്ചതു തന്നെയാണെന്നാണു പ്രാഥമിക വിലയിരുത്തൽ. 200 ചോദ്യങ്ങളിൽ 68 എണ്ണം എൻടിഎയിൽ നിന്നു ലഭിച്ച ചോദ്യക്കടലാസുമായി സാമ്യമുള്ളതാണെന്നു പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് എന്ന സിബിഎസ്ഇ സ്കൂളിൽ ഉപയോഗിച്ച ചോദ്യക്കടലാസാണു ചോർന്നു ബിഹാറിലെ വിദ്യാർഥികൾക്കു ലഭിച്ചത്. 

ഇതിനിടെ നീറ്റ് പരീക്ഷയിലെ ഒഎംആർ ഉത്തരക്കടലാസുകളിൽ തിരിമറി നടത്തിയതിൽ എൻടിഎ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നാരോപിച്ചുള്ള ഹർജി സുപ്രീം കോടതി അടുത്തയാഴ്ചത്തേക്കു പരിഗണിക്കാൻ മാറ്റി. സമാനമായ ഹർജി ഹൈക്കോടതിയിലുണ്ടെന്ന് എൻടിഎ അഭിഭാഷകൻ അറിയിച്ചതോടെ ഇതു പിൻവലിച്ച ശേഷം വീണ്ടുമെത്താനും സുപ്രീം കോടതി നിർദേശിച്ചു. 

English Summary:

Question paper found in Patna was used in May fifth NEET exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com