ADVERTISEMENT

കൊൽക്കത്ത ∙ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ആർ.ജി. കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പെടെ 7 പേർക്കു നുണപരിശോധന ആരംഭിച്ചു. അഴിമതിക്കേസിൽ സന്ദീപ് ഘോഷിനെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തു. പിജി വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ്, ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, കൊലചെയ്യപ്പെടുന്ന രാത്രി യുവതിക്കൊപ്പമുണ്ടായിരുന്ന 4 ജൂനിയർ ഡോക്ടർമാർ, പ്രതിയുടെ സുഹൃത്തും മറ്റൊരു സിവിക് വൊളന്റിയറുമായ സൗരബ് ഭട്ടാചാര്യ എന്നിവരുടെ നുണപരിശോധനയാണു നടക്കുന്നത്.

സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ധർ ഇന്നലെ കൊൽക്കത്തയിലെത്തി. ഘട്ടം ഘട്ടമായാണ് ഓരോരുത്തരുടെയും നുണപരിശോധന നടക്കുക. തെളിവുനശിപ്പിക്കാൻ ശ്രമം നടന്നതായി നേരത്തേ സിബിഐ കോടതിയെ അറിയിച്ചിരുന്നു. നുണപരിശോധനയിൽ ഇക്കാര്യവും പരിശോധിക്കും.

പ്രതി സഞ്ജയ് റോയ് കൊലപാതകദിവസം പുലർച്ചെ ആശുപത്രിയിലെത്തുന്ന ദൃശ്യം സിബിഐ പുറത്തുവിട്ടിരുന്നു. മൃതദേഹത്തിനടുത്തുനിന്നു ലഭിച്ച ബ്ലൂ ടൂത്ത് ഇയർഫോൺ ഇയാളുടെ കഴുത്തിലുള്ളത് ചിത്രത്തിൽ കാണാം. രാത്രി  മദ്യപിച്ച പ്രതിയും സുഹൃത്തും കൊൽക്കത്തയിൽ ലൈംഗിക തൊഴിലാളികളുടെ പ്രദേശമായ സോനഗച്ചിയിൽ പോയിരുന്നതായി തെളിവു ലഭിച്ചിട്ടുണ്ട്. ഇവിടെ വച്ച് ലൈംഗികത്തൊഴിലാളികളുമായി തർക്കമുണ്ടായതായും പറയപ്പെടുന്നു. 3 മണിയോടെ ഇരുവരും വീണ്ടും ആർ.ജി.കർ ആശുപത്രിയിലെത്തി. സൗരബ് ഭട്ടാചാര്യയുടെ സഹോദരനെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സോൾട്ട് ലേക്കിലുള്ള പൊലീസ് ബാരക്കിലേക്കു മടങ്ങാൻ പ്രതിയെ സുഹൃത്ത് നിർബന്ധിച്ചെങ്കിലും ഇയാൾ ആശുപത്രിയിലേക്ക് നടന്നുകയറുകയായിരുന്നു. ഹെൽമറ്റുമായി നടക്കുന്ന പ്രതിയുടെ ചിത്രം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

പ്രതി സഞ്ജയ് റോയി കുറച്ചു കാലം ബോക്സിങ് പഠിച്ചിരുന്നതായി സിബിഐ പറഞ്ഞു. 2019 ൽ കൊൽക്കത്ത പൊലീസിന്റെ ഭാഗമായി സിവിക് വൊളന്റിയറായ ഇയാൾ ഏതാനും മുതിർന്ന ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കിയിരുന്നു. കൊൽക്കത്ത പൊലീസ് വെൽഫെയർ ബോർഡിൽ ജോലി ചെയ്ത പ്രതിയെ പിന്നീട് ആർ.ജി. കർ മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിലേയ്ക്കു മാറ്റി. ആശുപത്രിയിലെത്തുന്ന രോഗികളുടെ ബന്ധുക്കളിൽ നിന്നു പണം വാങ്ങി അഡ്മിഷൻ ശരിയാക്കിക്കൊടുക്കുന്ന റാക്കറ്റിന്റെ പ്രധാന കണ്ണിയായിരുന്നു ഇയാൾ.

English Summary:

Lie test of principal and accused started on PG doctor's murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com