എന്തുകൊണ്ട് ഫ്രാൻസിനോട് ഇന്ത്യൻ പ്രേമം? പണം മതി; എന്തും തരും

Mail This Article
ന്യൂഡൽഹി ∙ അമേരിക്കയെപ്പോലെ വൻശക്തിയല്ല, റഷ്യയെപ്പോലെ ആയുധവിപണിയിൽ മുൻനിരയിലല്ല, സാങ്കേതികവിദ്യകളിൽ യൂറോപ്പിൽതന്നെ ജർമ്മനിയെക്കാൾ അൽപ്പമെങ്കിലും പിന്നിലാണ് – ഇങ്ങനെയൊക്കെയെങ്കിലും കുറെക്കാലമായി ഇന്ത്യയ്ക്ക് ഫ്രാൻസിനോടു പ്രത്യേക അടുപ്പമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 2 ദിവസത്തെ സന്ദർശനം അതു വീണ്ടും വ്യക്തമാക്കി.
എന്താണ് ഈ അടുപ്പത്തിന് കാരണം? വളരെ ലളിതം. എന്തുചോദിച്ചാലും കൈവശമുണ്ടെങ്കിൽ, വില നൽകാൻ തയാറാണെങ്കിൽ ഫ്രാൻസ് നൽകും. വാണിജ്യത്തിൽ ഫ്രാൻസിനു രാഷ്ട്രീയമില്ല. മോദിയുടെ സന്ദർശനത്തിലും അതു കണ്ടു. ചെറിയ ആണവനിലയങ്ങൾ വികസിപ്പിക്കുന്നതിൽ സഹകരിക്കാനും മിസൈലുകൾ, അന്തർവാഹിനികൾ, വിമാന എൻജിനുകൾ എന്നിവയിൽ സാങ്കേതികവിദ്യ കൈമാറാനും വാങ്ങാനുമാണു ധാരണയുണ്ടായിരിക്കുന്നത്.
ഇവ ഓരോന്നും ശ്രദ്ധേയമാണ്. വിമാന എൻജിനുകളുടെ കാര്യം ആദ്യം നോക്കാം. വ്യോമസേന ആവശ്യപ്പെട്ട സമയത്ത് തേജസ് പോർവിമാനങ്ങൾ നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് നൽകിയില്ലെന്നു കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ് 2 തവണ പരസ്യമായി പരാതി പറഞ്ഞതാണ്.
നിർമാതാവിനെ മാത്രം പഴി പറയേണ്ട കാര്യമില്ല. തേജസിനുള്ള എൻജിൻ നിർമിക്കാൻ അമേരിക്കയുടെ ജിഇ എന്ന കമ്പനിയുമായി ധാരണയുണ്ടാക്കിയിട്ട് 8 കൊല്ലത്തോളമായി. ഏതാനും എൻജിനുകൾ ലഭിച്ചുകഴിഞ്ഞപ്പോൾ കാര്യങ്ങൾ സാവധാനത്തിലായി. സാങ്കേതികവിദ്യ കൈമാറുന്ന കാര്യത്തിലാണ് അമേരിക്കൻ കമ്പനി സഹകരിക്കാത്തത്. അതിനവർ കാരണം പറയുന്നത് അമേരിക്കൻ നിയമങ്ങളും.
അതേസമയം, ഫ്രാൻസുമായുള്ള സ്കോർപീൻ അന്തർവാഹിനിക്കരാർ നോക്കുക. പറഞ്ഞ വാക്കനുസരിച്ച് 2 ദശകംമുൻപ് ആരംഭിച്ച പദ്ധതിയിലെ ആറാമത്തേതും അവസാനത്തേതുമായ അന്തർവാഹിനി കഴിഞ്ഞമാസം പൂർത്തിയാക്കി ഫ്രഞ്ച് എൻജിനീയർമാർ തിരിച്ചുപൊയ്ക്കൊണ്ടിരിക്കയാണ്. റഫാൽ പോർവിമാനങ്ങളുടെ കാര്യത്തിലും കാലതാമസം ഉണ്ടായില്ല.
ആണവനിലയ രംഗത്താണ് ഇത്തവണത്തെ സന്ദർശനത്തിൽ ഊന്നൽ നൽകിയത്. അപകടങ്ങളുണ്ടായാൽ ഉപകരണം നൽകിയ കമ്പനിയുടെ മേൽ ഉത്തരവാദിത്തം ഉറപ്പിക്കുന്ന ഇന്ത്യൻ നിയമങ്ങളിൽ ചില അയവു വരുത്തിയാൽ ഈ രംഗത്തു വരാൻ തയാറാണ് ഫ്രാൻസ്. അതിനു തയാറാണെന്നു കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ സൂചിപ്പിച്ചിരുന്നു.
ആണവ–സൈനിക രംഗങ്ങളിൽ പൂർണമായി സഹകരിക്കാൻ റഷ്യ എപ്പോഴും തയാറാണെങ്കിലും അവിടത്തെ രാഷ്ട്രീയാന്തരീക്ഷമാണു പ്രശ്നമുണ്ടാക്കുന്നത്. സോവിയറ്റ് യൂണിയൻ തകർന്നതോടെ ഇന്ത്യൻ സൈന്യത്തിലെ റഷ്യൻ ആയുധങ്ങൾക്കു വേണ്ട സ്പെയർ പാർട്ടുകളും മറ്റും ലഭിക്കാതായി. അത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ആയുധവിപണിയിൽ റഷ്യ മടങ്ങിയെത്തിക്കഴിഞ്ഞപ്പോഴാണ് യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. ഫാക്ടറി ഉൽപാദനം സ്വന്തം സൈന്യത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടിവന്നതോടെ റഷ്യയ്ക്കു പല ഉറപ്പുകളും പാലിക്കാനായില്ല. പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം മൂലം വിതരണ ശൃംഖലകൾ മുറിഞ്ഞതും പ്രശ്നമായി.
ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രശ്നമല്ല. താരതമ്യേന ശാന്തമായ രാഷ്ട്രീയാന്തരീക്ഷമായതിനാൽ വ്യാവസായികപ്രശ്നങ്ങൾ ഉൽപാദനത്തെ ബാധിക്കുന്നില്ല. കടുത്ത കയറ്റുമതി നിയമങ്ങളൊന്നുമില്ല. ഒരു പ്രശ്നം മാത്രം – ഫ്രഞ്ച് ഉൽപന്നങ്ങൾക്കു വില അൽപം കൂടുതലാണ്. തൊണ്ണൂറുകൾക്കു മുൻപുവരെ കാര്യമായി ഫ്രാൻസിനെ ആശ്രയിക്കാഞ്ഞതും അതു തന്നെ. ഇന്നതല്ല അവസ്ഥ – വിപണിയിലെ വില നൽകി ആയുധങ്ങളും സാങ്കേതികവിദ്യയും വാങ്ങാനും വികസിപ്പിക്കാനുമുള്ള ധനസ്ഥിതി ഇന്ത്യയ്ക്കുണ്ട്.