കൺമുൻപിൽ പൊലിഞ്ഞു, രക്ഷിക്കാമായിരുന്ന ആ ജീവൻ

Mail This Article
ആ യാത്രയെപ്പറ്റി ആംബുലൻസ് ഡ്രൈവർ മനു രാജപ്പൻ പറയുന്നു.
ആറു വർഷമായി ഞാൻ ആംബുലൻസ് ഓടിക്കുന്നു. മുൻപ് പലതവണ ഇങ്ങനെ റഫർ ചെയ്ത് രോഗികളുമായി പോകുമ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ അധികൃതർ കാത്തു നിർത്തിയിട്ടുണ്ട്. ചിലപ്പോഴൊക്കെ മണിക്കൂറുകൾ കഴിഞ്ഞാവും ചികിത്സ ലഭിക്കുക. എന്നാൽ രക്ഷിക്കാൻ സാധിക്കുമായിരുന്ന ജീവൻ കൺമുന്നിൽ പോകുന്നത് കാണുന്നത് ആദ്യമാണ്.
ഓക്സിജൻ അടക്കമുള്ള സൗകര്യങ്ങളുള്ള കാർഡിയാക് ആംബുലൻസിൽ പകൽ 12 മണിക്കാണ് കട്ടപ്പനയിൽ നിന്നു പുറപ്പെട്ടത്.
രോഗി ജേക്കബ് തോമസും മകനും മകളും നഴ്‌സ് ജോഷിയുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. യാത്ര തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ നഴ്സ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. രോഗിക്ക് ശ്വാസതടസ്സം നേരിട്ടതിനാൽ ഏലപ്പാറയ്ക്ക് സമീപം വണ്ടിനിർത്തി, ചികിൽസ നൽകി. 2.10ന് ഞങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയതാണ്. 4.15 വരെ രോഗിക്ക് ജീവനുണ്ടായിരുന്നു.
അടിയന്തിര ശുശ്രൂഷയ്ക്കുള്ള സൗകര്യമൊരുക്കി തന്നാൽ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയ്ക്കോളാം എന്നു വരെ പറഞ്ഞു നോക്കി. ഏകദേശം 45 മിനിറ്റ് കഴിഞ്ഞാണ് ഒരു ഡോക്ടറെത്തി ആംബുലൻസിലെ രോഗിയെ കാണുന്നത്. അപ്പോഴേക്കും രോഗി മരിച്ചിരുന്നു.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നു സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകി. കോട്ടയം ജില്ലാ പൊലീസ് മേധാവിയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്‌ചക്കകം റിപ്പോർട്ട് നൽകണം.
ന്യൂനപക്ഷ കമ്മിഷൻ വിശദീകരണം തേടി
ന്യൂഡൽഹി ∙ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മിഷൻ സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി. 7 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് ചീഫ് സെക്രട്ടറി, കലക്ടർ എന്നിവർക്കു നൽകിയ കത്തിൽ കമ്മിഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻ ആവശ്യപ്പെട്ടു.