കോവിഡ്: കേരളത്തിൽ 2 മരണം കൂടി

Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ 2 ദിവസത്തിനിടെ കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചു. കൽപറ്റ ഷാജി മൻസിലിൽ സലീമിന്റെ ഭാര്യ ആമിന (53) , കണ്ണൂർ ധർമടം സ്വദേശി ആസിയ (61) എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആസിയയുടെ മരണം. ഞായറാഴ്ചയാണ് ആമിന മരിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് ആസിയയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവരുടെ ഭർത്താവും മക്കളും ഉൾപ്പെടെ കുടുംബത്തിൽ 8 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അർബുദ ചികിത്സയിലായിരുന്ന ആമിന 20നു ദുബായിൽ നിന്നാണെത്തിയത്. ഇതോടെ സംസ്ഥാനത്തു കോവിഡ് മരണം ആറായി.
രണ്ടു ദിവസത്തിനുള്ളിൽ 102 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച 53, ഇന്നലെ 49. സംസ്ഥാനത്തു ചികിത്സയിലുള്ളവർ 359 ആയി. നിരീക്ഷണത്തിലുളളവർ ലക്ഷത്തിനടുത്തെത്തി– 99,278 പേർ. കണ്ണൂർ ധർമടത്ത് എവിടെ നിന്നു രോഗം ബാധിച്ചെന്ന് അറിയാത്ത ആളിൽ നിന്ന് സമ്പർക്കം വഴി 3 ദിവസത്തിനിടെ 7 പേർക്കു പകർന്നു. ഞായറാഴ്ച 18 പ്രദേശങ്ങളെയും ഇന്നലെ 4 പ്രദേശങ്ങളെയും ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.
English summary: Coronavirus death Kerala