സ്മാർട് കിച്ചൻ കരടു പദ്ധതിയായി: ആണുങ്ങളെയും കുട്ടികളെയും പാചകം പഠിപ്പിക്കും

Mail This Article
തിരുവനന്തപുരം ∙ പാചകവും ശുചീകരണവും ഉൾപ്പെടെ വീട്ടുജോലികൾ കുടുംബാംഗങ്ങളുടെ തുല്യ ഉത്തരവാദിത്തമാണെന്ന് ഉറപ്പാക്കാൻ വനിത–ശിശുവികസന വകുപ്പ് പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേക പരിശീലനം നൽകുന്നു. ഗാർഹിക ജോലികളിൽ തുല്യത ഉറപ്പാക്കാനും കാഠിന്യം കുറയ്ക്കാനും ലക്ഷ്യമിട്ടു സർക്കാർ പ്രഖ്യാപിച്ച സ്മാർട് കിച്ചൻ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണവും നൽകും. വിവിധ നിർദേശങ്ങളുമായി കരടു കർമപദ്ധതി തയാറായി.
‘പങ്കാളിത്ത പാചകം, രസകരമായ പാചകം’ എന്ന സന്ദേശം മുൻനിർത്തി പുരുഷന്മാർക്കു പാചകവിദഗ്ധരെ വച്ചാണു പരിശീലനം നൽകുക. കുട്ടികൾക്കു കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാകും പാചക ക്ലാസ്. കുട്ടികളുടെ മികച്ച പാചകത്തിനു സമ്മാനം നൽകും. ഗൃഹോപകരണങ്ങൾക്കുള്ള പലിശരഹിത വായ്പ ഭർത്താവിന്റെയും ഭാര്യയുടെയും പേരിൽ സംയുക്തമായി അനുവദിക്കും. ഇതിനായി ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയിരുന്നു.
കർമപദ്ധതി നിർദേശങ്ങൾ
∙സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അടുക്കള സ്മാർട് ആക്കാൻ ഗൃഹോപകരണങ്ങൾ വാങ്ങാൻ കെഎസ്എഫ്ഇയുടെ പലിശരഹിത വായ്പ.
∙ ഈ കുടുംബങ്ങളിൽ പാചകത്തിനു സൗജന്യമായി പ്രകൃതിവാതക വിതരണം.
∙ ആദിവാസി ഊരുകളിൽ സ്ത്രീ–പുരുഷ പങ്കാളിത്തത്തോടെ കമ്യൂണിറ്റി കിച്ചൻ.
∙ തുല്യത, പങ്കാളിത്തം, ജെൻഡർ, പാചക പരിശീലനം എന്നിവ മുൻനിർത്തി സ്കൂൾ–കോളജ് തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണം.
∙ പാചകം എളുപ്പമാക്കുന്ന ഉൽപന്നങ്ങൾ കുടുംബശ്രീ വഴി ലഭ്യമാക്കാൻ പ്രാദേശിക കൗണ്ടറുകൾ.
സമിതിക്ക് ചീഫ് സെക്രട്ടറി നേതൃത്വം നൽകും
പദ്ധതി നിർവഹണം വനിത – ശിശുവികസന വകുപ്പിനാണെങ്കിലും ചീഫ് സെക്രട്ടറി അധ്യക്ഷനും വിവിധ വകുപ്പു പ്രതിനിധികൾ അംഗങ്ങളുമായ സമിതിയാണു പദ്ധതി ഏകോപിപ്പിക്കുന്നത്. കരടു കർമപദ്ധതി ഭേദഗതികളോടെ സമിതി അംഗീകരിച്ച ശേഷം സർക്കാർ ഉത്തരവിറക്കും.
English Summary: Smart Kitchen project Kerala