പ്രവാസിനിക്ഷേപങ്ങൾക്ക് സർക്കാർ സംരക്ഷണം ഉറപ്പാക്കണം: ലോക കേരളസഭയിൽ ആവശ്യം

Mail This Article
തിരുവനന്തപുരം ∙ പ്രവാസികളുടെ കേരളത്തിലെ നിക്ഷേപങ്ങൾക്കു സർക്കാർ പൂർണസംരക്ഷണം ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക നിയമം ആവശ്യമെങ്കിൽ കൊണ്ടുവരണമെന്നും മൂന്നാം ലോക കേരളസഭയിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലിയാണ് ഇൗ ആവശ്യം ആദ്യം മുന്നോട്ടുവച്ചത്. പിന്നാലെ ചർച്ചകളിൽ ഒട്ടേറെ അംഗങ്ങൾ അത് ആവർത്തിച്ചു.
വിദേശത്ത് കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണംകൊണ്ടു നാട്ടിൽ നിക്ഷേപം നടത്തുമ്പോൾ സംരക്ഷണം ലഭിക്കുന്നില്ലെന്നു യൂസഫലി കുറ്റപ്പെടുത്തി. നിയമപ്രകാരം എല്ലാ അനുമതിയും വാങ്ങി കെട്ടിടം നിർമിച്ചു കഴിയുമ്പോഴാണ് സ്റ്റോപ് മെമ്മോയുമായി ഉദ്യോഗസ്ഥർ എത്തുന്നത്. ഇത് ഒട്ടേറെപ്പേരുടെ അനുഭവമാണെന്നു യൂസഫലി പറഞ്ഞു.
മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്മെന്റ് എന്നിവയ്ക്കു സമഗ്രനയം അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്കുവേണ്ടി സമീപനരേഖ അവതരിപ്പിച്ച മന്ത്രി പി.രാജീവ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം 2.3 ലക്ഷം കോടി രൂപയാണ് പ്രവാസികൾ കേരളത്തിലേക്ക് അയച്ചത്. ഏകദേശം 1.8 കോടി ഇന്ത്യക്കാർ പ്രവാസികളാണ്. എന്നാൽ, പ്രവാസിക്ഷേമത്തിനായി എംബസികളും കോൺസുലേറ്റുകളും നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിലും പ്രതിസന്ധികളിൽ സംസ്ഥാനത്തിനു പിന്തുണ നൽകുന്നതിലും പ്രവാസികൾ വലിയ പങ്കാണു വഹിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.
എംപിമാരായ എളമരം കരീം, ജോസ് കെ. മാണി, പി.സന്തോഷ്കുമാർ, ജോൺ ബ്രിട്ടാസ്, കെ.ടി.ജലീൽ എംഎൽഎ, നോർക്ക റൂട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, എൻ.എസ്.മാധവൻ, രവി പിള്ള, ആസാദ് മൂപ്പൻ, ഗോകുലം ഗോപാലൻ, ഗൾഫാർ മുഹമ്മദലി, എം.അനിരുദ്ധൻ, റസൂൽ പൂക്കുട്ടി, എ.വി.അനൂപ്, വിദ്യാ വിനോദ്, അജിത് ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ലോക കേരളസഭാ സമ്മേളനം ഇന്നു സമാപിക്കും.
ദുരിതപർവങ്ങൾ നിരത്തി പ്രവാസി മലയാളികൾ
തിരുവനന്തപുരം ∙ ‘‘അന്യനാട്ടിൽ ഒരു പ്രവാസിമലയാളി മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കണമെങ്കിൽ നൂറു നൂലാമാലകളാണ്. മൃതശരീരം തൂക്കിനോക്കി ഭാരത്തിനനുസരിച്ചു വിമാനക്കൂലി നിശ്ചയിക്കും. മരിച്ചവരോട് ഇങ്ങനെ അനാദരം പാടുണ്ടോ? ഇത് വല്ലപ്പോഴുമുള്ള പ്രശ്നമല്ല. കോവിഡ് കാലത്ത് ഞങ്ങൾ നേരിട്ട വലിയ ദുരിതമാണിത്. ഒട്ടേറെത്തവണ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ല’’ – ലോക കേരളസഭയിൽ പങ്കെടുത്ത പ്രവാസിമലയാളികൾ ഒന്നടങ്കം തങ്ങളുടെ ദുരിതപർവങ്ങൾ നിരത്തിയപ്പോൾ കേട്ടിരുന്ന മന്ത്രിമാർക്കും ഉത്തരം മുട്ടി.
‘‘എല്ലാ പ്രശ്നങ്ങളും എഴുതിത്തരൂ. എന്തു ചെയ്യാൻ പറ്റുമെന്നു നോക്കാം’’– ഇതായിരുന്നു പ്രസീഡിയം നിയന്ത്രിച്ച മന്ത്രിമാരായ കെ.രാജൻ, പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവരുടെ മറുപടി. വീസ കാലാവധി കഴിഞ്ഞ വീട്ടുജോലിക്കാരായ ഒട്ടേറെ സ്ത്രീകൾ കുടുങ്ങിക്കിടക്കുന്ന കാര്യം ഒരു പ്രതിനിധി കണ്ണുനിറഞ്ഞാണ് അവതരിപ്പിച്ചത്. എന്നു പോകാനാകുമെന്ന് അവർക്കോ എന്നെത്തുമെന്നു നാട്ടിലെ ഉറ്റവർക്കോ അറിയില്ല. ഈ തരത്തിൽ കുറെ പേരുണ്ടെന്ന് അറിയാമെന്നല്ലാതെ കൃത്യമായ കണക്ക് നോർക്കയുടെ കയ്യിലുമില്ല.
ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് ജോലിക്കെത്തുമ്പോൾ നാട്ടിൽ കിട്ടുന്നതിനെക്കാളും കുറഞ്ഞ കൂലി. വേതന തട്ടിപ്പിൽപെട്ട മലയാളികൾ ഒട്ടേറെ. ഇവർക്ക് തൊഴിൽ – ശമ്പള സുരക്ഷ ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണം. ദമാമിൽ താമസ സൗകര്യമില്ലാതെ വിഷമിക്കുന്ന മലയാളികളുടെ പ്രശ്നത്തിന് ഉടനടി പരിഹാരം കാണണം. ഭൂമി നടപടികളിൽ കുരുങ്ങിക്കിടക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിദേശത്ത് റവന്യു അദാലത്ത് സംഘടിപ്പിക്കണം. ആയുർവേദ മരുന്നുകൾ എത്തിക്കാനുള്ള വിലക്ക് നീക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടു.
Content Highlight: Loka Kerala Sabha