ADVERTISEMENT

കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ നേതാവും സംഘവും ആക്രമിച്ച സംഭവത്തിൽ കുറ്റപത്രം വൈകുന്നതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പകർത്തിയെടുക്കാൻ ഹാർഡ് ഡിസ്ക് കിട്ടിയില്ല എന്ന പേരിൽ പൊലീസ് കുറ്റപത്രം വൈകിപ്പിക്കുന്നതായാണ് ആക്രമണത്തിനിരയായ സുരക്ഷാ ജീവനക്കാരുടെ പരാതി. കുറ്റപത്രം വൈകുകയും മുഖ്യപ്രതി അടക്കമുള്ളവർ നിരന്തരം മെ‍ഡിക്കൽ കോളജ് സന്ദർശിക്കുകയും ചെയ്യുന്നതു കേസ് അട്ടിമറിക്കപ്പെടാൻ കാരണമാകുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, പുതിയ ഹാർഡ് ഡിസ്ക് വാങ്ങാൻ ഫണ്ട് അനുവദിച്ചെന്നും ഫൊറൻസിക് ലബോറട്ടറിയിലേക്കു പരിശോധനയ്ക്ക് അയയ്ക്കുന്നതോടെ കുറ്റപത്രം തയാറാക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ മെഡിക്കൽ കോളജ് അസി.കമ്മിഷണർ കെ.സുദർശൻ പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു സുരക്ഷാ ജീവനക്കാരെ ആക്രമിച്ചത്. സന്ദർശകവിലക്കുള്ള സമയത്ത് മെഡിക്കൽ കോളജിലെത്തിയ അരുണിനെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ തുടർന്നായിരുന്നു മർദനം. മെഡിക്കൽ  കോളജ് പൊലീസിന്റെ അന്വേഷണത്തിനെതിരെ ആക്ഷേപമുണ്ടായതിനെ തുടർന്നു പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പെടുത്തിയിരുന്നു. 

എന്നാൽ 6 മാസമായിട്ടും കുറ്റപത്രം തയാറായിട്ടില്ല. മാത്രമല്ല ജാമ്യത്തിലിറങ്ങിയ അരുൺ അടക്കമുള്ള പ്രതികൾ മെഡിക്കൽ കോളജിൽ വീണ്ടും സജീവമായിട്ടുമുണ്ട്. 

ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് മെഡിക്കൽ കോളജിൽ നിന്നു പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഇതിലെ ദൃശ്യങ്ങൾ പകർത്താൻ ഡിസ്ക് ലഭ്യമല്ലാത്തതാണു കുറ്റപത്രം വൈകാൻ കാരണമെന്നാണു പൊലീസിന്റെ വിശദീകരണം. ഇതിനിടെ, 12 ടെറാ ബൈറ്റ് ശേഷിയുള്ള ഹാർഡ് ഡിസ്ക് വാങ്ങാൻ 26000 രൂപ അനുവദിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്കിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തി ഇനി ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയയ്ക്കും. തുടർന്ന് അവിടെ നിന്നു ലഭിക്കുന്ന കേസ് നമ്പർ ഉൾപ്പെടുത്തിയാണു കുറ്റപത്രം തയാറാക്കുക. ഈ നടപടികൾ പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും അന്വേഷണോദ്യോഗസ്ഥൻ പറഞ്ഞു.

 

 

English Summary: Kozhikode medical college security attack case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com