ഭാര്യയേയും മകനെയും കാണാതെ 4 വർഷം; നാട്ടിലെത്തിക്കാൻ പെട്ടിക്കട: വില്ലനായ് മോഷ്ടാവ്!

Mail This Article
നെടുങ്കണ്ടം∙ പെട്ടിക്കടയിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരു പങ്ക് ജോർജ് എന്നും നീക്കിവയ്ക്കും. ഫിലിപ്പീൻസ് സ്വദേശിനിയായ ഭാര്യയെയും മകനെയും കേരളത്തിലെത്തിക്കാനാണ് ജോർജ് ഈ തുക മാറ്റിവയ്ക്കുന്നത്.
കുമളി - മൂന്നാർ സംസ്ഥാന പാതയിലെ ഈ പെട്ടിക്കടയിൽ കള്ളൻ കയറി ഗ്യാസ് സിലിണ്ടറും പണവും കവർന്നപ്പോഴാണു നെടുങ്കണ്ടം കൽകൂന്തൽ ജോർജിന്റെ (40) പെട്ടിക്കടയ്ക്കു പിന്നിലെ വിരഹത്തിന്റെ കഥ നാടറിയുന്നത്. 13 വർഷം മുൻപാണു കുവൈത്തിൽ ഡീസൽ എൻജിൻ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ജോർജ് നഴ്സായ മാരിറ്ററിനെ പ്രണയിച്ചു വിവാഹം ചെയ്യുന്നത്.
മകൻ ഡാനിയലിന്റെ ജനനശേഷം ജോർജും മാരിറ്ററും 2019ൽ ഫിലിപ്പീൻസിലെ മനിലയിൽ മാരിറ്ററിന്റെ വീട്ടിൽ താമസം ആരംഭിച്ചു. പിന്നീട് ജോർജ് തിരികെ കുവൈത്തിലെത്തി ജോലിയിൽ പ്രവേശിച്ചെങ്കിലും വാഹനാപകടത്തിൽ നട്ടെല്ലിനു ഗുരുതര പരുക്കേറ്റു. കോവിഡ് വ്യാപനത്തോടെ ജോർജ് നാട്ടിലേക്കു മടങ്ങി. ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവായതോടെ പണവും തീർന്നു.
പട്ടിണി രൂക്ഷമായതോടെ ജോർജ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ഇതോടെ പൊലീസും പൊതുപ്രവർത്തകരും ചേർന്ന് കുമളി മൂന്നാർ സംസ്ഥാന പാതയിൽ ജോർജിന് ഒരു പെട്ടിക്കടയിട്ടു നൽകി. പെട്ടിക്കടയിലെ വരുമാനം കൊണ്ടാണ് ജീവിതം. എന്നും വിഡിയോ കോളിൽ മാരിറ്ററും ഡാനിയേലും വിളിക്കുന്നതു മാത്രമാണ് ജോർജിന്റെ ആശ്വാസം.
കഴിഞ്ഞ ദിവസം പെട്ടിക്കട കുത്തിത്തുറന്ന് കടയിലെ ഗ്യാസ് സിലിണ്ടറും പണപ്പെട്ടിയിലെ പണവും കള്ളൻ കൊണ്ടുപോയി. ഇതോടെ കച്ചവടവും മുടങ്ങി. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ഭാര്യയെയും മകനെയും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണു ജോർജ്.
ജോർജിനെ ബന്ധപ്പെടാനുള്ള നമ്പർ – +91 82818 29943
English Summary: George running shop to bring wife and child to Kerala