എറണാകുളം– അങ്കമാലി അതിരൂപത ഭൂമി ഇടപാട്: വസ്തു വിൽക്കാൻ സുപ്രീം ട്രൈബ്യൂണൽ അനുമതി

Mail This Article
കൊച്ചി ∙ എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട നഷ്ടം വേറെ ഭൂമി വിറ്റ് പരിഹരിക്കാൻ കത്തോലിക്കാ സഭയിലെ പരമോന്നത കോടതിയായ സുപ്രീം ട്രൈബ്യൂണൽ അനുമതി നൽകി.
അതിരൂപതയുടെ ഭൂമി വിൽപനയിൽ ഇൗടായി വാങ്ങിയ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലെ 25 ഏക്കറും ഇടുക്കി ദേവികുളത്തെ 17 ഏക്കറും വിറ്റ് നഷ്ടം നികത്താനാണു നിർദേശം. 2021 ജൂൺ 21ന് ഇതുസംബന്ധിച്ചു നൽകിയ ഉത്തരവു പുനഃപരിശോധിക്കില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഭൂമി വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് അതിരൂപതയ്ക്കു മുതൽക്കൂട്ടി നഷ്ടം നികത്താം.
ഭൂമി വിൽപനയിലെ നഷ്ടം നികത്താനുള്ള 2021ലെ ഉത്തരവിൽ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയോടു നഷ്ടം നികത്തണം എന്നു നിർദേശിച്ചത് അദ്ദേഹത്തിന്റെ ഒൗദ്യോഗിക ചുമതലയുടെ അടിസ്ഥാനത്തിലാണെന്നു ട്രൈബ്യൂണൽ വ്യക്തമാക്കി. ഭൂമി വിൽപനയിൽ മാർ ആലഞ്ചേരിക്ക് വ്യക്തിപരമായ ഉത്തരവാദിത്തമില്ല. നഷ്ടം നികത്താൻ വ്യക്തിപരമായി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുമില്ല. ഇനിയും വ്യാജ പ്രചാരണം നടത്തുന്നവരെ താക്കീത് ചെയ്യാനും തുടർന്നാൽ സഭാപരമായ നടപടി സ്വീകരിക്കാനും നിർദേശിച്ചു.
ഭൂമി വിൽക്കാനുള്ളതു കൂട്ടായ തീരുമാനമാണെന്നും മാർ ആലഞ്ചേരിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നില്ലെന്നും ട്രൈബ്യൂണൽ വിശദീകരിച്ചു. അതിരൂപത അധ്യക്ഷൻ എന്ന നിലയിൽ നേതൃപരമായ പങ്ക് മാത്രമാണുള്ളത്. 24.62 കോടി രൂപയുടെ നഷ്ടം ഭൂമി വിൽപന മൂലം അതിരൂപതയ്ക്കുണ്ടായെന്നാണു സിനഡ് കണ്ടെത്തിയത്.
English Summary: Ernakulam- Angamaly diocese land case