ബഷീർ പദകോശം മുടക്കി ‘ഘടാഘടിയൻ’ ഓഡിറ്റ്; നിലച്ചത് കാലിക്കറ്റിലെ ബഷീർ ചെയറിന്റെ നിഘണ്ടു പദ്ധതി

Mail This Article
കോട്ടയം ∙ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ വാക്കുകളും അവയുടെ അർഥവും ചേർത്ത് വിഭാവന ചെയ്ത ‘ബഷീർ പദകോശം’ നിഘണ്ടു പദ്ധതി ഉപേക്ഷിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ ബഷീർ ചെയറിന്റെ പദ്ധതിയാണു ലോക്കൽ ഫണ്ട് ഓഡിറ്റ് പരാമർശത്തിന്റെ പേരിൽ ഉപേക്ഷിച്ചത്. 5 ലക്ഷം രൂപ മുൻകൂർ അനുവദിച്ചെങ്കിലും പദ്ധതി ലക്ഷ്യം കൈവരിച്ചില്ലെന്നായിരുന്നു ഓഡിറ്റ് പരാമർശം. ഒടുവിൽ, പദ്ധതിക്കായി അനുവദിച്ച തുക ബഷീർ ചെയറിന്റെ വേതനക്കുടിശിക നൽകാൻ വിനിയോഗിച്ചു.
ബഷീർ സാഹിത്യത്തിൽ പഠനവും ഗവേഷണവും നടത്തുന്നവർക്ക് ഉപകാരപ്പെടുംവിധം 2012 ൽ ആരംഭിച്ച പദ്ധതിയാണു മുടങ്ങിയത്. നിഘണ്ടു നിർമാണം പിഴവില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നു കാട്ടി 2019 ൽ ഓഡിറ്റ് വിഭാഗം ചെലവുതുക തടഞ്ഞു. അതിനകം 3 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. ബാക്കി സർവകലാശാലാ ഫണ്ടിലേക്കു തിരിച്ചടച്ചു.
ബഷീറിന്റെ കൃതികളിൽനിന്നു ഘടാഘടിയൻ, ബഡുക്കൂസുകൾ എന്നിങ്ങനെയുള്ള 32,000 വാക്കുകളുടെ അർഥവും വ്യാഖ്യാനവും ചേർത്ത് കയ്യെഴുത്തുപ്രതി തയാറാക്കിയിരുന്നു. 8 വാല്യങ്ങളിലായി 6000 പേജുള്ള ഇത് പക്ഷേ, അച്ചടിച്ചില്ല. സർവകലാശാലാ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഓഡിറ്റ് പരാമർശത്തിനു പിന്നാലെ കോവിഡും വന്നതോടെ നിഘണ്ടു പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നു സർവകലാശാലാ മലയാളം വകുപ്പ് മേധാവി ഡോ. പി.സോമനാഥൻ പറഞ്ഞു. നിഘണ്ടുവിന്റെ അച്ചടിയും വിപണനവും ലാഭകരമാകുമോയെന്നു സംശയമുണ്ടെന്നും അതിനാൽ പദ്ധതിയെക്കുറിച്ചു പുനരാലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: Twenty nineth death anniversary of Vaikom Muhammad Basheer