മന്ത്രിമാരുടെ സന്ദർശനം; മുതലപ്പൊഴിയിൽ സംഘർഷം, കേസ്

Mail This Article
തിരുവനന്തപുരം ∙ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിക്കുകയും 3 പേരെ കാണാതാകുകയും ചെയ്ത മുതലപ്പൊഴിയിൽ മന്ത്രിമാരുടെ സന്ദർശനം സംഘർഷത്തിൽ കലാശിച്ചു. അപകടം നടന്ന് 9 മണിക്കൂറിനു ശേഷം സ്ഥലത്തെത്തിയ മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് എന്നിവരോട് അപകടത്തിൽപെട്ടവരുടെ ബന്ധുക്കളും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും തിരച്ചിൽ വൈകുന്നുവെന്നു പരാതിയുമായെത്തി. വൈകാരികമായി പ്രതികരിച്ച ചിലരോട് ‘ഷോ’ കാണിക്കരുതെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും പറഞ്ഞത് സ്ഥിതി വഷളാക്കി.
മന്ത്രിമാർക്കു പിന്നാലെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോയും വികാരി ജനറൽ മോൺ. യൂജിൻ പെരേരയും സ്ഥലത്തെതതി. മോൺ. യൂജിൻ പെരേര തങ്ങൾക്കെതിരെ കലാപാഹ്വാനമാണു നടത്തിയതെന്നു മന്ത്രി വി.ശിവൻകുട്ടി പിന്നീടു പറഞ്ഞു. മന്ത്രിമാർ നിരുത്തരവാദ പ്രസ്താവന നടത്തുകയാണെന്നും സംഘർഷത്തിനു ശ്രമിച്ചിട്ടില്ലെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു. സഖാക്കളെ നിരത്തി നാടകത്തിനാണു മന്ത്രിമാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനും മോൺ. യൂജിൻ പെരേരയ്ക്കും മറ്റ് 50 പേർക്കും എതിരെ കേസെടുത്തു.
English Summary : Ministers' visit to muthala pozhi resulted in conflict