വീണാ– നഡ്ഡ കൂടിക്കാഴ്ച: പുതിയ തീരുമാനം ഒന്നുമില്ല; നിരാശരെന്ന് ആശമാർ

Mail This Article
തിരുവനന്തപുരം ∙ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ ചർച്ചയിൽ തൃപ്തിയില്ലാതെ ആശാ പ്രവർത്തകർ. ഇൻസെന്റീവ് വർധിപ്പിക്കുമെന്നു കേന്ദ്രമന്ത്രി നേരത്തേ പ്രഖ്യാപിച്ചതാണെന്നും വീണാ ജോർജിന്റെ ചർച്ചയിൽ പുതിയതായി ഒന്നുമുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന കേരള ആശാ വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ പ്രതികരിച്ചു.ഇൻസെന്റീവ് വർധിപ്പിക്കുമെന്നു കേന്ദ്രമന്ത്രി പറഞ്ഞതായാണു വീണാ ജോർജ് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ സംബന്ധിച്ചു ചർച്ചയിൽ ഉറപ്പു കിട്ടിയിട്ടില്ലെന്നാണു സമരക്കാർ ചൂണ്ടിക്കാട്ടുന്നത്.
-
Also Read
ജബൽപുരിൽ മലയാളി വൈദികർക്ക് നേരെ ആക്രമണം
ഓണറേറിയം, വിരമിക്കൽ ആനുകൂല്യം എന്നിവയിലും തീരുമാനമായിട്ടില്ല. ആരോഗ്യമന്ത്രി പോയതും കേന്ദ്രമന്ത്രിയെ കണ്ടതും തങ്ങൾ നടത്തുന്ന സമരത്തിന്റെ ഫലമായാണ് എന്നതിൽ അഭിമാനമുണ്ടെന്നും സമരരംഗത്തുള്ളവർ പറഞ്ഞു. ഐക്യദാർഢ്യവുമായി ഇന്നലെ സമരവേദിയിലെത്തിയ കോൺഗ്രസ് പ്രവർത്തകരും മുടിമുറിച്ചു. ഒറ്റശേഖരമംഗലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജു തടത്തിൽ, ജനറൽ സെക്രട്ടറി ആനിക്കുഴി അനി, വൈസ് പ്രസിഡന്റ് സുനിൽ വട്ടപ്പറമ്പ് എന്നിവരാണു സമരവേദിയിലെത്തി തലമുണ്ഡനം ചെയ്തത്.നിരാഹാര സമരവും തുടരുകയാണ്. 7 ദിവസമായി നിരാഹാരമിരിക്കുന്ന അനിത, 2 ദിവസമായ ബിന്ദു എന്നിവർക്കൊപ്പം ഇന്നലെ ആശാപ്രവർത്തക താരയും നിരാഹാര സമരം തുടങ്ങി.