ശാസ്തമംഗലം വാഹനാപകടം: ഉത്തരവാദിയെന്നു സംശയിക്കുന്നയാൾ നിരീക്ഷണത്തിൽ

Mail This Article
തിരുവനന്തപുരം∙ശാസ്തമംഗലത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ഉത്തരവാദിയെന്നു സംശയിക്കുന്നയാൾ നിരീക്ഷണത്തിൽ. അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിയോടു സാദൃശ്യമുള്ളയാളാണു നിരീക്ഷണത്തിലുള്ളത്. സിസിടിവി ദൃശ്യം കണ്ട ഒരാൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിച്ചത്.
അപകടം നടന്ന ദിവസം ഇയാളുടെ മൊബൈലിന്റെ ടവർ ലൊക്കേഷൻ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. അപകടത്തിനുശേഷം കാർ പോയത് ജവഹർ നഗറിലേക്കാണെന്ന് പൊലീസ് പറയുന്നു. പക്ഷേ ഈ ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചിട്ടില്ല. കാറോടിച്ചയാളുടെ രേഖാചിത്രം തയാറാക്കാനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വെള്ളയമ്പലം–ശാസ്തമംഗലം റോഡിൽ ഡിസംബർ 29 ന് രാത്രി ഒൻപതിനു നടന്ന അപകടത്തിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് കോളജിലെ നാലാം വർഷ നിയമവിദ്യാർഥി ആദിത്യ ബി.മനോജ് (22), ഊബർ ഈറ്റ്‌സ് ഭക്ഷണവിതരണക്കാരനായ അബ്ദുൽ റഹീം (44) എന്നിവരാണ് മരിച്ചത്. ആദിത്യ ബൈക്കിൽനിന്ന് തെറിച്ചുവീണും അബ്ദുൽറഹീം റോഡ് മുറിച്ചു കടക്കുമ്പോഴുമാണ് അപകടത്തിൽപ്പെട്ടത്.
ആദിത്യ സഞ്ചരിച്ച ബൈക്കിനു തൊട്ടടുത്തായി സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ റോഡരികിലെ വ്യാപാര സ്ഥാപനത്തിന്റെ ക്യാമറയിൽനിന്നു ശേഖരിച്ച ദൃശ്യങ്ങളിൽ കാർ ഇരുവരെയും തട്ടിയിടുന്ന ദൃശ്യങ്ങൾ ഇല്ലാത്തതാണ് അന്വേഷണത്തിനു തടസം.
English Summary: Sasthamangalam road accident police investigation