വ്യാപാരികളിൽ നിന്ന് വൻ തുക പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം : കെവിവിഇഎസ്

Mail This Article
പത്തനംതിട്ട∙ റിട്ടേൺ ഫയൽ ചെയ്യാൻ ഉണ്ടാകുന്ന കാലതാമസത്തിന്റെ പേരിൽ വ്യാപാരികളിൽ നിന്നു ഭീമമായ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത്, ജനറൽ സെക്രട്ടറി സി.എച്ച്. അലിക്കുട്ടി എന്നിവർ പറഞ്ഞു. ജിഎസ്ടി സൈറ്റിലെ പിഴവുമൂലം ഒടിപി നമ്പർ യഥാസമയം കിട്ടാത്തതാണു ഇതിനു കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഒടിപി നമ്പർ കൊടുത്താൽ മെയിൽ ഐഡി വരാൻ മണിക്കൂറുകൾ എടുക്കും. തകരാർ കാരണം ഡിസംബറിലെ റിട്ടേൺ 90 ശതമാനം വ്യാപാരികൾക്കും ഫയൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജിഎസ്‌ടി നെറ്റ്‌വർക്കിന്റെ ശേഷി കൂട്ടാതെ പ്രശ്നത്തിനു പരിഹാരമാകില്ല. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ വ്യാപാരികളെ പീഡിപ്പിക്കുന്നതു നിർത്തണം.
മതിയായ സാവകാശം നൽകാതെയാണു സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയത്. കോടിക്കണക്കിനു രൂപയുടെ പ്ലാസറ്റിക് ഉൽപന്നങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നു. വൻകിട കമ്പനികൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ചെറുകിട കച്ചവടക്കാർക്കും ലഭിക്കണം. ഓൺലൈൻ വ്യാപാരത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തണം. റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും അവർ പറഞ്ഞു.
English Summary : KVVES asks to stop charging huge amount as fine from traders