എറണാകുളത്ത് ഇനി ചടങ്ങുകൾ പൊലീസ് നിരീക്ഷണത്തിൽ; കർശന നിയന്ത്രണം

Mail This Article
കൊച്ചി∙ എറണാകുളം റൂറൽ പ്രദേശത്തെ വിവാഹ, മരണ വീടുകളും ചടങ്ങുകളും ഇനി പൊലീസ് നിരീക്ഷണത്തിൽ. ചടങ്ങുകൾക്ക് പോലീസിനെ നിയോഗിക്കാനും വീഡിയോ ചിത്രീകരിക്കാനും റൂറൽ എസ്പി നിർദേശം നൽകി. നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ചടങ്ങുകൾ സമ്പർക്ക വ്യാപനത്തിനു കാരണമായതോടെയാണു നടപടി.
ആലുവ തോട്ടക്കാട്ടുകരയിൽ കഴിഞ്ഞ ദിവസം സംസ്കാര ചടങ്ങിൽ 200 ഓളം പേരാണ് പങ്കെടുത്തത്. മരിച്ച സ്ത്രീയുടെ മക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മക്കളടക്കം 45 പേർക്കെതിരെ പൊലീസ് കേസെടുത്തു. കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരിയിൽ വളയിടൽ ചടങ്ങിൽ പങ്കെടുത്ത 20 ഓളം പേർക്കും കോവിഡ് പിടിപെട്ടിരുന്നു.
ഇത്തരത്തിൽ വിവാഹ മരണ ചടങ്ങുകളിൽ ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ച്, കൂടുതൽ ആളുകൾ പങ്കെടുക്കുന്നതുമൂലം കോവിഡ് പടരുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണു കർശന നടപടികൾക്കു പൊലീസ് മുതിരുന്നത്. ഇനി മുതൽ റൂറൽ ജില്ലയിലെ ഇത്തരം ചടങ്ങുകൾ പൊലീസിനെ അറിയിക്കണം. ചടങ്ങുനടക്കുന്ന വീടുകളും സ്ഥലങ്ങളും ഇനി മുതൽ പൊലീസ് നിരീക്ഷണത്തിലാകും. ചടങ്ങുകൾ പൊലീസ് വീഡിയോയിലും പകർത്തും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
English Summary: Police surveillance at Ernakulam rural