വാ തുറന്നാല്‍ അഴിക്കുള്ളിൽ; ഷീയെ വിമര്‍ശിച്ചു, കോടീശ്വരന് 18 വര്‍ഷം തടവ്

Mail This Article
ബെയ്ജിങ്∙ വിമര്‍ശകരുടെ വാ അടപ്പിച്ച് വീണ്ടും ചൈന. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഷീ ചിന് പിങ്ങിനെ വിമര്‍ശിച്ച കോടീശ്വരന് അഴിമതിക്കേസില്‍ 18 വര്‍ഷം കോടതി ശിക്ഷ വിധിച്ചു. റിയല്‍ എസ്റ്റേറ്റ് വമ്പനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ അടുപ്പക്കാരനുമായിരുന്ന റെന്‍ ഷിക്യാങ്ങിനാണ് കോടതി 18 വര്‍ഷം തടവുശിക്ഷ വിധിച്ചത്. 6,20,000 ഡോളര്‍ പിഴയും ചുമത്തി.
കുറ്റകൃത്യങ്ങള്‍ റെന്‍ സ്വമേധയാ ഏറ്റു പറഞ്ഞുവെന്നും ശിക്ഷാ വിധി അംഗീകരിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഷീയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ താക്കീതാണ് കോടതിവിധിയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത സര്‍ക്കാര്‍ വിമര്‍ശകനായ റെന്‍ 'പീരങ്കി' എന്നാണ് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്.
സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചുള്ള ലേഖനത്തില്‍ ഫെബ്രുവരിയില്‍ റെന്‍, ഷീയെ പേരെടുത്തു പറയാതെ 'കോമാളി' എന്നു വിളിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭരണത്തിനു വേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ സുരക്ഷ ബലികഴിച്ചിരിക്കുകയാണെന്ന് റെന്‍ ആരോപിച്ചിരുന്നു. കോവിഡ് വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുന്നതിനെക്കുറിച്ചും കോവിഡ് നിയന്ത്രണത്തിലെ സര്‍ക്കാര്‍ പരാജയത്തെക്കുറിച്ചും നിരന്തരം സംസാരിച്ചിരുന്ന റെന്നിനെ മാര്‍ച്ച് മുതല്‍ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു.
പിന്നാലെ അഴിമതിക്കേസില്‍ റെന്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ഷീക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ റെന്നിനെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാതെ രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് റെന്‍ നടത്തുന്നതെന്നു പുറത്താക്കല്‍ നോട്ടിസില്‍ പറയുന്നു. ഔദ്യോഗിക ഫണ്ട് ഉപയോഗപ്പെടുത്തി റെന്‍ അനധികൃതമായി വന്‍ ലാഭം നേടിയെന്നും അത്തരത്തില്‍ നേടിയ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അറിയിച്ചിരുന്നു.
കോവിഡ് വ്യാപനത്തിനു പിന്നാലെ ചൈനയില്‍ എതിര്‍ശബ്ദമുയര്‍ത്തിയ പലരെയും കാണാതാകുന്നതായി വാര്‍ത്തയുണ്ട്. നിരവധി മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജയിലില്‍ അടച്ചു. വൈറസ് വ്യാപനം ആദ്യഘട്ടത്തില്‍ നിയന്ത്രിക്കുന്നതില്‍ ഷീ ചിന്‍പിങ് സര്‍ക്കാരിനു വീഴ്ച സംഭവിച്ചുവെന്ന് വിമര്‍ശനം ഉന്നയിച്ചവരാണ് അഴിക്കുള്ളിലായത്.
English Summary: Chinese tycoon who criticized Xi Jinping's handling of coronavirus jailed for 18 years