ADVERTISEMENT

ചെന്നൈ∙ അഞ്ചാം വയസ്സിൽ അഭിനയത്തിൽ അരങ്ങേറിയ ഉലകനായകൻ കമൽഹാസൻ 66-ാം വയസ്സിൽ കന്നി തിരഞ്ഞെടുപ്പു പോരിനിറങ്ങുമ്പോൾ കൂട്ടുപിടക്കുന്നതു മുൻ മുഖ്യമന്ത്രി എംജിആറിന്റെ പാരമ്പര്യം. ചെന്നൈ നഗരത്തിലെ ആലന്തൂർ, കോയമ്പത്തൂർ സൗത്ത് സീറ്റുകളിൽ കമൽ മത്സരിക്കുമെന്നാണു സൂചന. നേരത്തെ പറങ്കിമല എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലത്തിൽ നിന്നാണു 1967, 71 തിരഞ്ഞെടുപ്പുകളിൽ എംജിആർ ജയിച്ചത്. 

എംജിആറിന്റെ വളർത്തുമകൾ സുധയുടെ മകൻ വി.രാമചന്ദ്രൻ ഇവിടെ നിന്നു മത്സരിക്കാൻ അണ്ണാഡിഎംകെക്ക് അപേക്ഷ നൽകിയിട്ടുണ്ട്. സീറ്റ് അനുവദിച്ചാൽ എംജിആർ പാരമ്പര്യത്തിനു വേണ്ടിയുള്ള പോരാട്ടം കൂടിയായി ആലന്തൂരിലെ മത്സരം മാറും. അണ്ണാഡിഎംകെ-ഡിഎംകെ പാർട്ടികളെ മാറി മാറി തുണയ്ക്കുന്ന പാരമ്പര്യമുള്ള മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ഡിഎംകെയിലെ ടി.എം. അൻപരശനാണ്. 

എംജിആറിന്റെ മടിയിലിരുന്ന വളർന്ന താൻ അദ്ദേഹത്തിന്റെ പിൻഗാമിയാണെന്നവകാശപ്പെട്ടു കമൽ നേരത്തേ അണ്ണാഡിഎംകെയെ ചൊടിപ്പിച്ചിരുന്നു. വ്യക്തിപ്രഭാവമുള്ള നേതാക്കളിൽ വിശ്വസിക്കുന്ന  അണ്ണാഡിഎംകെ അനുഭാവികളെ ആകർഷിക്കാനാണു കമൽ എംജിആർ കാർഡിറക്കുന്നത്. 

കമൽ മത്സരത്തിനായി ആലന്തൂർ തിരഞ്ഞെടുക്കാൻ മറ്റു കാരണങ്ങളുമുണ്ട്. ആലന്തൂർ ഉൾപ്പെടുന്ന ശ്രീപെരുംപുത്തൂരിൽ ലോക്സഭാ മണ്ഡലത്തിൽ മക്കൾ നീതി മയ്യം സ്ഥാനാർഥി 1.35 ലക്ഷം വോട്ടു നേടിയിരുന്നു. ആലന്തൂരിൽ മാത്രം പാർട്ടിക്കു 24,000 വോട്ടു കിട്ടി. ബ്രാഹ്മണ വോട്ടുകൾ കൂടുതലുള്ള മണ്ഡലമെന്നതും കാരണമാണ്.

English Summary : Claiming MGR legacy, Kamal Haasan may contest from Alandur in 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com