കരിപ്പൂർ വിമാനപകടത്തിനു കാരണം പൈലറ്റിന്റെ വീഴ്ച: അന്വേഷണ റിപ്പോർട്ട്

Mail This Article
ന്യൂഡൽഹി∙ 2020ലെ കരിപ്പൂർ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. പൈലറ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. നിർദ്ദിഷ്ട സ്ഥാനത്തേക്കാൾ മുന്നോട്ടുപോയി വിമാനം പറന്നിറങ്ങിയത് അപകടത്തിനു കാരണമായി.
അടുത്ത വിമാനത്താവളത്തെ ആശ്രയിക്കുകയെന്ന ഗോ എറൗണ്ട് നിർദേശം പാലിക്കപ്പെട്ടില്ല. വിമാനം വശങ്ങളിലേക്കു തെന്നിമാറി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായി. ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് മുന്നോട്ടുപോയി വിമാനം മൂന്നു ഭാഗമായി തകരുകയായിരുന്നു.

വീഴ്ച്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് ഇടപെട്ടില്ല. സാങ്കേതിക പിഴവ് തള്ളിക്കളായാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ 257 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
2020 ഓഗസ്റ്റ് 7നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപെട്ടത്. അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 21 പേരാണ് മരിച്ചത്.165 പേർക്കു പരുക്കേറ്റു. വിമാനത്തിൽ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
English Summary: Pilot Error Led To Air India Express Crash In Kerala Last Year: Report