എച്ച്എൽഎല്ലിൽ കേന്ദ്രം തീരുമാനം മാറ്റണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Mail This Article
തിരുവനന്തപുരം ∙ പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ സ്വകാര്യമേഖലയ്ക്കു മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എച്ച്എൽഎല്ലിന്റെ അധീനതയിലുള്ള ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടു നൽകുകയോ അല്ലെങ്കിൽ അതിന്റെ ലേല നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കുകയോ വേണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ ഏറ്റെടുക്കുന്നതിന് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുന്ന ഘട്ടത്തിലാണ് വിലക്കിക്കൊണ്ട് കേന്ദ്രം കത്തയച്ചിരിക്കുന്നത്. എച്ച്എൽഎൽ ലൈഫ് കെയർ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ടു തയാറാക്കിയ പ്രാഥമിക വിവര പട്ടികയും ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കായി രാജ്യാന്തരതലത്തിൽ സമർപ്പിച്ച ക്ഷണവും പ്രകാരം കേന്ദ്രസർക്കാരിനോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കോ 51 ശതമാനമോ അതിൽ കൂടുതൽ ഓഹരിയുള്ള സഹകരണ സംഘങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നതാണ് നിബന്ധന.
സംസ്ഥാനങ്ങൾക്കോ സംസ്ഥാനങ്ങൾക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാൻ അർഹതയില്ലെന്ന് എവിടെയും പറയുന്നില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ വലിയ ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ സ്വകാര്യ മേഖലയ്ക്കു മാത്രമേ വിറ്റഴിക്കുകയുള്ളൂ എന്ന കേന്ദ്ര സർക്കാരിന്റെ പിടിവാശി സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങളെ അപ്രസക്തമാക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാനുസൃതമായി സംസ്ഥാന സർക്കാരുകൾക്കുണ്ട് എന്നത് കേന്ദ്ര സർക്കാർ മറക്കുകയാണ്.
പൊതുമേഖലയുടെ വികസനം മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു കൈമാറിയ ഭൂമിയിലാണ് എച്ച്എൽഎൽ പ്രവർത്തനം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ എച്ച്എൽഎൽ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ നിന്നൊഴിവാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അതിനെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി നിലനിർത്താനുള്ള അവകാശം കേരളത്തിനുണ്ടെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
English Summary : CM Pinarayi Vijayan writes to Pm Modi on HLL privatisation issue