ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ 7 പേർ; കൂടത്തിൽ കേസിൽ അട്ടിമറി?

Mail This Article
തിരുവനന്തപുരം∙ കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച കേസിൽ, ഏറ്റവും അവസാനം കൊല്ലപ്പെട്ട ജയമാധവന്റെ മരണം കൊലപാതകമാണെന്ന് ഫൊറൻസിക് റിപ്പോർട്ട് വന്നിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കൊലക്കുറ്റം ചുമത്തി ജില്ലാ ക്രൈബ്രാഞ്ച് ഒരു വർഷം മുൻപ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടും, പ്രതികളുടെ മൊഴികളിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടും ആരെയും അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. കേസിന്റെ ആദ്യഘട്ടത്തിൽ കരമന പൊലീസിനു വന്ന ഗുരുതരമായ വീഴ്ച മറച്ചുവയ്ക്കാനാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നതെന്നു ആരോപണമുണ്ട്.
കേസിന്റെ അന്വേഷണത്തിനിടെ ഇതിനകം അഞ്ച് ഉദ്യോഗസ്ഥർ മാറി. പ്രതികളുമായി ചില പൊലീസ് ഉദ്യോഗസ്ഥർക്കുള്ള അടുപ്പം കേസിനെ ബാധിക്കുന്നതായും ആരോപണമുണ്ട്. അന്വേഷണം അട്ടിമറിക്കുന്നതായി ചൂണ്ടിക്കാട്ടി ബന്ധു പ്രസന്നകുമാരി മുഖ്യമന്ത്രിക്കു പരാതി നൽകി. സിബിഐ അന്വേഷണം വേണമെന്നാണ് പ്രസന്നകുമാരിയുടെ ആവശ്യം.
‘കൂടത്തില്‍’ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടേയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഏറ്റവും ഒടുവിൽ 2017 ഏപ്രില്‍ 2നാണ് ജയമാധവനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടേയും നാട്ടുകാരനായ അനില്‍കുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കാര്യസ്ഥൻമാരായ രവീന്ദ്രൻ നായർക്കും മറ്റൊരു കാര്യസ്ഥനായ സഹദേവനും കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.
തലയ്ക്കേറ്റ പരുക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറൻസിക് പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. സഹോദരൻ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല.
മരിച്ച നിലയിൽ ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയ ഓട്ടോയും ഡ്രൈവറെയും തിരിച്ചറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതാണ് പ്രധാന വീഴ്ചയായത്. പ്രതികൾ ഏർപ്പെടുത്തിയ വ്യാജ ഡ്രൈവറുടെ മൊഴിയാണ് കരമന പൊലീസ് സ്വീകരിച്ചത്. എന്നാൽ, ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ഇയാളുടെ മൊഴി കളവാണെന്ന് മനസിലായി. ഡ്രൈവർ തെറ്റ് ഏറ്റുപറയുന്ന വിഡിയോയും പൊലീസ് ശേഖരിച്ചു. ജയമാധവൻ നായരുമായി ആശുപത്രിയിൽ പോയിട്ടില്ലെന്നും 5 ലക്ഷം രൂപ കാര്യസ്ഥൻ രവീന്ദ്രൻ നായർ വാഗ്ദാനം ചെയ്തതുകൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു ഡ്രൈവറുടെ രണ്ടാമത്തെ മൊഴി.
അതിനിടെ അന്വേഷണ ഉദ്യോഗസ്ഥർ മാറി. വിഡിയോയിൽ റെക്കോർഡ് ചെയ്ത മൊഴി ഇപ്പോൾ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘം പരിഗണിക്കുന്നില്ല. അടുത്ത വീട്ടിലെ ഓട്ടോ വിളിക്കാതെ കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻ നായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളും ഇപ്പോഴത്തെ അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തില്ല.
2017 ഏപ്രിൽ രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കണ്ട് ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരുടെ മൊഴി. വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻ നായരും കരമന സ്റ്റേഷനിലെത്തി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി.
എന്നാൽ, കരമന സ്റ്റേഷനിൽ പോയില്ലെന്നും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ഓട്ടോ വിളിച്ച് വീട്ടിൽ പോകാൻ രവീന്ദ്രൻ നായർ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം മുൻ അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും ഇപ്പോഴത്തെ അന്വേഷണ സംഘം ഗൗരവമായി എടുത്തില്ല. ലീല നേരത്തെ വീട്ടിലെത്തി മുറി വൃത്തിയാക്കിയത് പരിശോധിക്കാത്തതും മുറിയിലെ രക്തക്കറകൾ അവഗണിച്ചതും കരമന പൊലീസിന്റെ വീഴ്ചയായി. ഇക്കാര്യം പുറത്തുവരാതിരിക്കാനാണ് അന്വേഷണം അട്ടിമറിക്കുന്നതെന്നാണ് പരാതിക്കാരുടെ വാദം.
Content Highlights: Koodathil deaths case, District Crime Branch Probe, CBI Probe