കോഴിക്കോട് ഡോക്ടറെ മര്‍ദിച്ച കേസ്: രണ്ടു പേര് പൊലീസിൽ കീഴടങ്ങി

Mail This Article
കോഴിക്കോട്∙ ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ കീഴടങ്ങി. കുന്നമംഗലം സ്വദേശികളായ മുഹമ്മദലി, സഹീര്‍ എന്നിവരാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കാര്‍ഡിയോളജിസ്റ്റ് പി.കെ.അശോകനാണ് ശനിയാഴ്ച മര്‍ദനമേറ്റത്. സംഭവത്തിൽ കുന്നംമംഗലം സ്വദേശികളായ ആറു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്.
ചികില്‍സ വൈകിയെന്നാരോപിച്ചുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനായ ഡോ.പി.കെ.അശോകനു മര്‍ദനമേറ്റത്. പൊലീസിന്റെ സാന്നിധ്യത്തിലുണ്ടായ അതിക്രമം ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഭീഷണി നേരിടുന്നതായും ഐഎംഎ ആരോപിച്ചു. ആശുപത്രി സുരക്ഷാനിയമം ഭേദഗതി ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ഡോക്ടര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഐഎംഎ പ്രഖ്യാപിച്ച സമരത്തെ കെജിഎംഒഎയും പിന്തുണയ്ക്കുന്നുണ്ട്. കര്‍ശന നടപടിയെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന നടപ്പാകാറില്ലെന്നും ഐഎംഎ കുറ്റപ്പെടുത്തി.
English Summary: Two Surrendered in Kozhikode Doctor Assault Case