‘ആ കരടിയെ വെടിവച്ച ടീമിനെ വരുത്തൂ, അരിക്കൊമ്പന്‍ സ്വയം കീഴടങ്ങും’: ഹിറ്റായി ട്രോളുകളും

Mail This Article
മൂന്നാർ ∙ വനംവകുപ്പിന് പിടികൊടുക്കാതെ മണിക്കൂറുകളോളം ഒളിച്ചുകളിച്ച അരിക്കൊമ്പനെ വച്ചുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റ്. ചക്കക്കൊമ്പനെ മുൻനിർത്തിയുള്ള അരിക്കൊമ്പന്റെ രക്ഷപ്പെടലാണ് ട്രോളുകളുടെ പ്രധാന ആശയം. കരടിയെ വെടിവച്ച ടീം എത്തിയെന്ന് അറിഞ്ഞാൽ അരിക്കൊമ്പന്‍ സ്വയം കീഴടങ്ങുമെന്ന് ചിലർ പറയുന്നു.

തിരുവനന്തപുരത്ത് കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കിണറ്റിൽ വീണ കരടി മുങ്ങിച്ചത്തിരുന്നു. മയക്കുവെടി വച്ച ശേഷം വല കെട്ടി കരകയറ്റാനുള്ള ദൗത്യം പാളിയതിനെ തുടർന്നാണ് കരടി ചത്തത്. ഇതാണ് അരിക്കൊമ്പൻ വിഷയത്തിൽ ട്രോളന്മാർ പ്രയോഗിച്ചത്. അരിക്കൊമ്പന്റെ പ്രത്യേകതകളെല്ലാം എണ്ണിയെണ്ണി പറഞ്ഞിട്ടും ചക്കക്കൊമ്പന്റെ പിന്നാലെ പോയ വനംവകുപ്പിനെയും ട്രോളന്മാർ വെറുതെ വിട്ടില്ല.

വെള്ളിയാഴ്ച രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ അരിക്കൊമ്പനെ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്ത് കണ്ടെത്തിയിരുന്നു. ഇടതൂർന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനുള്ളത്. ശനിയാഴ്ച ആനയെ ഓടിച്ച് താഴെയിറക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. രാവിലെ എട്ടു മണിക്ക് ദൗത്യം പുനരാരംഭിക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്ണോയ് അറിയിച്ചിരുന്നു. ട്രാക്കിങ് സംഘം പുലർച്ചെ മുതൽ അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെ പൂർത്തിയായില്ലെങ്കിൽ ഞായറാഴ്ചയും ദൗത്യം തുടരുമെന്നും ഡിഎഫ്ഒ അറിയിച്ചു.
കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ നിൽക്കുന്നുവെന്നായിരുന്നു വിവരമെങ്കിലും, ആനക്കൂട്ടത്തിനൊപ്പമുള്ളത് ചക്കക്കൊമ്പനാണെന്ന് വനം വകുപ്പ് അറിയിക്കുകയായിരുന്നു. ഈ മേഖലയിലുള്ള മറ്റു പ്രധാന ആനകളെയെല്ലാം കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചെങ്കിലും, അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. രാവിലെ കണ്ട കാട്ടാനക്കൂട്ടത്തില്‍ അരിക്കൊമ്പനുണ്ടെന്ന് തെറ്റിദ്ധരിച്ചിരുന്നു.
English Summary: Arikomban Mission troll