‘ഒരാൾ കൊല്ലപ്പെടും, ഉടൻ!’: സുൽഫി നൂഹുവിന്റെ മുന്നറിയിപ്പ് അവഗണിച്ചപ്പോൾ പൊലിഞ്ഞത് വന്ദനയുടെ ജീവൻ

Mail This Article
തിരുവനന്തപുരം∙ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ അനാസ്ഥ തുടരുന്നതിന്റെ ഫലമാണ് കേളത്തിലെ ഓരോ ദുരന്തങ്ങളും. ബോട്ട് അപകട സാധ്യതയെക്കുറിച്ച് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി മാസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ അതെല്ലാം അവഗണിച്ചതോടെ പൊലിഞ്ഞത് 22 ജീവനുകൾ. ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന് ഐഎംഎ പ്രസിഡന്റ് സുൽഫി നൂഹുവും ഒരു മാസം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ആശുപത്രിയിൽവച്ച് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം വർധിച്ച സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. മാസങ്ങൾക്കുശേഷം 23 വയസുള്ള ആരോഗ്യപ്രവർത്തകയുടെ ജീവൻ നഷ്ടപ്പെട്ടു. സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു സുൽഫിയുടെ പോസ്റ്റ്
സുൽഫി നൂഹുവിന്റെ പോസ്റ്റ്:
‘ഒരാൾ കൊല്ലപ്പെടും, ഉടൻ! അതൊരുപക്ഷേ ഞാനായിരിക്കാം. ഞാനെന്നല്ല, അതാരുമാകാം. കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനോ ആരോഗ്യപ്രവർത്തകയോ കൊല്ലപ്പെടും. അധികം താമസിയാതെ. ആശുപത്രി ആക്രമണങ്ങളിൽ അങ്ങനെയൊന്ന് ഉടൻ സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അദ്ഭുതം. പലപ്പോഴും തലനാരിഴയ്ക്കാണ് മരണം മാറി പോയിട്ടുള്ളത്. എത്രനാൾ ഭാഗ്യത്തിന്റെ കണിക സഹായിക്കുമെന്നറിയില്ല.
Read more at: വനിതാ ഡോക്ടറുടെ മുതുകിൽ കുത്തേറ്റത് ആറു തവണ; ആക്രമണം പൊലീസിന്റെ മുന്നിൽ
ആഴ്ചയിൽ ഒന്ന് എന്നാണ് കേരളത്തിൽ ആശുപത്രി ആക്രമണങ്ങളുടെ കണക്ക്. മരണ ഭയത്തോടെ രോഗിക്ക് നല്ല ചികിത്സ നൽകാൻ കഴിയില്ല. സ്വന്തം ജീവൻ സുരക്ഷിതമാക്കുന്ന പരക്കംപാച്ചിലിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഡിഫൻസീഫ് ചികിത്സാരീതിയിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടം. അതുകൊണ്ട് ജീവിക്കുവാനല്ല ഈ സമരം. ഇത്തവണ തലനാരിഴയ്ക്ക് തന്നെയാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർ അശോകൻ രക്ഷപ്പെട്ടത്. അവിടെയുണ്ടായിരുന്ന പൊലീസുകാരുടെ അഭിപ്രായത്തിൽ അവർ അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഡോക്ടർ കൊല്ലപ്പെടുമായിരുന്നത്രേ. സത്യത്തിന്റെ മുഖം അതീവ വിരൂപമാണ്. അതെ നിവർത്തികേടുകൊണ്ടാണ് ഈ സമരം.
Read more at: സന്ദീപ് ഇരുന്നത് ശാന്തനായി; അക്രമം ബന്ധു അടുത്തെത്തിയപ്പോൾ, പിന്നെ ഡോക്ടറെ കുത്തി
ഡോക്ടർമാരോട് പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ ബുദ്ധിമുട്ടാണ്. അവർ അതിനെ ശക്തിയുക്തം എതിർക്കും. പക്ഷേ സ്വന്തം ജീവനെതിരെ വെല്ലുവിളി ഉയരുമ്പോൾ സമരം ചെയ്യൂവെന്ന് അംഗങ്ങൾ ആദ്യം ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. കൊലപാതക ശ്രമത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. മുഖ്യപ്രതി സ്വൈര്യ വിഹാരം നടത്തുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിൽ ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കാനുള്ള സർക്കാരിന്റെ തീരുമാന സഹർഷം സ്വാഗതം ചെയ്യുന്നു.
എന്നാൽ കാലതാമസം ഒരാൾ കൊല്ലപ്പെടാൻ കാരണമായേക്കാം. ഒരുപക്ഷേ പൊതുജനാരോഗ്യ ബില്ലിനേക്കാൾ പ്രാധാന്യം ആശുപത്രി സംരക്ഷണ നിയമം തന്നെയാണ്. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ഇത് സംബന്ധിച്ച് ഹൈക്കോടതി മുന്നോട്ടുവച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടണം. അതെ സ്വന്തം ജീവൻ രക്ഷിക്കുക തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ളത്. ആരും കൊല്ലപ്പെടാതിരിക്കട്ടെ’.
English Summary: Sulfi Noohu's facebook post on attack against doctors