പ്രഥമ ടി.ജെ. ചന്ദ്രചൂഡൻ മാധ്യമ പുരസ്കാരം സുജിത് നായർക്ക്

Mail This Article
തിരുവനന്തപുരം ∙ ആർഎസ്‌പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡന്റെ സ്മരണാർഥം രൂപീകരിച്ച ഏർപ്പെടുത്തിയ പ്രഥമ ടി.ജെ. ചന്ദ്രചൂഡൻ മാധ്യമ പുരസ്‌ക്കാരം(25,000 രൂപ) മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ(തിരുവനന്തപുരം) സുജിത് നായർക്ക്. രാഷ്ട്രീയ മാധ്യമ റിപ്പോർട്ടിങ്ങിലെ മികവിനാണ് പുരസ്‍ക്കാരം.
ഈ മാസം 31 ന് രാവിലെ 10.30 തമ്പാനൂർ ടെറസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുരസ്‍ക്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാനും ആർഎസ്പി സെക്രട്ടറിയുമായ ഷിബു ബേബി ജോൺ, കൺവീനർ പാർവതി ചന്ദ്രചൂഡൻ എന്നിവർ അറിയിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകരായ കെ.ജി.പരമേശ്വരൻനായർ, സി.ഗൗരീദാസൻ നായർ, എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഡോ: ജോർജ് ഓണക്കൂർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.
കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയും രാഷ്ട്രീയരംഗത്തെ ഓരോ ചലനത്തെയും ആഴത്തിൽ വിശകലനം ചെയ്‌ത് നൈരന്തര്യ-പ്രവചന സ്വഭാവമുള്ള വാർത്തകളും ലേഖനങ്ങളും അവലോകനങ്ങളും നിരന്തരം വായനാസമൂഹത്തിന് സമ്മാനിക്കുന്ന മാധ്യമ പ്രവർത്തകനാണ് സുജിത് നായർ എന്ന് ജൂറി വിലയിരുത്തി.
‘കേരളീയം’ എന്ന മലയാളമനോരമയിലെ പ്രതിവാര രാഷ്ട്രീയ പംക്തി, മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന പ്രതിവാര രാഷ്ട്രീയ പംക്തി ‘ക്രോസ് ഫയർ’ എന്നിവ ജൂറി പരാമർശിച്ചു.
മികച്ച രാഷ്ട്രീയ റിപ്പോർട്ടിങ്ങിനുള്ള രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ, കേരള നിയമസഭാ മാധ്യമ അവാർഡ്, തോപ്പിൽ ഭാസി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കോട്ടയം പാമ്പാടി മഠത്തിൽ അന്തരിച്ച ഡോ: സി.കെ.ഹരീന്ദ്രൻനായരുടെയും എം.എം.രാജമ്മയുടെയും മകനാണ്. നർത്തകി ശാരദ തമ്പിയാണ് ഭാര്യ. വിദ്യാർഥികളായ സംയുക്ത, സമീര എന്നിവർ മക്കളാണ്.