മുഖ്യമന്ത്രിയുടെ ‘മാതൃകാ രക്ഷാപ്രവർത്തനം’ പരാമർശം; പറഞ്ഞത് കണ്ടകാര്യങ്ങൾ മാത്രമെന്ന് മന്ത്രിമാർ

Mail This Article
കണ്ണൂര്‍∙ പഴയങ്ങാടിയിൽ തനിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ അംഗങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കണ്ട കാര്യങ്ങളെന്ന് മന്ത്രിമാർ. അക്രമരാഷ്ട്രീയത്തെ അംഗീകരിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അതുകൊണ്ടാണ് കണ്ണൂരിൽ ഡിവൈഎഫ്ഐക്കെതിരെ നടപടിയെടുത്തത്. ഇത്തരം കാര്യങ്ങൾ സംഭവിക്കരുതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
ബസിന് മുന്നിൽ ചാടിയവരെ രക്ഷിച്ചില്ലായിരുന്നെങ്കിൽ പ്രചാരവേല വേറെയാകുമായിരുന്നെന്ന് മന്ത്രി പി.രാജീവ് ആരോപിച്ചു. അതേസമയം ബസിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തിയവരുടെ ലക്ഷ്യം സംഘർഷം തന്നെയായിരുന്നെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ആരുടേതാണ് ഗുണ്ടാ രീതിയെന്ന് ജനം മനസ്സിലാക്കും. ഒരു ഗുണ്ടാനേതാവിനെ ഇങ്ങനെ പറയാൻ സാധിക്കുവെന്ന് കെ.സുധാകരനെതിരെ എം.ബി.രാജേഷ് പറഞ്ഞു.
കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിൽ പങ്കെടുത്ത് തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ എരുപുരം കെഎസ്ഇബി ഓഫീസിന് സമീപത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇതേതുടർന്നായിരുന്നു സംഘർഷം.