കെ.എം.ബഷീറിന്റെ മരണം: വിചാരണ ഡിസംബർ രണ്ടിന് ആരംഭിക്കും

Mail This Article
തിരുവനന്തപുരം∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഡിസംബർ രണ്ടു മുതൽ 18 വരെ നടക്കും. 100 സാക്ഷികളുള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ടു ഘട്ടങ്ങളിലായാണ് വിചാരണ. രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് വിസ്തരിക്കുക.
രണ്ടു മുതൽ ആറു വരെയുള്ള സാക്ഷികൾ സംഭവം കണ്ടു എന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടർ വകുപ്പ് നിയമം 184 എന്നിവ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക. 2019 ഓഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ചു ബഷീർ കൊല്ലപ്പെടുന്നത്. ശ്രീറാം നേരിട്ട് കഴിഞ്ഞ തവണ കോടതിയിൽ ഹാജരായി കുറ്റം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് ഹാജരാകും.