ഭീകരൻ മസൂദ് അസ്ഹറിന് ഹൃദയാഘാതം?; പാക്കിസ്ഥാനിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്
Mail This Article
ഇസ്‌ലാമാബാദ്∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവനും പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസ്ഹറിന് ഹൃദയാഘാതമെന്ന് റിപ്പോർട്ട്. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിലായിരുന്ന അസ്ഹറിനെ ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് പാക്കിസ്ഥാനിലെ ആശുപത്രിയിലേക്കു മാറ്റിയെന്നുമാണ് വിവരം.
1999ലെ കാണ്ടഹാർ വിമാന റാഞ്ചലിൽ ബന്ദികളെ വിട്ടുകിട്ടുന്നതിനു പകരമായി ഇന്ത്യയ്ക്ക് വിട്ടുനൽകേണ്ടി വന്ന ഭീകരനാണ് മസൂദ് അസ്ഹർ. പാർലമെന്റിനു നേരെ 2001ൽ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ്. 2016ലെ പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം തുടങ്ങി ഇന്ത്യയിലെ വിവിധ ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായും പ്രവർത്തിച്ചു.