‘ദുരന്തത്തിനിടെ ഹെലിക്കോപ്റ്ററിൽ പുഷ്‌പവൃഷ്ടി നടത്തിയത് ഏതു പാരമ്പര്യം?; ഇതോ ഡിജിറ്റൽ കുംഭമേള?’

Mail This Article
ന്യൂഡൽഹി ∙ പ്രയാഗ്‌രാജിൽ കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തത്തിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ചു സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇത്തവണ ഡിജിറ്റൽ കുംഭമേളയാണെന്ന് അവകാശപ്പെടുന്നവർ അപകടത്തിൽ മരിച്ചവരുടെ എണ്ണം (ഡിജിറ്റ്) പോലും പുറത്തുവിട്ടില്ലെന്നു ലോക്സഭയിൽ അഖിലേഷ് പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ബജറ്റിൽ കേന്ദ്ര സർക്കാർ വലിയ തുകയാണു മഹാകുംഭമേളയ്ക്കു വകയിരുത്തിയത്. കുംഭമേളയിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണവും പുറത്തുവിടണം. വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണം. ദുരന്തത്തിന്റെ വിശദമായ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കണം. സത്യം മറച്ചുവയ്ക്കുന്നവർക്കു ശിക്ഷ കിട്ടണം. കുറ്റബോധമില്ലെങ്കിൽ എന്തിനാണ് അപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം മറച്ചുവച്ചത്? കാണാതായ കുട്ടികളുടെ എണ്ണം ഇപ്പോഴും അറിയില്ല’’– അഖിലേഷ് പറഞ്ഞു.
‘‘കുംഭമേളയിൽ സർക്കാർ ശ്രദ്ധിച്ചതു ക്രമീകരണങ്ങളിലല്ല, പ്രചാരണത്തിലാണ്. കാലങ്ങളായുള്ള ഷാഹി സ്നാനം റദ്ദാക്കാൻ സന്യാസിമാരോടു ബിജെപി ആവശ്യപ്പെട്ടതു സനാതന പാരമ്പര്യത്തിന്റെ ലംഘനമാണ്. പുണ്യം തേടി വന്നവർ ഉറ്റവരുടെ മൃതദേഹങ്ങളുമായി മടങ്ങേണ്ടി വന്നു. ഭക്തരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടും മരണങ്ങളെ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അപകടത്തിൽ മരണമുണ്ടായതായി അറിഞ്ഞപ്പോൾ, സർക്കാർ ഹെലിക്കോപ്റ്ററിൽ പുഷ്‌പവൃഷ്ടി നടത്തിയത് ഏതു പാരമ്പര്യമാണ്?’’– അഖിലേഷ് ചോദിച്ചു.