പാതിവിലത്തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്; 34 കേസുകൾ, തട്ടിച്ചത് 37 കോടി

Mail This Article
തിരുവനന്തപുരം ∙ സിഎസ്ആർ ഫണ്ടുമായി ബന്ധപ്പെട്ട പാതിവിലത്തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. തട്ടിപ്പു സംബന്ധിച്ചു വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 34 കേസുകളുടെ അന്വേഷണമാണു സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാകും അന്വേഷണം. നിലവിൽ കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലാണു കേസുകൾ. ആകെ 37 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ഉത്തരവിൽ പറയുന്നത്.
പരാതികൾ കൂടുന്ന സാഹചര്യത്തിലാണു കേസുകളെല്ലാം ക്രൈബ്രാഞ്ച് അന്വേഷിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കു വൻതുക നൽകിയെന്നും ഇവരുടെ പേരുകൾ ഉടൻ പുറത്തുവിടുമെന്നും പാതിവിലത്തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണൻ കഴിഞ്ഞദിവസം തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞിരുന്നു. തട്ടിപ്പിനു കളമൊരുക്കിയ എൻജിഒ കോൺഫെഡറേഷൻ രൂപീകരിച്ചതു സായി ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ.ആനന്ദ കുമാറിന്റെ നിർദേശപ്രകാരമാണെന്നാണ് അനന്തു പറയുന്നത്.
ആനന്ദ കുമാറിനു താൻ പണം നൽകിയിട്ടുണ്ടെന്നും ആനന്ദ കുമാർ പറഞ്ഞിട്ടാണു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണനെ കണ്ടതെന്നും അനന്തു പറഞ്ഞു. പൊന്നുരുന്നി എൻജിഒ കോൺഫെഡറേഷൻ ഓഫിസിലും അനന്തു താമസിച്ചിരുന്ന കലൂരിലെ വില്ലയിലും പനമ്പിള്ളി നഗറിലെ ബീ വെൻച്വർസ് ഓഫിസിലും ഹൈക്കോടതിക്കു സമീപത്തെ അശോക ഫ്ലാറ്റിലും അനന്തുവുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.