കടൽമണൽ ഖനനം: തീരദേശ ഹർത്താൽ കൊല്ലം ജില്ലയിൽ പൂർണം, വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം

Mail This Article
തിരുവനന്തപുരം ∙ കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ കൊല്ലം ജില്ലയിൽ പൂർണം. സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. തീരദേശത്തെ സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ബോട്ടുകളും വള്ളങ്ങളും കടലിൽ പോയിട്ടില്ല. സംഘർഷങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യാതെ പ്രതിഷേധത്തിലാണ്. ഇന്നു തിരിച്ചെത്തിയ ബോട്ടുകളിലെ മത്സ്യങ്ങൾ പോലും വിൽക്കുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ അറിയിച്ചു.
ഇന്നു രാത്രി 12ന് ഹർത്താൽ അവസാനിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡിങ് സെന്ററുകളും മത്സ്യച്ചന്തകളും നിശ്ചലമാണ്. രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ സംയുക്ത പ്രതിഷേധ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടന്നു.
പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെ കേരളത്തിലെ ജനതയെ വെല്ലുവിളിച്ചാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്ത് മണൽ ഖനനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നു കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ടി.എൻ.പ്രതാപൻ, പി.പി.ചിത്തരഞ്ജൻ എംഎൽഎ, ചാൾസ് ജോർജ് എന്നിവർ പറഞ്ഞു. മാർച്ച് 12ന് മത്സ്യത്തൊഴിലാളികളുടെ പാർലമെന്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.