‘എന്നാ പോയി കേസ് കൊടുക്ക്’ എന്ന് ഫാർമസി ജീവനക്കാരുടെ ഭീഷണി; സിറപ്പിന് പകരം കുഞ്ഞിന് കൊടുത്തത് തുള്ളിമരുന്ന്

Mail This Article
പഴയങ്ങാടി (കണ്ണൂർ) ∙ മരുന്ന് മാറി നൽകി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ കഴിയുന്ന സംഭവത്തിൽ ഫാർമസി ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതൃസഹോദരൻ ഇ.പി.അഷ്റഫ്. കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാർമസി ജീവനക്കാരാണ്. പനി ബാധിച്ചു ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് ഡോക്ടർ നിർദേശിച്ച മരുന്നല്ല നൽകിയത്. ചോദിച്ചപ്പോൾ ‘എന്നാ പോയി കേസ് കൊടുക്ക്’ എന്ന് ഭീഷണിപ്പെടുത്തിയതായും അഷ്റഫ് പറഞ്ഞു. മരുന്നു മാറി നൽകിയ പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിനെതിരെ പൊലിസീൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. ഇന്ന് വൈകിട്ട് ലഭിക്കുന്ന പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ ചികിത്സ എന്നും അഷ്റഫ് പറഞ്ഞു. ഡോക്ടർ കുറിച്ച പനിക്കുള്ള സിറപ്പിനു പകരം പനിക്കുള്ള തുള്ളിമരുന്നു മാറി നൽകുകയായിരുന്നു. മരുന്നു ഓവർ ഡോസായി കുഞ്ഞിന്റെ കരളിനെ ബാധിച്ചു. ഗുരുതരാവസ്ഥയിൽ തുടർന്നാൽ കരൾ മാറ്റിവയ്ക്കേണ്ടിവരുമെന്നാണ് ഡോക്ടർ നിർദേശിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഇക്കഴിഞ്ഞ എട്ടിനാണ് ഖദീജ ഫാർമസിയിൽനിന്നു മരുന്നുവാങ്ങിയത്.