‘ആന്റി ബയോട്ടിക് അനാവശ്യ വിൽപനയിൽ 30% വരെ കുറവ്; ആരോഗ്യ വകുപ്പിന്റേത് മാതൃകാ പ്രവര്‍ത്തനങ്ങള്‍’

Mail This Article
പത്തനംതിട്ട ∙ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഫലമായി കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തില്‍ 20 മുതല്‍ 30 വരെ ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് എതിരായ ബോധവൽക്കരണത്തിൽ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്ന, രാജ്യത്തെ പ്രമുഖ പരിസ്ഥിതി സംഘടനയായ ന്യൂഡൽഹി സെന്റർ ഫോർ സയൻസ് എൻവയൺമെന്റിന്റെ വാർഷിക റിപ്പോർട്ടിലെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാര്‍ട് ആശുപത്രികളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കാരണം രോഗാണുക്കള്‍ ആര്‍ജിക്കുന്ന പ്രതിരോധത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിന് ജനകീയ ബോധവൽക്കരണത്തിനും കേരളം തുടക്കമിട്ടു. സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തുന്നത്. ഇതിലൂടെ വലിയ മാറ്റമാണു പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി മനോരമ ഓൺലൈനിനോടു പറഞ്ഞു. കേരളത്തിന്റെ എഎംആര്‍ നിരീക്ഷണ ശൃംഖലയായ കാര്‍സ്‌നെറ്റ് (കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്‌ഷന്‍ പ്ലാന്‍) ആണ് സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും വലിയ എഎംആര്‍ നെറ്റുവര്‍ക്ക് ശൃംഖലയെന്നും മന്ത്രി പറഞ്ഞു. 59 തൃതീയ ആശുപത്രികളില്‍ നിന്നും 100ലധികം സ്‌പോക്ക് ആശുപത്രിയില്‍നിന്നും എഎംആര്‍ സംബന്ധിച്ച വിവരങ്ങള്‍ കാര്‍സ്‌നെറ്റിലൂടെ കേരളം ക്രോഡീകരിക്കുന്നുണ്ട്. ദ്വിതീയ തലത്തിലെയും പ്രാഥമിക തലത്തിലെയും എഎംആര്‍ നിരീക്ഷണം നടത്തുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം.
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗം മനുഷ്യരാശിക്കുണ്ടാക്കുന്ന ഭീഷണി ചിന്തിക്കുന്നതിലും അപ്പുറമാണ്. അത് മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് രാജ്യത്തിനു മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും വീണാ ജോർജ് പറഞ്ഞു.
സംസ്ഥാന ആരോഗ്യ വകുപ്പ് ഈ രംഗത്തു നടത്തിയ പ്രവർത്തനങ്ങൾ ലോകോത്തര നിലവാരമുള്ളതാണെന്നായിരുന്നു സിഎസ്ഇ മേധാവിയും പ്രമുഖ പരിസ്ഥിതി പ്രവർത്തകയുമായ സുനിതാ നാരായൺ പാരിസ്ഥിതിക തൽസ്ഥിതി–2025 റിപ്പോർട്ടിൽ വിലയിരുത്തിയത്. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) രംഗത്ത് കേരളത്തിന്റെ പ്രവർത്തനങ്ങൾ ഓരോ സംസ്ഥാനവും കണ്ടുപഠിക്കണമെന്ന് സുനിതാ നാരായൺ പറഞ്ഞു. 2018ൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഇതിനായി പുറത്തിറക്കിയ കർമ പദ്ധതി സംസ്ഥാന തലത്തിൽ ആദ്യത്തേതായിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റി ബയോട്ടിക് നൽകാതിരിക്കുക, അനാവശ്യ ഉപയോഗം തടയുക, മിച്ചം വരുന്നവ അലക്ഷ്യമായി മണ്ണിലേക്കും മറ്റും വലിച്ചെറിയുന്നത് തടയുക തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നെന്ന് സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയൺമെന്റ് റിപ്പോർട്ട് പറയുന്നു.
കക്കോടി, വട്ടിയൂർക്കാവ്, എറണാകുളം തുടങ്ങിയ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ ആന്റി ബയോട്ടിക് സ്മാർട് പദവി നേടി. ആന്റി ബയോട്ടിക് വിൽക്കാൻ നീല കവർ മാത്രം ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദശമുണ്ട്. നാഷനൽ സർവീസ് സ്കീം വിദ്യാർഥികളിലൂടെ 43 പഞ്ചായത്തുകളിലെ വീടുകളിൽ ബോധവൽക്കരണം നടത്തി. 191 ബ്ലോക്കുകളിൽ ആന്റി മൈക്രോബിയൽ സമിതി നിലവിൽ വന്നു. അന്തരീക്ഷത്തിലെ ആന്റി ബയോട്ടിക് സാന്നിധ്യം കണ്ടെത്താൻ ലാബ് സ്ഥാപിച്ചതും കോഴിക്കോട്ടും ഉള്ള്യേരിയിലും വീടുകളിലെ മിച്ചം വരുന്ന മരുന്നുകൾ ശേഖരിക്കുന്നതിന് കുടുംബശ്രീ വഴി സംവിധാനം എർപ്പെടുത്തിയും മാതൃകയായി. പഴകിയ മരുന്നുകൾ ശേഖരിക്കാൻ മെഡിക്കൽ സ്റ്റോറുകളിലും സംവിധാനം ഏർപ്പെടുത്തി. കന്നുകാലികളിലെയും കോഴികളിലെയും ആന്റി ബയോട്ടിക് ഉപയോഗം തടയാൻ ബദൽ ആയുർവേദ മരുന്നുകൾ വികസിപ്പിച്ച മലബാർ മിൽമ എത്‌നോ വെറ്ററിനറി മേഖലയ്ക്കും മാതൃകയായതായി റിപ്പോർട്ട് പറയുന്നു.