ADVERTISEMENT

കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ ഉള്‍പ്പെടെയുള്ള അഭിഭാഷകർ കോടതികളിൽ‍ ഇരട്ടത്താപ്പ് കാണിക്കുന്നുണ്ടോ എന്ന് ഹൈക്കോടതി. നാട്ടാന പരിപാലന ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് ഇത്തരമൊരു പരാമർശം നടത്തിയത്. നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി മുൻപാകെ എന്തായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാടെന്നു കോടതി ചോദിച്ചു.

സുപ്രീം കോടതിയിലും ഹൈക്കോടതിയിലും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുകയാണോ എന്ന് ആരാഞ്ഞ കോടതി, ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹർജികളിൽ വസ്തുതകൾ മറച്ചുവച്ചോ എന്നും സംശയം പ്രകടിപ്പിച്ചു. രാജ്യത്തെ ജഡ്ജിമാർ മനസ്സാക്ഷിയോടും ഭരണഘടനയോടുമാണ് ഉത്തരം പറയേണ്ടത്. എന്നാൽ ഹൈക്കോടതി ജഡ്ജിമാരുടെ സത്യസന്ധത ചോദ്യം ചെയ്യുന്ന വാദങ്ങൾ പോലും ഉന്നയിക്കപ്പെട്ടു. എല്ലാ ജ‍ഡ്ജിമാരും ഈ സമ്മർദം അതിജീവിക്കണമെന്നില്ല. അനുകൂല ഉത്തരവ് ലഭിക്കുന്നതിന് അഭിഭാഷകർ തന്ത്രങ്ങൾ പ്രയോഗിക്കാം. പക്ഷേ അതിരു വിടരുെതന്നും കോടതി പറഞ്ഞു.

കേരളത്തിൽ ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട സംഭവങ്ങൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നോ എന്നും കോടതി ചോദിച്ചു. സുപ്രീം കോടതിയുടെ ഇടക്കാല നിർദേശങ്ങൾ പാലിച്ചാണ് ഹൈക്കോടതി മുന്നോട്ടു പോകുന്നത് എന്ന കാര്യവും കൃത്യമായി ധരിപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതിയിൽ മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് എഴുന്നള്ളിപ്പിൽനിന്ന് മാറ്റിനിർത്താൻ ഹൈക്കോടതി നിർദേശിച്ചിരുന്ന ചെർപ്പുളശേരി അനന്തപത്മനാഭന്‍ എന്ന ആന ആരോഗ്യം വീണ്ടെടുത്തതായി അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി. തുടർന്ന് കോടതി ഈ ആനയെ എഴുന്നള്ളിക്കുന്നതിനുള്ള സ്റ്റേ നീക്കി. ആനയെ കൈവശം വച്ചിരുന്ന പി.രാജേന്ദ്രപ്രസാദ് എന്നയാളാണ് വിലക്ക് നീക്കാനായി കോടതിയെ സമീപിച്ചതെങ്കിലും രേഖകൾ അനുസരിച്ച് വി.ഷാജി എന്നയാളാണ് ആനയുടെ ഉടമ എന്നതിനാൽ ആനയെ ഇദ്ദേഹത്തിന് വിട്ടുകൊടുക്കാനും നിർദശിച്ചു. ആനയുടെ ഉടമസ്ഥത ഉൾപ്പെടെ തീരുമാനിക്കുന്നതിനുള്ള സെൻസസ് എടുക്കുന്നത് അടക്കമുള്ള ഇടക്കാല ഉത്തരവുകളായിരുന്നു സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നത്.

English Summary:

Elephant case: The High Court questioned whether lawyers, including those representing the state government, are exhibiting double standards in the courts.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com